കണ്ണൂർ : രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമായാണ് പിന്നാക്ക വിഭാഗങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞതും, കുടികിടപ്പ് ഭൂമിയിൽ നിന്ന് പറിച്ചെറിയപ്പെടാതിരിക്കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്ന കുട്ടികളെ വിദേശ സർവകലാശാലകളിൽ അടക്കം വിട്ട് പഠിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ പെട്ട ആളുകളുടെ ജീവിത നിലവാരം ഉയർന്നതാണ്.
കേരള ജനത ഒന്നടങ്കം അഭിവൃദ്ധിപ്പെടണം, ജാതി വ്യവസ്ഥ പൂർണമായും ഇല്ലാതാക്കാന്‍ സർക്കാർ ശ്രമം; മുഖ്യമന്ത്രി
Published : Feb 24, 2024, 1:49 PM IST
കേരളത്തിൽ പിന്നാക്ക വിഭാഗത്തിൽ പെട്ട ആളുകളുടെ ജീവിത നിലവാരം ഉയർന്നതാണ്, ആദിവാസി, ദലിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി കണ്ണൂരിൽ.
കേരള ജനത ഒന്നടങ്കം അഭിവൃദ്ധിപ്പെടണം. അത് വരും തലമുറയ്ക്കും ഉപകാരപ്പെടണം. അതിൻ്റെ ഭാഗമായാണ് മുഖാമുഖം പരിപാടി. ജാതി വ്യവസ്ഥ പൂർണമായും ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും കണ്ണൂരിൽ ആദിവാസി ദലിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദിവാസി, ദലിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി കണ്ണൂരിൽ ആണ് നടന്നത്.
ഊരുമൂപ്പൻമാർ, ആദിവാസി സംഘടന നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200 ഓളം പേരാണ് പങ്കെടുത്തത്. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ നിലപാടെടുത്ത മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.