കേരളം

kerala

'മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം എനിക്കില്ല' ; തുറന്നടിച്ച് വിരാട് കോലി

By

Published : Mar 14, 2023, 10:17 AM IST

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിരാട് കോലി. ടീമിലെ തന്‍റെ സ്ഥാനം നീതീകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് കോലി.

virat kohli century  ind vs aus  border gavaskar trophy  Virat Kohli ahmedabad test century  ahmedabad test  border gavaskar trophy  Virat Kohli on ahmedabad century  ഇന്ത്യ vs ഓസ്‌ട്രേലിയ  വിരാട് കോലി  വിരാട് കോലി സെഞ്ചുറി  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
തുറന്നടിച്ച് വിരാട് കോലി

അഹമ്മദാബാദ് : വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ പ്രകടനം ആശങ്കയായിരുന്നു. കാരണം ഇന്ത്യയുടെ റണ്‍ മെഷീനെന്ന് വിശേഷണമുള്ള കോലിക്ക് ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി മൂന്നക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. എറെ നീണ്ട ഈ കാത്തിരിപ്പാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ അവസാനിപ്പിച്ചത്.

മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 364 പന്തില്‍ 186 റണ്‍സാണ് 34കാരനായ കോലി നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്‍റെ 28ാമത്തേയും അന്താരാഷ്‌ട്ര തലത്തില്‍ 75ാമത്തേയും സെഞ്ചുറിയാണിത്. ഇതിന് മുന്നെ 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു താരം ടെസ്റ്റില്‍ സെഞ്ചുറി നേടിയത്.

കൃത്യമായി പറഞ്ഞാല്‍ 1205 ദിവസങ്ങളാണ് വീണ്ടുമൊരു സെഞ്ചുറി നേടാന്‍ കോലിക്ക് വേണ്ടി വന്നത്. ഇക്കാലയളവില്‍ 41 ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും 79 റണ്‍സ് നേടിയതായിരുന്നു കോലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം റണ്ണടിച്ച് കൂട്ടിക്കൊണ്ട് ഒരു പിടി താരങ്ങള്‍ പുറത്തിരിക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കോലിയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

വിരാട് കോലി മത്സരത്തിനിടെ

അഹമ്മദാബാദ് ടെസ്റ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കോലി ഈ വിമര്‍ശനങ്ങള്‍ക്ക് കൂടിയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഈ പ്രകടനത്തിന് പിന്നാലെ മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്നും, ടീമിലെ തന്‍റെ സ്ഥാനം നീതീകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നുമാണ് കോലി പ്രതികരിച്ചിരിക്കുന്നത്.

"സത്യസന്ധമായി പറയുകയാണെങ്കില്‍, ഒരു കളിക്കാരനെന്ന നിലയിൽ എന്നിൽ നിന്ന് എനിക്കുള്ള പ്രതീക്ഷകൾ വളരെ പ്രധാനപ്പെട്ടതാണ്. നാഗ്പൂരിലെ ആദ്യ ഇന്നിങ്‌സ് മുതല്‍ ഞാൻ നന്നായി ബാറ്റ് ചെയ്യുന്നതായി എനിക്ക് തോന്നിയിരുന്നു. ഞങ്ങൾ വളരെക്കാലം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു പരിധിവരെ എനിക്കത് ചെയ്യാനായെങ്കിലും മുന്‍ കാലങ്ങളില്‍ ഉള്ള എന്‍റെ പ്രകടനത്തോടൊപ്പം എത്താനായിട്ടില്ല. അതിൽ അൽപ്പം നിരാശ തോന്നി. എനിക്ക് ഇഷ്‌ടമുള്ള രീതിയില്‍ കളിക്കാന്‍ കഴിയുന്നുവെന്നത് ആശ്വാസമുള്ള കാര്യമാണ്.

എന്‍റെ പ്രതിരോധത്തിൽ ഞാൻ സന്തുഷ്ടനായിരുന്നു. മറ്റൊരാള്‍ ശരിയല്ലെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യത്തിലല്ല ഞാനുള്ളത്. പക്ഷേ ഞാന്‍ കളിക്കാനിറങ്ങുന്നത് എന്തിനെന്ന് എനിക്ക് കാണിക്കേണ്ടതുണ്ട്" - വിരാട് കോലി പറഞ്ഞു.

ALSO READ:കളിച്ചത് വില്യംസൺ, അവസാന ഓവറില്‍ ജയിച്ചത് കിവീസ്: ഗുണം ഇന്ത്യയ്ക്ക്

അതേസമയം അഹമ്മദാബാദ് ടെസ്റ്റ് വിരസമായ സമനിലയിലാണ് അവസാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 91 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ മത്സരത്തിന്‍റെ അഞ്ചാം ദിനത്തിന്‍റെ മൂന്നാം സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ഇരു ടീമുകളും കൈകൊടുത്ത് പിരിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 571 റണ്‍സ് കണ്ടെത്തിയാണ് ലീഡെടുത്തത്.

സ്‌കോര്‍: ഓസ്‌ട്രേലിയ-480, 175/2 , ഇന്ത്യ- 571. മത്സരം സമനിലയിലായതോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടുന്നത്.


ABOUT THE AUTHOR

...view details