ETV Bharat / state

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, ആകെ മരണം നാലായി

author img

By ETV Bharat Kerala Team

Published : Nov 6, 2023, 9:53 AM IST

Updated : Nov 6, 2023, 1:52 PM IST

Kalamassery blast  Death toll rises  കളമശ്ശേരി സ്‌ഫോടനം  Kalamassery  Kalamassery Explosion  Kalamassery death  Kalamassery Explosion Death Toll  കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍റര്‍  zamra international convention centre blast  Kalamassery bomb blast  കളമശ്ശേരി മെഡിക്കൽ കോളജ്  Death toll rises in Kalamassery blast
Death toll rises to four in Kalamassery blast

Kalamassery Explosion: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന 61 കാരിയാണ്‌ മരിച്ചത്‌

എറണാകുളം: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു (Death toll rises in Kalamassery blast). മോളി ജോയി (61) രാവിലെ 5:08 നാണ് മരണപ്പെട്ടത്. ഇതോടെ കളമശേരി സ്ഫോടനത്തിലെ മരണ സംഖ്യ നാലായി ഉയർന്നു. ആലുവ, രാജഗിരി ആശുപത്രിയിൽ നിന്ന് എൺപത് ശതമാനം പൊള്ളലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഒക്‌ടോബര്‍ 29 ന് സംഭവ സ്ഥലത്ത് വെച്ച് കറുപ്പംപടി സ്വദേശി ലയോണയും, 90 ശതമാനം പൊള്ളലേറ്റ തൊടുപുഴ സ്വദേശി മീനാകുമാരി അന്നു തന്നെ വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെട്ടിരുരുന്നു. പിറ്റേ ദിവസം പന്ത്രണ്ടു വയസുകാരി ലിബ്‌നയും കളമശ്ശേരി മെഡിക്കൽ കോളജിൽ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. കളമശ്ശേരി സാമ്രാ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിടെയുണ്ടായ സ്‌ഫോടനത്തിൽ ആകെ 52 പേർക്കായിരുന്നു പരിക്കേറ്റത്‌.

അതേസമയം സ്‌ഫോടനം നടത്തിയ പ്രതി ഡൊമനിക് മാർട്ടിൻ നിലവിൽ റിമാന്‍ഡിലാണുളളത്. കൃത്യം നടത്തിയതിന് പിന്നിൽ മറ്റാർക്കും പങ്കില്ലെന്നും താൻ തന്നെ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്നും ഇയാൾ മൊഴി നൽകിയിരുന്നു. യൂട്യൂബ് നോക്കിയാണ് ഐഇഡി സ്ഫോടക വസ്‌തു നിർമിക്കാൻ പഠിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. ഇതെല്ലാം സത്യമാണെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു.

കൊച്ചി കടവന്ത്ര ഇളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചു വരികയായിരുന്നു. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ആശയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെടാതെ വന്നതോടെയാണ് പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങിയത്. ഒരു മാസത്തേക്ക്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

പ്രതിയ്‌ക്കെതിരായ ആരോപണം ഗുരുതരമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. പ്രതിക്ക് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായെങ്കിലും അഭിഭാക്ഷകന്‍റെ സേവനം ആവശ്യമില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്‍റെ ആശയങ്ങൾ സ്വന്തം ശബ്‌ദത്തിൽ കോടതിയെ അറിയിക്കും. സ്വന്തമായി കേസ് വാദിക്കുമെന്ന് പ്രതി ഡൊമനിക് മാർട്ടിൻ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം അത്താണിയിലെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

അപ്പാർട്ട്മെന്‍റിന്‍റെ മുകളിലത്തെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിച്ച് വിശദമായ തെളിവെടുപ്പാണ് പൊലീസ് നടത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ വച്ച് പ്രതി മാർട്ടിൻ സ്ഫോടക വസ്‌തു നിർമിച്ചുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്കകടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു. സ്ഫോടനം നടത്തിയ ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിനു ശേഷം ഇവിടെ വെച്ച് നേരത്തെ തയാറാക്കിയ സ്ഫോടകവസ്‌തുകൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തി.

സാധാരണ ഇവിടെ വരാത്ത ഡൊമനിക് മാർട്ടിൻ വെള്ളിയാഴ്‌ച ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തമ്മനത്തെ വാടക വീട്ടിൽ നിന്നും പുലർച്ചെ ഇറങ്ങിയ പ്രതി കൺവെൻഷൻ സെന്‍ററിൽ എത്തുന്നതിനിടയിൽ അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ എത്തിയിരുന്നുവെന്ന പൊലീസ് സംശയം ശരിവക്കുന്നതായിരുന്നു പ്രതി നൽകിയ മൊഴികൾ.

തമ്മനത്തെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു ഡൊമനിക്കിന്‍റെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. ഇതോടെയാണ് അത്താണിയിലെ അപ്പാർട്ട്മെന്‍റ്‌ കളമശ്ശേരി സ്ഫോടനത്തിന്‍റെ ആസൂത്രണ കേന്ദ്രമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ആദ്യത്തെ തെളിവെടുപ്പ് അത്താണിയിൽ നടത്തി. ഇവിടെ പ്രതി ഉപയോഗിച്ചിരുന്ന മുറിയിലും ടെറസിലും ഡൊമനിക് മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

സംഭവം നടന്ന കൺവെൻഷൻ സെന്‍റർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും സംഭവം നടന്ന സാമ്രാ കൺവെൻഷൻ സെന്‍ററിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തുക.

ALSO READ: 'വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും നല്ലതിന് വേണ്ടിയാണെന്ന് മനസിലായി', നോവായി ലിബ്‌ന അധ്യാപികക്ക് എഴുതിയ കത്ത്

Last Updated :Nov 6, 2023, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.