കേരളം

kerala

ആ കുട്ടികളുടെ സന്തോഷമില്ലാതാക്കരുതെന്ന് തിരക്കഥാകൃത്ത് ; എല്ലാത്തിനും അര്‍ഥമുണ്ടാകുന്ന ദിവസം വരുമെന്ന് ഉണ്ണി മുകുന്ദന്‍

By

Published : Jul 23, 2023, 2:14 PM IST

സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രവുമായി ഉണ്ണി മുകുന്ദന്‍. അര്‍ഹത ഉള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Actor Unni Mukundan facebook post goes viral  Actor UnniMukundan  UnniMukundan  Unni Mukundan facebook post  ഉണ്ണി മുകുന്ദന്‍  തിരക്കഥാകൃത്ത്  തിരക്കഥാകൃത്ത് അഭിലാഷ് പിള്ള  കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  മാളികപ്പുറം  തന്മയ സോള്‍  ദേവനന്ദ
എല്ലാത്തിനും അര്‍ഥമുണ്ടാകുന്ന ഒരു ദിവസം വരുമെന്ന് ഉണ്ണി മുകുന്ദന്‍; ദയവ് ചെയ്‌ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുതെന്ന് തിരക്കഥാകൃത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി ഉണ്ണി മുകുന്ദന്‍. സ്വന്തം കൈകളിലെ തഴമ്പുകള്‍ വ്യക്തമാക്കുന്ന ചിത്രം സഹിതമാണ് താരത്തിന്‍റെ പോസ്റ്റ്. 'എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും' - എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്.

53-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ 'മാളികപ്പുറം' എന്ന സിനിമയ്‌ക്കും കല്ലു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദയ്‌ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിനെച്ചൊല്ലി ഒരു വിഭാഗമാളുകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട എല്ലാവരുടെയും മനസ്സില്‍ ദേവനന്ദയാണ് മികച്ച ബാലതാരം എന്നവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തി.

എന്നാല്‍ വിഷയം വിവാദമാക്കരുതെന്നായിരുന്നു 'മാളികപ്പുറം' സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിലപാട്. അനാവശ്യ വിവാദങ്ങളിലേയ്‌ക്ക് ആ കുട്ടികളെ വലിച്ചിഴക്കരുതെന്നാണ് അഭിലാഷ് പിള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

'അര്‍ഹത ഉള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്‌ത് അനാവശ്യ വിവാദങ്ങളിലേയ്‌ക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴയ്ക്ക‌ല്ലേ. ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്‌ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്' - ഇപ്രകാരമാണ് അഭിലാഷ് പിള്ള കുറിച്ചത്.

അവാര്‍ഡ് ലഭിച്ചില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട എല്ലാവരുടെയും മനസ്സില്‍ ദേവനന്ദയാണ് മികച്ച ബാല നടി എന്നാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചത്. ഹൃദയം കൊണ്ട് എപ്പൊഴേ അവാര്‍ഡ് തന്നെന്നായിരുന്നു ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശരത് ദാസ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

ടൊവിനോ തോമസ് നായകനായി എത്തിയ 'വഴക്ക്' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് തന്മയ സോളിന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ ആണ് സിനിമയുടെ സംവിധാനം.

അവാര്‍ഡിന് അര്‍ഹയായ തന്മയയുടെ പ്രകടനത്തെ കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തലും ഈ സാഹചര്യത്തില്‍ ശ്രദ്ധ നേടുകയാണ്. 'അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്‌പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവ്' - ജൂറി വിലയിരുത്തി.

53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയാണ്. വിന്‍സി അലോഷ്യസ് മികച്ച നടിയായി. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ അഭിനയ മികവിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സി അലോഷ്യസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Also Read:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം

മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചില്ലെങ്കിലും കുഞ്ചാക്കോ ബോബനും അലന്‍സിയറും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്.

ABOUT THE AUTHOR

...view details