ETV Bharat / bharat

ജമ്മു കശ്‌മീരിലെ സിവിലിയന്മാരുടെ ദുരൂഹ മരണം: സൈനികതല അന്വേഷണം നടത്താന്‍ തീരുമാനം

author img

By ETV Bharat Kerala Team

Published : Dec 25, 2023, 7:02 PM IST

Poonch civilian death :ജമ്മു കശ്‌മീരിലെ മൂന്ന് സിവിലിയന്മാരുടെ കസ്റ്റഡി മരണത്തിൽ സൈനിക അന്വേഷണം നടത്താൻ ഉത്തരവ്. പ്രതിഷേധങ്ങളെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Poonch civilian death  Poonch terrorist attack  Poonch civilian death investigation  Army orders court of inquiry in civilian death  ജമ്മു കശ്‌മീരിലെ സിവിലിയന്മാരുടെ ദുരൂഹ മരണം  പൂഞ്ച് സിവിലിയന്മാരുടെ കസ്റ്റഡി മരണം  ജമ്മു കശ്‌മീർ സൈനിക ആക്രമണം  കോർട്ട് മാർഷ്യൽ  സൈനിക കോടതി
Army orders court of inquiry in three Poonch civilian death

ജമ്മു കശ്‌മീർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ മൂന്ന് സിവിലിയന്മാരുടെ കസ്റ്റഡി മരണത്തിൽ (Army orders court of inquiry in three Poonch civilian death) സൈനികതല അന്വേഷണം നടത്താൻ ഉത്തരവിട്ടു. ജില്ലയിലെ ദേരാ കി ഗലിയില്‍ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ച് ഭീകരര്‍ ഇന്ത്യന്‍ സൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് മൂന്നു പ്രദേശവാസികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് മൂന്ന് പേരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു.

പൂഞ്ച് ജില്ലയിലെ ബുഫ്‌ലിയാസിലെ ടോപ പീർ ഗ്രാമത്തിലെ താമസക്കാരായ സഫീർ ഹുസൈൻ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീർ അഹമ്മദ് (32) എന്നിവരെയാണ് വെള്ളിയാഴ്‌ച സൈന്യം പിടികൂടിയത്. ഇവരുടെ ദുരൂഹ മരണത്തിൽ (Poonch civilian death)പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ സൈന്യം വക വരുത്തിയതാണെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്.

സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം സൈന്യം നാട്ടുകാര്‍ക്ക് നേരെ പക തീര്‍ക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. സിവിലിയന്മാര്‍ കൊല്ലപ്പെട്ട ശേഷം കമാന്‍റെന്‍റ് തലത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതായാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യൻ ആർമിയുടെ പ്രതികരണം: മൂന്ന് പേരുടെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണ പിന്തുണയും സഹകരണവും നൽകുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് സൈന്യം ശനിയാഴ്‌ച അറിയിച്ചിരുന്നു. "വ്യാഴാഴ്‌ച (ഡിസംബർ 21)ന് നടന്ന സംഭവത്തിന് ശേഷം മേഖലയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ സജീവമായി തുടരുകയാണ്. പ്രദേശത്ത് മൂന്ന് സാധാരണക്കാർ മരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിൽ പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നതിന് ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്" വിഷയത്തിൽ ഇന്ത്യൻ ആർമിയുടെ പ്രതികരണം ഇങ്ങനെ.

സംഭവത്തിൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്ന് സംഭവത്തിൽ നിയമനടപടി ആരംഭിച്ചതായും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും പ്രഖ്യാപിച്ചതായും ജമ്മു കശ്‌മീർ സർക്കാർ ശനിയാഴ്‌ച അറിയിച്ചിരുന്നു.

Also read: ജമ്മു കശ്‌മീരില്‍ സിവിലിയന്മാരുടെ ദുരൂഹ മരണം; സഹായധനവും ജോലിയും പ്രഖ്യാപിച്ച് ഭരണകൂടം

ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി പ്രദേശ വാസികളെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തെ തുടർന്ന് ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് മുഴുവൻ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. നിബിഡ വനമേഖലകളിലേക്കും സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

കസ്റ്റഡിയിലിരിക്കെ മരിച്ച മൂന്ന് പേരുടേയും മൃതദേഹം സൈന്യം ബന്ധുക്കൾക്ക് കൈമാറിയതായിരുന്നു. പകപോക്കലിന്‍റെ ഭാഗമായി സൈന്യം പച്ചക്ക് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കസ്റ്റഡിയിലെടുത്തവരെ സൈന്യം ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതായി ആരോപിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

ഗ്രാമം പൂര്‍ണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും മരിച്ചവരുടെ മൃതദേഹം എത്രയും വേഗം മറവുചെയ്യാന്‍ സൈന്യം നിര്‍ബന്ധിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.