ന്യൂഡല്‍ഹി : ഇന്ത്യയിലെ ഒരു പ്രധാന തര്‍ക്കവിഷയമാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് (One Nation One Election). ആം ആദ്‌മി പാര്‍ട്ടി നേതാക്കളുടെ ഒരു സംഘം വ്യാഴാഴ്‌ച (08-02-2024) മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണുകയും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തോടുള്ള അവരുടെ എതിര്‍പ്പ് പ്രകടിപ്പക്കുകയും ചെയ്‌തിരുന്നു (AAP Leaders Meet Ram Nath Kovind, Express Their Opposition).
ഈ ആശയത്തിന് പിന്നിലെ പ്രായോഗികത കണ്ടെത്തുന്നതിനായി രൂപീകരിച്ച സമിതിയുടെ തലവനാണ് രാംനാഥ് കോവിന്ദ്. ഇത് ജനാധിപത്യത്തിനും ഭരണഘടന തത്വങ്ങൾക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും ഗുരുതരമായ ഭീഷണിയാണെന്ന് എഎപി നേതാക്കൾ പറഞ്ഞു. എഎപി പ്രതിനിധി സംഘത്തിൽ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌തയും വക്താവ് ജാസ്‌മിൻ ഷായും ഉണ്ടായിരുന്നു.
രാജ്യത്തുടനീളം ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് ജനാധിപത്യ ഉത്തരവാദിത്തത്തെ ദുർബലപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് വർഷത്തിലൊരിക്കൽ മാത്രം പ്രവർത്തിക്കാൻ സർക്കാരുകളെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും പങ്കജ് ഗുപ്‌ത പറഞ്ഞു. നിലവിലെ തെരഞ്ഞെടുപ്പ് രീതി ദൈനംദിന ഭരണത്തിന് ഒരു തടസവും സൃഷ്‌ടിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് തടയുന്നുവെന്നും ഗുപ്‌ത അഭിപ്രായപ്പെട്ടു.
മാതൃക പെരുമാറ്റച്ചട്ടത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം, ഇതുമായി ബന്ധപ്പെട്ട ഏത് ആശയക്കുഴപ്പവും തെരഞ്ഞെടുപ്പ് കമ്മിഷൻ തലത്തിൽ കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് അവസരം നൽകും. എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പൗരന്മാർക്ക് ഈ അവസരം നഷ്‌ടപ്പെടുത്താൻ കാരണമാകുമെന്ന് ഗുപ്‌ത കൂട്ടിച്ചേർത്തു.
അതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിശോധിക്കുമ്പോൾ, നിലവിൽ തെരഞ്ഞെടുപ്പുകൾക്കുള്ള ആകെ ചെലവ് വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. വാർഷിക ബജറ്റിന്‍റെ 0.1 ശതമാനം മാത്രം. 'അതിനാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ ചെറിയ ചെലവുകൾ കുറയ്ക്കുന്നതിന് ഭരണഘടന തത്വങ്ങൾ ബലികഴിക്കുന്നത് വിവേകമല്ല' എന്നും ഗുപ്‌ത വ്യക്തമാക്കി.