ETV Bharat / bharat

ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം: കോൺഗ്രസ്- ആം ആദ്‌മി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

author img

By ETV Bharat Kerala Team

Published : Jan 8, 2024, 10:49 PM IST

INDIA Bloc Seat Sharing : സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിൽ നടന്ന ആദ്യ ചർച്ചയിൽ തീരുമാനമായില്ല. തങ്ങൾ ഒരുമിച്ചാണെന്നും, ബിജെപിയെ പരാജയപ്പെടുത്തുമെന്നും യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് പറഞ്ഞു.

Cong AAP talks  INDIA seat sharing talks  കോൺഗ്രസ് ആം ആദ്‌മി  ഇന്ത്യ സീറ്റ് വിഭജനം
Cong AAP LS Seat Sharing Talks Remain Inconclusive

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും തമ്മിൽ നടത്തിയ ആദ്യ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആം ആദ്‌മി ഭരിക്കുന്ന ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ സീറ്റുകൾ സംബന്ധിച്ച ചർച്ചയാണ് ഇന്ന് നടന്നത്. ഡൽഹിയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിൽ നിന്ന് മുകുൾ വാസ്‌നിക്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരുൾപ്പെടെ അഞ്ചംഗ പാനൽ പങ്കെടുത്തു. ആം ആദ്‌മി പാർട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിമാരായ അതിഷി മർലീന, സൗരഭ് ഭരദ്വാജ്, മുതിർന്ന നേതാവ് സന്ദീപ് പഥക് എന്നിവരും പങ്കെടുത്തു. (Cong AAP LS Seat Sharing Talks Remain Inconclusive)

  • " class="align-text-top noRightClick twitterSection" data="">

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ വിവിധ പാർലമെന്‍റ് സീറ്റുകളിൽ എങ്ങനെ സഹകരിക്കണമെന്ന് ഇരുപാർട്ടികളും തമ്മിൽ ഏകദേശ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. ആദ്യ യോഗത്തിൽ ചില പ്രാഥമിക കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുകയും, സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ അടുത്ത ദിവസങ്ങളിൽ വീണ്ടും യോഗം ചേരാൻ ധാരണയായതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തങ്ങൾ ഒരുമിച്ചാണെന്നും, ബിജെപിയെ പരാജയപ്പെടുത്തുമെന്നുമാണ് യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മുകുൾ വാസ്‌നിക് പറഞ്ഞത്. (INDIA Bloc Seat Sharing)

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തിൽ പ്രചാരണം നടത്തുന്നതിനാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. മറ്റൊരു മുതിർന്ന നേതാവായ രാജ്യസഭ എംപി രാഘവ് ഛദ്ദ വിദേശത്താണ്. ഈ മൂന്ന് നേതാക്കളും മുമ്പുനടന്ന ഇന്ത്യ മുന്നണി യോഗങ്ങളിൽ പങ്കെടുത്തിരുന്നെന്നും സീറ്റ് വിഭജന ചർച്ചകളിൽ അവർക്ക് നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. (AAP Congress Seat Sharing)

പഞ്ചാബിൽ 13 ലോക്‌സഭാ സീറ്റുകളും ഡൽഹിയിൽ ഏഴു സീറ്റുകളുമാണുള്ളത്. 2019-ൽ പഞ്ചാബിൽ കോൺഗ്രസ് എട്ട് സീറ്റാണ് നേടിയത്. ബിജെപിയും ശിരോമണി അകാലി ദളും രണ്ട് വീതവും, ആം ആദ്‌മി പാർട്ടി ഒരു സീറ്റും നേടി. ഇക്കുറി കുറഞ്ഞത് എട്ട് സീറ്റെങ്കിലും വേണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആപ്പിനുമേൽ സമ്മർദ്ദം ചെലുത്തുന്നത്.

ഡൽഹിയിൽ 2019ലെ ഏഴ് സീറ്റുകളിലും ബിജെപി വിജയിച്ചപ്പോൾ നാല് സീറ്റിൽ കോൺഗ്രസ് രണ്ടാമതെത്തി. അതിനാൽ നാല് സീറ്റെങ്കിലും വേണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. എന്നാൽ മൂന്നെണ്ണം നൽകാനേ ആപ്പിന് താൽപര്യമുള്ളൂ.

ഡിസംബർ 26 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ചേർന്ന് പഞ്ചാബിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അവലോകനം ചെയ്‌തിരുന്നു. ഈ യോഗത്തിൽ സംസ്ഥാനത്തെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്തു.

Also Read: 'കയിച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ'; കോണ്‍ഗ്രസിന് കീറാമുട്ടിയായി അയോധ്യ

അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള റോഡ്‌മാപ്പ് കോൺഗ്രസ് തയ്യാറാക്കിക്കഴിഞ്ഞെന്നും, സഖ്യവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും തങ്ങൾ അംഗീകരിക്കുമെന്നും പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ചേതൻ ചൗഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾ എന്തും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. (AAP Congress Allience)

“നോക്കൂ, ആം ആദ്‌മി പാർട്ടിയുമായുള്ള സീറ്റ് പങ്കിടൽ സംബന്ധിച്ച് ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രാദേശിക നേതാക്കളുടെ വികാരം ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ, ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഞങ്ങൾ അനുസരിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ ഞങ്ങൾ എന്തും ചെയ്യാൻ തയ്യാറാണ്." ചൗഹാൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.