ETV Bharat / bharat

ഹിമാലയന്‍ മലനിരകളില്‍ മഞ്ഞ്‌ ഉരുകുന്നത് ഇരട്ടിയായതായി പഠനം

author img

By

Published : Feb 15, 2021, 1:58 PM IST

2000 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഹിമാലയത്തില്‍ മഞ്ഞ്‌ പാളികള്‍ ഉരുകുന്നത് വര്‍ധിച്ചു. ഇത്‌ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു- കെ. പ്രവീണ്‍ കുമാര്‍ തയ്യാറാക്കിയ ലേഖനം

Ice loss in Himalayan glaciers doubled in 21sst century  ഹിമാലയന്‍ മലനിരകളില്‍ മഞ്ഞ്‌ ഉരുകുന്നത് ഇരട്ടിയായി  ഹിമാലയന്‍ സംസ്ഥാനങ്ങള്‍  ഉത്തരാഖണ്ഡ്‌ ദുരന്തം  മഞ്ഞ്‌ ഉരുകുന്നത് ഇരട്ടിയായി  പാരിസ്ഥിതിക ഘടകം  മഞ്ഞുരുകുന്നത് വര്‍ധിക്കുന്നു  Ice loss in Himalayan glaciers doubled  Himalayan glaciers  himalayan states  ice loss in himalaya
ഹിമാലയന്‍ മലനിരകളില്‍ മഞ്ഞ്‌ ഉരുകുന്നത് ഇരട്ടിയായതായി പഠനം

ഹിമാലയന്‍ മലനിരകളില്‍ നിന്നും 2000 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ മഞ്ഞുരുകുന്നത് ഇരട്ടിയായതായി ഗവേഷകരായ ജെഎം മൗറര്‍, ജെഎം ഷീഫര്‍, എസ് റൂപ്പര്‍, എ കോളി നടത്തിയ പഠനത്തില്‍ പറയുന്നു. കൊളംബിയ സര്‍വകലാശാലയുമായും ഉട്ടാഹ്‌ സര്‍വകലാശാലയിലെ ഭൗമശാസ്ത്ര വകുപ്പുമായും ബന്ധപ്പെട്ടിരിക്കുന്ന ലാമണ്ട്-ഡോര്‍ഹട്ടി എര്‍ത് ഒബ്‌സര്‍വേറ്ററി, ഡിപ്പാര്‍ട്ട്‌മെന്‍റ്‌ ഓഫ് എര്‍ത് ആന്‍റ്‌ എന്‍വയേണ്മെന്‍റെല്‍ സയന്‍സ് ഗവേഷകരായ ഇവര്‍ 1975-നും 2000-നും ഇടയിലുള്ള കാലഘട്ടത്തിലും, 2000-നും 2016-നും ഇടയിലുള്ള കാലഘട്ടത്തില്‍ ഹിമാലയന്‍ മലനിരകളില്‍ നിന്നും മഞ്ഞുരുകുന്നതിനെ കുറിച്ച്‌ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തുര്‍ന്ന് ഹിമാലയന്‍, ഉപ-ഹിമാലയന്‍ മല നിരകളില്‍ ഉടനീളം അപായ സൂചനകള്‍ നല്‍കുന്നു. മനുഷ്യന്‍റെ പ്രവര്‍ത്തികളെ തുടര്‍ന്ന് അന്തരീക്ഷ ഊഷ്‌മാവ് വര്‍ധിക്കുന്നതും മഞ്ഞില്‍ ആന്‍ത്രോപൊജെനിക് ബ്ലാക്ക്‌ കാര്‍ബണ്‍ അടിയുന്നത് മൂലമുണ്ടാകുന്ന ആല്‍ബെഡോ ഇഫെക്ട്‌ കാരണവുമാണ്‌ മഞ്ഞുരുകല്‍ സംഭവിക്കുന്നതെന്ന്‌ പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.

അധികമായി മഞ്ഞുരുകുന്നതിലേക്ക് നയിച്ച പാരിസ്ഥിതിക ഘടകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടത്തിയതാണ് ഈ പഠനം. എന്നാല്‍ നിരവധി പേര്‍ ഇതിന്‌ പുറമെ മനുഷ്യ നിര്‍മ്മിതമായ കാരണങ്ങള്‍ കൂടി ഏകോപിപ്പിച്ചു കൊണ്ടും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മലിനീകരണം, ഹിമാലയന്‍ മല നിരകളിലെ ആസൂത്രണ രഹിതമായ വികസന പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുള്ള പഠനങ്ങളായിരുന്നു അവ.

ഉത്തരാഖണ്ഡ് സാക്ഷ്യം വഹിച്ച ദുരന്തജനകമായ സംഭവ വികാസങ്ങള്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് ഈ പഠനങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. അമര്‍നാഥ്, ബദ്രീനാഥ്-കേദാര്‍നാഥ്, കൈലാസ് മാനസരോവര്‍, ചാര്‍ധാം തുടങ്ങിയ തീര്‍ഥാടന യാത്രകള്‍ക്കായി പ്രതിവര്‍ഷം ലക്ഷകണക്കിന് ആളുകളാണ് ഹിമാലയത്തിലേക്ക്‌ എത്തുന്നത്. ഒരു നിയന്ത്രവുമില്ലാതെയാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിയന്ത്രണമില്ലാത്ത മോട്ടോര്‍ വാഹന ഗതാഗതം ഇവിടുത്തെ മലിനീകരണത്തിന്‍റെ തോത്‌ വര്‍ധിപ്പിക്കുകയും ഈ ദുര്‍ബലമായ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന മലിനീകരണങ്ങളിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

വികസനങ്ങള്‍ക്ക് പ്രാഥമിക പരിഗണന ലഭിക്കുമ്പോള്‍ അതിന്‍റെ ഉടനടിയുണ്ടാകുന്ന പ്രത്യാഘാതം വന നശീകരണമാണ്. വിനോദ സഞ്ചാര മേഖലയ്‌ക്ക് വേണ്ടിയും സുസ്ഥിരമല്ലാത്ത ജലവൈദ്യുത പദ്ധതികള്‍ക്ക് വേണ്ടിയും നിരവധി ചതുരശ്ര കിലോമീറ്റര്‍ വനമാണ് ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വെട്ടി നശിപ്പിച്ചിരിക്കുന്നത്. ഈ വനങ്ങള്‍ കാര്‍ബണ്‍ മലിനീകരണത്തെ സ്വാഭാവികമായ രീതിയിൽ സ്വാംശീകരിയ്ക്കുവയാണെന്നതിനാല്‍ വന്‍ തോതിലുള്ള വന നശീകരണം മഞ്ഞ് പാളികളില്‍ കാര്‍ബണ്‍ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.

മഞ്ഞുരുകുന്നത് വര്‍ധിക്കുന്നതോടെ പെട്ടെന്നുണ്ടാകുന്ന വെള്ളപൊക്കങ്ങളുടെ അപകട സാധ്യതയും വര്‍ധിക്കുന്നു. അതിന്‌ കാരണം മഞ്ഞ്‌ പാളികള്‍ ഉരുകി തടാകങ്ങള്‍ വിശാലമാകുന്നതു കൊണ്ടാണ്. ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിന്‌ പിന്നിലെ ഒരു മുഖ്യ കാരണമായി സംശയിക്കപ്പെടുന്നതും ഇതാണ്. ആഗോള തലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതികമായി ദുര്‍ബലമായ മേഖലകളില്‍ വലിയ ദുരന്തങ്ങള്‍ വിതക്കുമ്പോള്‍ മനുഷ്യര്‍ നടത്തുന്ന സുസ്ഥിരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഈ തകര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു. ഹിമാലയത്തിലെ അന്തരീക്ഷ ഊഷ്മാവ് 0.4 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 1.4 ഡിഗ്രി സെല്‍ഷ്യസായതായി പഠനങ്ങള്‍ പറയുന്നു. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലെ ഊഷ്മാവുമായി താരതമ്യ പഠനം നടത്തിയപ്പോഴാണ് 2000- നും 2016-നുമിടയില്‍ ഈ മാറ്റം കണ്ടത്. മഞ്ഞ്‌ പാളികള്‍ അതിവേഗം ഉരുകുന്നതിന് ഇതും കാരണമാണ്. പാരിസ്ഥിതികമായി ദുര്‍ബലമായ ഹിമാലയന്‍ മലനിര മേഖലയെ (എച്ച് എം എ) സംരക്ഷിക്കുന്നതിന്‌ വേണ്ട ഒരു പദ്ധതി അടിയന്തരമായി തന്നെ നടപ്പില്‍ വരുത്തേണ്ടതുണ്ട് രാജ്യം.

ഹിമാലയന്‍ മേഖലകളിലെ മാത്രമല്ല ഉപ-ഹിമാലയന്‍ മല നിരകളിലെയും ജീവനും കാലാവസ്ഥയും സംരക്ഷിക്കുന്ന ഏറ്റവും വലിയ പ്രകൃതി വിഭവമാണ് എച്ച്എംഎ. ഹിമാലയന്‍ മലനിരകളുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെട്ട് കിടക്കുകയാണ് മൊത്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേയും ജലശാസ്ത്രം. “ഹിമാലയത്തെ സംരക്ഷിക്കുക” എന്ന ഒരു പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയിലെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കുവാനും അതേ സമയം തന്നെ സാമ്പത്തികമായും പാരിസ്ഥിതികമായും ഒത്തുപോകുന്ന തരത്തിൽ സുസ്ഥിര വികസനത്തിനാവശ്യമായ കാര്യങ്ങള്‍ കൈവരിക്കുവാനും കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.

ഈ മേഖലയിലെ ജനങ്ങളുടെ ജീവിതോപാധികള്‍ സംരക്ഷിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പരിസ്ഥിതി സൗഹാര്‍ദപരമായ ഒരു സുസ്ഥിര വിനോദ സഞ്ചാരവും ജൈവമായ ഒരു കാര്‍ഷിക രീതിയും ജലവൈദ്യുത പദ്ധതികളുടെ റീ എഞ്ചിനിയറിങ്ങും, നഷ്ടം നികത്തുന്ന വനവല്‍ക്കരണ പദ്ധതികളുമൊക്കെയാണ് ഈ പരിസ്ഥിതി ദുര്‍ബലമായ മേഖലയെ സംരക്ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശികര്‍ മുഖ്യ ഗുണഭോക്താക്കളായിട്ടുള്ള വിഭവങ്ങളുടെ ധനവല്‍ക്കരണം കൈകാര്യം ചെയ്യുവാനുമുള്ള ഏക പോംവഴി.

വികസനത്തിന്‍റെ പേരില്‍ നടന്നു വരുന്ന വ്യാപകമായ വന നശീകരണം ഈ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപൊക്കവും വര്‍ധിക്കാന്‍ ഇടയാക്കി. ഉത്തരാഖണ്ഡില്‍ മാത്രം ഗംഗാ തടത്തില്‍ 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന എഴുപതിലധികം ജല വൈദ്യുത പദ്ധതികള്‍ക്ക് ഈ മേഖലയില്‍ അനുമതി നല്‍കിയിട്ടുണ്ട്. എച്ച്എംഎക്ക് ചുറ്റുമുള്ള മറ്റ് പല സംസ്ഥാനങ്ങളും വനവല്‍ക്കരണ ആസൂത്രണമോ അല്ലെങ്കില്‍ ലഭ്യമായ ജലം വൈദ്യുത ഉല്‍പ്പാദനത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ അണക്കെട്ടുകള്‍ ക്രമീകരിക്കുകയോ ചെയ്യാതെ നിരവധി വൈദ്യുത പദ്ധതികളുമായി മുന്നോട്ട്‌ വരുന്നുണ്ട്. നിലവിലുള്ള വൈദ്യുത പദ്ധതികളില്‍ പലതും വളരെ മോശമായ നിലവാരത്തില്‍ കെട്ടിപടുത്തിരിക്കുന്നതിനാല്‍ ഈ മേഖലയിലെ ജലശാസ്ത്രത്തില്‍ അത് വലിയ പ്രഭാവമാണ് സൃഷ്ടിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു. ഇതൊക്കെയും ഈ മേഖലയില്‍ അതിതീവ്ര പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.

ഹരിത ഗൃഹ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുന്നത് എച്ച്എംഎയിലെ കാലാവസ്ഥാ വ്യതിയാന പ്രഭാവങ്ങള്‍ തടയുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ധാരാളമായി പുറത്ത് വിടുന്ന മേഖലകള്‍ക്ക് തൊട്ടടുത്തായി കിടക്കുന്ന സ്ഥലമാണ് ഹിമാലയന്‍ മല നിരകള്‍. എല്ലാ ഹിമാലയന്‍ സംസ്ഥാനങ്ങളും ജൈവ കൃഷിയും പരിസ്ഥിതിസൗഹാര്‍ദ വിനോദ സഞ്ചാര വികസനവും സ്വീകരിക്കണം. ജൈവ സംസ്ഥാനമായി ആദ്യം പ്രഖ്യാപിച്ചത് മേഘാലയയാണെങ്കിലും പൂര്‍ണമായും ജൈവമായി മാറുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ തടസമായി നില്‍ക്കുന്ന നിരവധി വന നിയമങ്ങള്‍ നിലവിലുണ്ട്. അസ്ഥിരമായ ഈ ഹിമാലയന്‍ ചരിവുകളിലെ കര്‍ഷകര്‍ കടുത്ത വന നിയമങ്ങള്‍ മൂലം തങ്ങളുടെ ജൈവ വിളകള്‍ അവകാശപ്പെടാനാവാതെ കഴിയുന്നവരാണ്. സുസ്ഥിര ജൈവ കൃഷി രീതി പ്രോത്സാഹിപ്പിക്കുന്ന നീക്കം ഈ ചരിവുകളുടെ മെച്ചപ്പെട്ട സ്ഥിരതക്ക് സഹായകമാവും എന്ന് മാത്രമല്ല, വനങ്ങള്‍ക്ക് മേല്‍ നിലവിലുള്ള സമ്മര്‍ദ്ദം കുറയുകയും ചെയ്യും. വരുമാനത്തിന്‌ വേണ്ടി ഇപ്പോള്‍ ആളുകള്‍ ആശ്രയിക്കുന്നത് വനങ്ങളെയാണ്.

സുസ്ഥിരമല്ലാത്ത വിനോദ സഞ്ചാരം വന്‍ തോതില്‍ വളര്‍ന്ന്‌ കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ശുദ്ധജല സ്രോതസുകളിലൊന്നായ ഹിയമലയം പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയമായ രീതിയില്‍ നിയന്ത്രണമേതുമില്ലാതെ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്യുന്നു. മലഞ്ചെരിവുകളില്‍ കെട്ടിപൊക്കിയിരിക്കുന്ന ലോഡ്ജുകളും ഹോട്ടലുകളും പെട്ടെന്നുണ്ടാകുന്ന വെള്ളപൊക്കെ ഭീഷണി നേരിടുന്നവയാണ്. നിലവില്‍ തന്നെ അസ്ഥിരമായിരിക്കുന്ന ചരിവുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം കൂടുതല്‍ അസ്ഥിരമായിരിക്കുന്നു. ഇതിന്റെ ഫലമായാണ് ഹിമപാതങ്ങളും അപ്രതീക്ഷിത വെള്ളപൊക്കങ്ങളും ഉണ്ടാകുന്നത്.

ഹിമാലയന്‍ മല നിരകളിലെ നഗരവല്‍ക്കരണത്തിന് വ്യത്യസ്തമായ ഭൗതികവും സാമൂഹിക-സാമ്പത്തികവുമായ ഹേതുക്കള്‍ വേറെയുമുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ മേഖലകള്‍ മൊത്തം ഉൾപ്പെടുന്ന ഹിന്ദു കുഷ് ഹിമാലയത്തിലെ അതിവേഗം നടന്നു വരുന്ന നഗരവല്‍ക്കരണത്തെ ചില പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും, നൈനിത്താള്‍ പോലുള്ള വന്‍ നഗരങ്ങള്‍ വളര്‍ന്ന് വികസിക്കുകയും അതീവ ദുര്‍ബലമായ മലഞ്ചെരിവുകളിലേക്ക് കടന്നു കയറുകയും ചെയ്തിരിക്കുന്നു. ദുര്‍ബലമായ ഈ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത 2002-ല്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന സസ്‌റ്റൈനബിള്‍ കോണ്‍ഫറന്‍സില്‍ ഊന്നി പറയുകയുണ്ടായെങ്കിലും ഈ മേഖലയിലെ വ്യാപകമായ നഗരവല്‍ക്കരണം തടയുന്നതിനു വേണ്ടി ഒന്നും തന്നെ ഇതുവരെ ചെയ്തിട്ടില്ല.

ഹിമാലയ മലനിര മേഖലയെ(എച്ച് എം എ) സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍, പാരിസ്ഥിതിക സൗഹാര്‍ദ്ദപരമായ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി കൊണ്ടു തന്നെ, യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തില്ലെങ്കില്‍ അതിതീവ്രമായ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും പലതും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ സാക്ഷ്യം വഹിക്കും. 2013-ല്‍ ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിന്‌ ശേഷം ഹിമാലയന്‍ മല നിരകളെ സംരക്ഷിക്കുന്നതിന്‌ വേണ്ടി അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ട് താന്‍ നല്‍കിയ റിപ്പോര്‍ട്ട് മന്‍ മോഹന്‍സിങ് സര്‍ക്കാരിന്റേയും മോദി സര്‍ക്കാരിന്റേയും കാലത്ത് ഒരുപോലെ ചെവികൊള്ളാതെ പോയതിനെ കുറിച്ച് ഉത്തരാഖണ്ഡില്‍ ഒട്ടേറെ കാലം സേവനമനുഷ്ഠിച്ചതിന്റെ അനുഭവ സമ്പത്തുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ പാണ്ഡെ എഴുതിയിട്ടുണ്ട്. അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രഭാവങ്ങളെ തടയുന്നതിന്‌ വേണ്ടി ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നത് നിയന്ത്രിക്കേണ്ടത് ഓരോ രാജ്യങ്ങളുടേയും ഉത്തരവാദിത്തമാണ്. ഇന്ത്യയും ഹിമാലയ മലനിര മേഖലയുടെ മെച്ചപ്പെട്ട സംരക്ഷണത്തിനാവശ്യമായ നിലവിലുള്ള നിയന്ത്രണങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.