ETV Bharat / bharat

'ബിബിസി ചിലര്‍ക്ക് സുപ്രീം കോടതിയെക്കാള്‍ മുകളില്‍': ഡോക്യുമെന്‍ററി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

author img

By

Published : Jan 22, 2023, 4:08 PM IST

Union Minister Kiran Rijiju on BBC Documentary  BBC Documentary controversy  BBC Documentary  BBC Documentary about Nrendra Modi  BBC Documentary Gujarat riot  കേന്ദ്രമന്ത്രി കിരണ്‍ റിജിജു  ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി  ഇന്ത്യ ദി മോദി ക്വസ്‌റ്റ്യന്‍  India The Modi Question  ബിബിസി  ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍  സുപ്രീം കോടതി
ഡോക്യുമെന്‍ററി വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന തരത്തില്‍ ചിത്രീകരിച്ച ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററിക്ക് എതിരെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി (ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍) ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കുറച്ചാളുകള്‍ സുപ്രീം കോടതിയ്‌ക്കും മുകളിലായി ബിബിസിയെ കാണുന്നു എന്നാണ് കിരണ്‍ റിജിജുവിന്‍റെ പ്രതികരണം. തങ്ങളുടെ ധാര്‍മിക യജമാനന്‍മാരെ പ്രീതിപ്പെടുത്താനായി അത്തരം ആളുകള്‍ രാജ്യത്തിന്‍റെ അന്തസിനെയും പ്രതിച്ഛായയെയും തരംതാഴ്‌ത്തുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

പ്രതികരണം ട്വിറ്ററിലൂടെ: 'ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇന്ത്യക്ക് അകത്തോ പുറത്തോ ആരംഭിച്ച ദുഷ്‌പ്രചരണങ്ങള്‍ കൊണ്ടൊന്നും ഇന്ത്യയുടെ പ്രതിച്ഛായയെ അപമാനിക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ശബ്‌ദം 140 കോടി ഇന്ത്യക്കാരുടെ ശബ്‌ദമാണ്', കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു.

'ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. അവർ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുകളിലായി കാണുകയും തങ്ങളുടെ ധാർമിക യജമാനന്മാരെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തിന്‍റെ അന്തസും പ്രതിച്ഛായയും തരം താഴ്ത്തുകയും ചെയ്യുന്നു', മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഇവരിൽ ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  • भारत में कुछ लोग अभी भी औपनिवेशिक नशा से दूर नहीं हुए हैं। वे लोग बीबीसी को भारत का उच्चतम न्यायालय से ऊपर मानते हैं और अपने नैतिक आकाओं को खुश करने के लिए देश की गरिमा और छवि को किसी भी हद तक गिरा देते हैं।

    — Kiren Rijiju (@KirenRijiju) January 22, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രതികരിച്ച് മുന്‍ റോ മേധാവി: നേരത്തെ, റിസർച്ച് ആന്‍റ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി സഞ്ജീവ് ത്രിപാഠിയും ബിബിസിയുടെ ഡോക്യുമെന്‍ററിയെ വിമര്‍ശിച്ചിരുന്നു. മുൻവിധിയുള്ളതും പക്ഷപാതപരവും വസ്‌തുതാപരമായ തെറ്റുകള്‍ നിറഞ്ഞതും എന്നാണ് പ്രധാനമന്ത്രിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഡോക്യുമെന്‍ററിയെ എല്ലാവരും അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിക്ക് പിന്നിലെ ബിബിസിയുടെ ഉദ്ദേശ്യത്തെ ത്രിപാഠി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. 2002ലെ ഗുജറാത്ത് കലാപവും അതിനുമുമ്പുള്ള ഗോധ്ര ട്രെയിൻ കത്തിച്ച സംഭവവും ഡോക്യുമെന്‍ററിയിൽ ഉണ്ടെന്നും ഈ കേസിൽ സുപ്രീം കോടതി അടുത്തിടെ പ്രധാനമന്ത്രി മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി (ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍) യില്‍ സംപ്രേക്ഷണം ചെയ്‌ത ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററിയാണ് വിവാദമായത്. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന തരത്തിലാണ് ബിബിസിയുടെ ഈ ഡോക്യുമെന്‍ററി. രണ്ട് ഭാഗങ്ങളായി ബിബിസി ഇറക്കിയ ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തിരുന്നു.

പ്രധാനമന്ത്രിയെ അപകീര്‍ത്തി പെടുത്തുന്നതിനായി മനപ്പൂര്‍വം സൃഷ്‌ടിച്ച കഥകള്‍ മാത്രമാണ് ഈ ഡോക്യുമെന്‍ററി എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. തുടര്‍ന്ന് യൂട്യൂബില്‍ പ്രചരിച്ചിരുന്ന ഡോക്യുമെന്‍ററിയുടെ ആദ്യഭാഗം നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. യൂട്യൂബില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ ട്വിറ്ററിലെ 50 ട്വീറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്യണമെന്നും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടു.

Also Read: മോദിയെ കുറിച്ചുളള ബിബിസി ഡോക്യുമെന്‍ററി; നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം

2021 ലെ ഐടി ആക്‌ട് പ്രകാരം അടിയന്തര അധികാരം ഉപയോഗിച്ചു കൊണ്ടുള്ള വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലഭിച്ചതോടെ വീഡിയോയും ട്വീറ്റും നീക്കം ചെയ്‌തു. നിലവില്‍ ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ജനുവരി 17നാണ് സംപ്രേക്ഷണം ചെയ്‌തത്.

രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നിരവധി പ്രമുഖരാണ് ഡോക്യുമെന്‍ററിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തു വന്നത്.

Also Read: നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ബിബിസിയെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം; തുറന്ന് കാട്ടപ്പെടുന്നത് ബിബിസി എന്ന് വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.