പത്തനംതിട്ട:ഒരുമിച്ചുള്ള മദ്യപാനത്തിനിടെ, റാന്നിയിൽ യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. റാന്നി മോതിരവയൽ വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്‍റെ മകൻ, ജോബിൻ ജോൺസനാണ് (28) കൊല്ലപ്പെട്ടത്. സംഭവം നടന്ന ഉടനെ റാന്നി പൊലീസ് അന്വേഷണം നടത്തുകയും പ്രതികളായ സഹോദരനേയും സുഹൃത്തിനേയും മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്‌തു.
സംഭവത്തിൽ, ജോബിൻ ജോൺസന്‍റെ സഹോദരൻ ജോജോയും സുഹൃത്ത് പൊന്നുവെന്ന സുധീഷുമാണ് അറസ്റ്റിലായത്. ഇന്നലെ (23 ജൂലൈ) രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്‌തതോടെ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകളുണ്ട്. തലയിൽ മുറിവേൽക്കുകയും ചെയ്‌തിട്ടുണ്ട്. സഹോദരന്‍റെ വീട്ടിലായിരുന്ന അമ്മ രാവിലെ കൊല്ലപ്പെട്ട ജോബിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ വീടിനുള്ളിലെ ഹാളിൽ കണ്ടെത്തിയത്.
തുടർന്ന്, പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ജോജോയും സുഹൃത്തും ചേർന്നാണ് മർദിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതോടെയാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തത്. റാന്നി ഡിവൈഎസ്‌പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്‌ടർ പിഎസ് വിനോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എസ്ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എഎസ്‌ഐമാരായ അനിൽ, കൃഷ്‌ണൻകുട്ടി, കൃഷ്‌ണകുമാർ, എസ്‌സിപിഒ ബിജു മാത്യു, സിപിഓമാരായ സുമിൽ ഷിന്‍റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്, ജിനു, വിനീത്, രഞ്ചു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.