കേരളം

kerala

വേനലില്‍ പകല്‍ മദ്യപാനം അപകടകരമോ?; കടുത്ത ചൂടിനെ കരുതിയിരിക്കാം, നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി - summer heat up alert

By ETV Bharat Kerala Team

Published : Apr 8, 2024, 4:25 PM IST

summer heat up alert given by Disaster Management Authority kerala
SUMMER HEAT UP ALERT

വേനല്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

തിരുവനന്തപുരം: കൊടുംചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വിവിധയിടങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ വേനല്‍ ചൂടിലെ സൂര്യാഘാതം, സൂര്യതാപം നിര്‍ജലീകരണം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

പകല്‍ സമയത്ത് കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ എന്നിവയോടൊപ്പം മദ്യവും ഒഴിവാക്കാനാണ് നിര്‍ദേശം. ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാഫുകള്‍ മുതല്‍ അങ്കണവാടികളില്‍ വരെ ഉറപ്പാക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

ജാഗ്രത നിര്‍ദേശങ്ങള്‍:

  • പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.
  • മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ നിര്‍ജലീകരണമുണ്ടാക്കും. പകല്‍ സമയങ്ങളില്‍ ഇവ ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
  • ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം.
  • മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. കെട്ടിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നിര്‍ബന്ധമായും നടത്തണം.
  • കനത്ത ചൂടില്‍ കാട്ടുതീ വ്യാപിച്ചേക്കാം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്‌ മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകളിലെ അധികൃതര്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗികളും അവശരുമായവര്‍ക്ക് സുര്യാഘാതമുള്‍പ്പെടെ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
  • ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ചൂടേല്‍ക്കാതിരിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തിനും, യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്.
  • മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതല്‍ 3 വരെ കുടകള്‍ ഉപയോഗിക്കണം. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതുജനവും സഹകരിക്കുക.
  • പൊതുപരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ സംഘാടകര്‍ ഉറപ്പുവരുത്തണം. 11 മുതല്‍ 3 മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
  • യാത്ര ചെയ്യുന്നവര്‍ ആവശ്യമായ വെള്ളം കൈയില്‍ കരുതുക.
  • നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്രമസമയവും ജോലി സമയവും ഇതനുസരിച്ച് ക്രമീകരിക്കണം.
  • ഉച്ചവെയിലില്‍ കന്നുകാലികളെയും വളര്‍ത്തുമൃഗങ്ങളെയും വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ALSO READ:വേനൽക്കാല ഡ്രൈവിങ്: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ...

ABOUT THE AUTHOR

...view details