സിലിഗുരി (പശ്ചിമ ബംഗാൾ): ഭീമിന് ഇനി അധികനാൾ ഏകാന്തനായി ജീവിക്കേണ്ടി വരില്ല. കൂട്ടിന് പുതിയ പെണ്‍ സുഹൃത്ത് ഉടനെത്തും. ബംഗാൾ സഫാരി പാർക്കിൽ അവശേഷിക്കുന്ന ഒരേയൊരു കാണ്ടാമൃഗമായ ഭീമിന് കൂട്ടായാണ് പുതിയ അതിഥി എത്തുന്നത്. വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിനാൽ ഭീമിന് വിഷാദ രോഗം ബാധിച്ചെന്ന കണ്ടെത്തലിനെത്തുടർന്നാണ് സഫാരി പാർക്ക് അതോറിറ്റിയും വനം വകുപ്പും മുൻകൈയെടുത്ത് ജൽദാപാറ ദേശീയോദ്യാനത്തിൽ നിന്ന് ഒരു പെൺ കാണ്ടാമൃഗത്തെക്കൂടി ഇവിടേക്ക് എത്തിക്കുന്നത്.
കാണ്ടാമൃഗത്തെക്കൂടാതെ മറ്റ് പുതിയ മൃഗങ്ങളേയും സഫാരി പാർക്കിലേക്ക് ഉടൻ എത്തിക്കുമെന്ന് സംസ്ഥാന ചീഫ് ഫോറസ്റ്റർ രാജേന്ദ്ര സഖർ പറഞ്ഞു. പാർക്കിൽ ഒരു കാണ്ടാമൃഗമാണുള്ളത്. പങ്കാളിയില്ലാതെ വളരെക്കാലമായി തനിച്ച് ഏകാന്തത അനുഭവിച്ചാണ് അവൻ ജീവിക്കുന്നത്. അതിനാലാണ് മറ്റൊരു പെണ്‍ കാണ്ടാമൃഗത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതോടൊപ്പം ഹോഗ് മാൻ, ബ്ലാക്ക് ബക്ക് മാൻ (കൃഷ്‌ണമൃഗം) എന്നിവയെയും കൊണ്ടുവരും.
ബംഗാൾ സഫാരി പാർക്കിൽ ഉടൻതന്നെ നിരവധി പുതിയ അതിഥികൾ എത്തുമെന്ന് സിലിഗുരി മേയർ ഗൗതം ദേബും വ്യക്‌തമാക്കി. നേരത്തെ സിംഹം, ജിറാഫ് തുടങ്ങിയ മൃഗങ്ങളെ സഫാരി പാർക്കിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ ഇത്തവണ സസ്യഭുക്കുകളായ കൃഷ്‌ണ മൃഗത്തേയും, ഹോഗ് മാനിനെയും എത്തിക്കാനാണ് അധികൃതർ മുൻകൈയെടുക്കുന്നത്.
കൻഹല എന്ന ഭീം : ബംഗാളിലെ തന്നെ മഹാനന്ദ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഭീമിനെ ബംഗാൾ സഫാരി പാർക്കിലേക്ക് എത്തിച്ചത്. കൻഹല എന്നായിരുന്ന ആദ്യ പേര്. മഹാനന്ദ സങ്കേതത്തിൽ ഇണയ്ക്കായി മറ്റൊരു കാണ്ടാമൃഗവുമായുള്ള പോരാട്ടത്തിന് പിന്നാലെയാണ് ഭീം ബംഗാൾ സഫാരി പാർക്കിലേക്കെത്തിയത്.
പോരാട്ടത്തിൽ ഭീമിന്‍റെ ചെവിയുടെ ഒരു ഭാഗം വേർപെട്ടിരുന്നു. തോൽവി വഴങ്ങിയതോടെ പ്രദേശം വിട്ടുപോകേണ്ടിയും വന്നു. തുടർന്ന് ഭീമിനെ രക്ഷപ്പെടുത്തി ബംഗാൾ സഫാരി പാർക്കിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം ഭീമിനെ പാർക്കിലെ ഒഴിഞ്ഞ പ്രദേശത്ത് തുറന്നുവിടുകയായിരുന്നു.