ETV Bharat / bharat

1,717 കോടി വെള്ളത്തില്‍ വീഴുന്നത് കണ്ടിട്ടുണ്ടോ....ബിഹാറില്‍ നവീകരണം നടക്കുന്ന കൂറ്റന്‍പാലം തകര്‍ന്നു വീഴുന്ന ദൃശ്യം

author img

By

Published : Jun 5, 2023, 1:24 PM IST

Updated : Jun 5, 2023, 2:01 PM IST

ബിഹാറിലെ ഖഗാരിയയില്‍ സ്ഥിതി ചെയ്യുന്ന അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലമാണ് തകര്‍ന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Bridge collapses in Khagaria  Bridge collapses in Bihar Bhagalpur  നവീകരണം നടക്കുന്ന കൂറ്റന്‍പാലം തകര്‍ന്നു വീണു  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍  അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലം  വിജയ്‌ കുമാര്‍ സിന്‍ഹ
നവീകരണം നടക്കുന്ന കൂറ്റന്‍പാലം തകര്‍ന്നു വീണു

പാലം തകരുന്നതിന്‍റെ ദൃശ്യം

ഭഗല്‍പൂര്‍ (ബിഹാര്‍): ഭഗല്‍പൂരില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൂറ്റന്‍ പാലം ഗംഗ നദിയിലേക്ക് തകര്‍ന്ന് വീണു. ബിഹാറിലെ ഖഗാരിയയില്‍ നിര്‍മാണം പുരോഗമിക്കുന്ന അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലമാണ് തകര്‍ന്ന് നദിയില്‍ പതിച്ചത്. പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി. സംഭവ സമയത്ത് പാലത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

ഇന്നലെ (04.06.2023) വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുൽ നിർമാൺ നിഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കാരണക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ നിര്‍മാണ കമ്പനി പ്രതിനിധി ഒളിവില്‍ പോയി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉപമുഖ്യമന്ത്രിയും റോഡ് നിർമാണ മന്ത്രിയുമായ തേജസ്വി യാദവും ഉത്തരവിട്ടിട്ടുണ്ട്.

'നേരത്തെ സൂപ്പർ സ്ട്രക്‌ചർ തകർന്ന അതേ പാലമാണിത്. ഞങ്ങൾ അന്ന് പ്രതിപക്ഷത്തായിരുന്നു. അതിനെതിരെ ശബ്‌ദമുയർത്തിയിരുന്നു. സർക്കാർ രൂപീകരിച്ചതിന് ശേഷം ഞങ്ങൾ ഐഐടി റൂർക്കിയെ വിഷയം അന്വേഷിക്കാൻ നിയോഗിച്ചു. പാലത്തിന്‍റെ 5-ാം നമ്പർ തൂണിന്‍റെ ബലക്കുറവാണ് സൂപ്പർ സ്ട്രക്‌ചർ തകരാന്‍ കാരണമായത് എന്ന് അപ്പോഴാണ് മനസിലായത്. ഇപ്പോൾ വീണ്ടും സമാനമായ സംഭവം നടന്നിരിക്കുന്നു, വിഷയം അന്വേഷിക്കും' -തേജസ്വി യാദവ് ഇന്നലെ പറഞ്ഞു.

1,717 കോടി രൂപ ചെലവിൽ ആണ് അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലം നിർമിച്ചത്. ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കാറ്റില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഖഗാരിയ, അഗുവാനി, സുൽത്താൻഗഞ്ച് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിരുന്നു. സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

'2015ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രവൃത്തി ഉദ്‌ഘാടനം നിര്‍വഹിച്ച പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 2020ലാണ്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. സംഭവത്തില്‍ നിതീഷ് കുമാറും തേജസ്വി യാദവും ഉടന്‍ രാജിവയ്‌ക്കുമോ. അങ്ങനെ ചെയ്യുന്നതിലൂടെ അമ്മാവനും അനന്തരവനും രാജ്യത്തിന് മാതൃകയാകാന്‍ സാധിക്കും' -ബിജെപി വക്താവ് മാളവ്യ ട്വീറ്റ് ചെയ്‌തു.

'കമ്മിഷനുകളെ തേടുന്ന ഒരു പാരമ്പര്യമുണ്ട്. ഭരണപരമായ അരാജകത്വവും അഴിമതിയും അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ അസ്ഥിരതയുടെ അനന്തരഫലമാണ്. സംവിധാനം തകരുകയാണ്, പക്ഷേ അവർ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്' -ബിഹാര്‍ പ്രതിപക്ഷ നേതാവ് വിജയ്‌ കുമാര്‍ സിന്‍ഹ പ്രതികരിച്ചു.

നേരത്തെ 2022 ഡിസംബറിൽ, ബിഹാറിലെ ബെഗുസാരായിയിലെ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു ഭാഗം തകർന്നു വീണിരുന്നു. പാലത്തിൽ വിള്ളലുകൾ ഉണ്ടായതിനെ തുടര്‍ന്ന് തൂണുകൾ തകരുകയായിരുന്നു. നവംബറിൽ, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജില്ലയായ നളന്ദയിൽ നിർമാണത്തിലിരിക്കുന്ന പാലം തകരുകയുണ്ടായി. സംഭവത്തില്‍ ഒരു തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നിർമാണത്തിലിരിക്കുന്ന പാലങ്ങളുടെ ഉദ്ഘാടനത്തിന് മുമ്പ് കിഷൻഗഞ്ച്, സഹർസ ജില്ലകളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മച്ചു നദിയിയില്‍ പതിച്ച തൂക്കുപാലം, മരിച്ചത് 140 പേര്‍: ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന സംഭവം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. 140 പേരാണ് സംഭവത്തില്‍ മരിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 30ന് വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയതാണ് അപകടത്തിന് കാരണമായത്. 170ലധികം പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരസേന, നാവികസേന, വ്യോമസേന, എൻഡിആർഎഫ്, അഗ്നിശമന സേന എന്നിവര്‍ സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.

നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്‌ടോബർ 26നാണ് മോർബിയിലെ തൂക്കുപാലം തുറന്നുകൊടുത്തത്. ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബി നഗരത്തില്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം.

Also Read: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് അപകടം; മരണം 140 ആയി

Last Updated :Jun 5, 2023, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.