കേരളം

kerala

'ചെയര്‍മാനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ല': വിനയന്‍

By

Published : Aug 11, 2023, 10:51 PM IST

സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും വിനയന്‍ പറഞ്ഞു.

വിനയന്‍  ചെയര്‍മാനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ  കോടതി  തെളിവില്ലെന്ന് കോടതി  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  ചലച്ചിത്ര പുരസ്‌കാരം  കോടതിയെ സമീപിച്ചിട്ടില്ലെന്ന് വിനയന്‍  രഞ്ജിത്ത്  രഞ്ജിത്ത് അക്കാദമി ചെയർമാൻ  Vinayan reacts  Vinayan  High court reject petition  Kerala state film awards
'ചെയര്‍മാനെതിരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും തെളിവില്ലെന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ല': വിനയന്‍

അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് താന്‍ ഒരു കേസുമായും കോടതിയെ സമീപിച്ചിട്ടില്ലെന്ന് വിനയന്‍. ഫേസ്‌ബുക്കിലൂടെയാണ് വിശദീകരണ പോസ്‌റ്റുമായി വിനയന്‍ രംഗത്തെത്തിയിരിക്കുന്നത്.

'ആ കേസ് ഞാൻ കൊടുത്തതല്ല...സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കൊണ്ട് കൊടുത്ത ഹർജി ഹൈക്കോടതി തള്ളി എന്ന വാർത്ത, ചാനലുകളിൽ വന്നതോടെ എന്നോട് നിരവധി പേർ ഫോൺ ചെയ്‌ത് കേസിന്‍റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്.. സത്യത്തിൽ ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല..

ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാൻ കൊടുത്ത പരാതിയിൽ ഒരു മറുപടി വരുമെന്ന് ഇപ്പോഴും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ചില ആരോപണങ്ങൾ ചിലർക്കെതിരെ വരുമ്പോൾ ദുർബലമായ ഹർജികൾ ഫയൽ ചെയ്‌ത് യഥാർത്ഥ തെളിവുകള്‍ ഒന്നും ഹാജരാക്കാതെ കോടതിയെ കൊണ്ട് കേസ് തള്ളിച്ച് ഞങ്ങൾ ജയിച്ചേ... എന്ന് ആരോപണ വിധേയർ കൊട്ടിഘോഷിക്കുന്ന അവസ്ഥ കേരളത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്..

അതുപോലെയാണ് ഈ കേസ് എന്ന് ഞാൻ പറയുന്നില്ല.. പക്ഷേ സംസ്ഥാന ഗവണ്‍മെന്‍റ് നിയമിച്ച അവാർഡ് ജൂറികളിൽ രണ്ടുപേർ വളരെ വ്യക്തമായി അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്ന് പറയുന്ന അവരുടെ ശബ്‌ദ സന്ദേശങ്ങൾ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ല എന്ന് കോടതി പറയാൻ എന്താണ് കാര്യമെന്നു മനസ്സിലാകുന്നില്ല..

ചില അധികാര ദുർവിനിയോഗത്തിന് എതിരെയും അനീതിക്ക് എതിരെയും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവിടെയാണ് സർക്കാർ നിയോഗിച്ചവർ തന്നെ അക്കാദമി ചെയർമാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും ചെയര്‍മാൻ ഇടപെട്ടതായി തെളിവില്ലന്ന് മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്..

അതൊക്കെ അവിടെ നിൽക്കട്ടെ, ഞാൻ എന്‍റെ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു... മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിന്‍റെ അടിസ്ഥാനത്തിൽ ഇനിയെങ്കിലും ജൂറി അംഗം നേമം പുഷ്‌പരാജിന്‍റെയും, ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകൾ കളവാണന്ന് താങ്കൾ പറയുമോ? ഞാൻ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല, അവാർഡിന്‌ വന്ന സിനിമയെ ചവറു പടമെന്ന് പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊൻപതാം നുറ്റാണ്ടിന്‍റെ ആർട്ട് ഡയറക്ഷനെപ്പറ്റി പുഷ്‌പരാജുമായി തർക്കം ഉണ്ടായിട്ടില്ല.. ഇതെല്ലാം അവർ കള്ളം പറയുകയായിരുന്നു എന്ന് ആർജ്ജവത്തോടു കുടി താങ്കൾ ഒന്നു പറയണം..

അതിന് നേമം പുഷ്‌പരാജും ജെൻസി ഗ്രിഗറിയും പറയുന്ന മറുപടിയെ ഘണ്‌ഠിക്കുവാനും അങ്ങയ്‌ക്ക്‌ കഴിയുമല്ലോ? അതാണ് വേണ്ടത്.. അല്ലാതെ ആരും അറിയാതെ ഇങ്ങനൊരു വിധി സമ്പാദിച്ചത് കൊണ്ട് യഥാർത്ഥ സത്യം ഇല്ലാതാകില്ലല്ലോ?..

സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ താങ്കൾ അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കാൻ യോഗ്യന്‍ അല്ലാ.. താങ്കൾ ഇരിക്കുന്നിടത്തോളം കാലം അടുത്ത, വരുന്ന അവാര്‍ഡുകളിലും അർഹത ഉള്ളവർക്ക് അത് കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പർക്കെതിരെ മാനനഷ്‌ടക്കേസ് കൊടുക്കുമോ എന്നു കൂടി അറിയാൻ താൽപ്പര്യം ഉണ്ട്..' -വിനയന്‍ കുറിച്ചു.

Also Read:Film Award Controversy | ആരോപണങ്ങള്‍ നിസാരം, പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെടല്‍ നടത്തിയതിന് തെളിവില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

ABOUT THE AUTHOR

...view details