കേരളം

kerala

തമിഴ്‌നാട്ടിലെ പ്രളയത്തിൽ കുടുങ്ങി മന്ത്രിയും; മൂന്ന് ദിവസം കഴിഞ്ഞത് ബസ് സ്റ്റോപ്പിൽ; രക്ഷയായത് നാട്ടുകാർ

By ETV Bharat Kerala Team

Published : Dec 20, 2023, 10:50 PM IST

TN Minister Stranded in Flood : വാർത്താ വിനിമയ മാർഗ്ഗങ്ങളില്ലാതെ ഗ്രാമത്തിൽ കുടുങ്ങിയ മന്ത്രിക്ക് നാട്ടുകാരാണ് രക്ഷയായത്. മന്ത്രിക്കായി നാട്ടുകാർ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കി നൽകി. വൈദ്യുത-വാർത്താവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിക്കപെട്ടതോടെ മന്ത്രിയെ കണ്ടെത്താൻ മൂന്ന് ദിവസമെടുത്തു.

Etv Bharat Anitha Radhakrishnan stranded in floods rescued after 3 days  Tamil Nadu Miister Stranded in Floods  Anitha Radhakrishnan Flood  Anitha Radhakrishnan Rescued After 3 days  Anitha Radhakrishnan in Bus Stop  പ്രളയത്തിൽ കുടുങ്ങി മന്ത്രി  തമിഴ്‌നാട് മന്ത്രി പ്രളയത്തിൽ കുടുങ്ങി  മന്ത്രി അനിത രാധാകൃഷ്‌ണൻ  അനിത രാധാകൃഷ്ണൻ പ്രളയം
Tamil Nadu Miister Stranded in Floods and Rescued After 3 Days

തൂത്തുക്കുടി:തമിഴ്‌നാട്ടിൽ തുടരുന്ന പ്രളയത്തിൽ കുടുങ്ങി മന്ത്രിയും. തമിഴ്‌നാട് മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്‌ണനാണ് മൂന്ന് ദിവസത്തേക്ക് ഒരു ബസ് സ്റ്റോപ്പിൽ കുടുങ്ങിക്കിടന്നത് (Tamil Nadu Miister Anitha Radhakrishnan Stranded in Floods and Rescued After 3 Days). വാർത്താ വിനിമയ മാർഗ്ഗങ്ങളില്ലാതെ ഗ്രാമത്തിൽ കുടുങ്ങിയ മന്ത്രിക്ക് നാട്ടുകാരാണ് രക്ഷയായത്. മന്ത്രിക്കായി നാട്ടുകാർ ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കി നൽകി.

തിങ്കളാഴ്‌ച സ്വദേശമായ തണ്ടു ബട്ടിലേക്ക് കാറിൽ പോകവെയാണ് മന്ത്രി കുടുങ്ങിയത്. ഡ്രൈവറും ഗൺമാനുമടക്കം അഞ്ചോളം പേർ മന്ത്രിയെ അനുഗമിച്ചിരുന്നു. പാലം തകർന്നത് മൂലം വഴിമാറി പോകുന്നതിനിടെ തൂത്തുക്കുടിയിലെ ഏറൽ എന്ന ഗ്രാമത്തിലാണ് മന്ത്രി അകപ്പെട്ടത്. അവിടെ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ റോഡുകളെല്ലാം അടഞ്ഞതോടെയാണ് മന്ത്രി കുടുങ്ങിയത്. ഏറലിലെ ഒരു ബസ് സ്‌റ്റോപ്പിലാണ് മന്ത്രി മൂന്ന് ദിവസവും കഴിഞ്ഞത്. നാട്ടുകാരാണ് ഈ ദിവസങ്ങളിൽ അദ്ദേഹത്തിനുള്ള ഭക്ഷണമടക്കം തയ്യാറാക്കി നൽകിയത്.

വൈദ്യുത-വാർത്താവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിക്കപെട്ടതോടെയാണ് മന്ത്രിയെ കണ്ടെത്താൻ മൂന്ന് ദിവസത്തോളം കാലതാമസമെടുത്തത്. കുടുങ്ങിയതിന് ശേഷം ബന്ധുവിനയച്ച ഒരു എസ്എംഎസാണ് പിന്നീട് മന്ത്രിയുടെ മോചനത്തിന് സഹായകമായത്. എസ്എംഎസ് ലഭിച്ചതിന് പിന്നാലെ അഗ്നിശമന സേനയും പൊലീസും ചേർന്നാണ് ഇന്ന് (ബുധൻ) മന്ത്രിയെ മോചിപ്പിച്ചത്.

Also Read:'മിഷോങ് ചുഴലിക്കാറ്റും മഴക്കെടുതികളും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; പ്രധാനമന്ത്രിയോട് എംകെ സ്റ്റാലിന്‍

വിറങ്ങലിച്ച് തമിഴ്‌നാട്:അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി ജീവനുകളാണ് തമിഴ്‌നാട്ടിൽ പൊലിഞ്ഞത്. ഇതിനോടകം പത്തുപേരോളം മരിച്ചെന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ജനജീവിതം പൂര്‍ണമായും സ്‌തംഭിച്ചു. നിറയെ ആളുകളുമായി ട്രെയിന്‍ ട്രാക്കിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം പോലുമുണ്ടായി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം ലഭ്യമാക്കിയിട്ടുണ്ട് (Tamil Nadu Flood Rescue Operations). കഴിഞ്ഞ ദിവസം ശക്തമായ മഴയുണ്ടായ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലാണ് കാര്യമായ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. തിരുനെല്‍വേലിയില്‍ തകര്‍ന്ന റോഡ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം തൂത്തുക്കുടിയില്‍ വിമാനസര്‍വീസുകളടക്കമുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

പലയിടങ്ങളിലും റെയില്‍വേ ട്രാക്കുകള്‍ തകര്‍ന്നതും വെള്ളം കയറിയതും കാരണം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. സമീപകാലത്തൊന്നും ഇത്രയും കനത്ത മഴ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

പലയിടങ്ങളിലും നാല്‍പ്പത് സെന്‍റിമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്രതത്. തൂത്തുക്കുടി ജില്ലയിലെ കായില്‍പ്പട്ടണത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്. ഒറ്റ ദിവസം മാത്രം ഇവിടെയുണ്ടായത് 95 സെന്‍റിമീറ്റര്‍ മഴയാണ്. താമ്രപര്‍ണി നദിയിലേക്ക് 1.25 ലക്ഷം ക്യുസെക്‌സ് വെള്ളം ഒഴുക്കിവിട്ടതും രണ്ട് ജില്ലകളെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കി.

Also Read:വെള്ളക്കെട്ടിനെ ഭയക്കേണ്ട; ഹൗസ് ലിഫ്റ്റിങ് വിദ്യ; കൈ പൊള്ളുമെങ്കിലും സംഗതി പൊളിയാണ്

സ്റ്റാലിന്‍ പ്രധാനമന്ത്രിയെ കണ്ടു: സംസ്ഥാനത്തിന് അടിയന്തരമായി 7033 കോടി രൂപയുടെ സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ സുസ്ഥിര പരിഹാരങ്ങള്‍ക്കായി 12,659 കോടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ വിട്ടുനല്‍കണമെന്നും ഹെലികോപ്‌റ്ററുകള്‍ ലഭ്യമാക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോടും എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details