ന്യൂഡൽഹി:കുഷ്യൻ ഇല്ലാത്ത സീറ്റിന്‍റെ പേരില്‍ പുലിവാലു പിടിച്ച് പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ എയര്‍ലൈന്‍സ് (Seat Cushion Of Indigo Airlines Missinng). ഒരു യാത്രക്കാരൻ തനിക്ക് യാത്രചെയ്യാൻ ലഭിച്ച സീറ്റിൽ കുഷ്യൻ ഇല്ലാത്തതിന്‍റെ ചിത്രം എക്‌സിൽ ഷെയർ ചെയ്‌തതോടെ വിമാന കമ്പനിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇന്നലെ (ഞായറാഴ്‌ച) 6E 6798 നമ്പര്‍ പൂനെ- നാഗ്‌പൂർ വിമാനത്തില്‍ യാത്ര ചെയ്‌ത സുബ്രത് പട്‌നായിക് (Subrat Patnaik) എന്ന യാത്രക്കാരനാണ് ദുരനുഭവം നേരിട്ടത്.
തനിക്ക് അനുവദിച്ച വിന്‍ഡോ സീറ്റിൽ കുഷ്യന്‍ ഇല്ലെന്ന് കണ്ടതോടെ അദ്ദേഹം ചിത്രം പകര്‍ത്തി തന്‍റെ എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു. ലാഭം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെന്നും, ഇത് കഷ്‌ടമാണെന്നും അടിക്കുറിപ്പ് നൽകിയാണ് സുബ്രത് പട്‌നായിക് ചിത്രം പോസ്‌റ്റ് ചെയ്‌തത്. പോസ്‌റ്റ് ചെയ്‌ത് ഏതാനും മിനിട്ടുകൾക്കകം തന്നെ ചിത്രം വൈറലായി. നിരവധി പേരാണ് ചിത്രത്തിനു താഴെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തുവന്നത്.
സുബ്രതിന്‍റെ പോസ്‌റ്റിനു താഴെ പലരും തങ്ങൾക്ക് നേരത്തെ ഇൻഡിഗോ എയർലൈൻസിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ പങ്കുവച്ചു. ചിത്രങ്ങൾ സഹിതമാണ് ചിലർ വിമർശിച്ചത്. ഇനിമുതൽ ഇൻഡിഗോ ലാഭം വർദ്ധിപ്പിക്കാൻ സീറ്റിലെ കുഷ്യനുകൾക്ക് അധിക നിരക്ക് ഈടാക്കിയേക്കും എന്ന വിധത്തിലുള്ള പരിഹാസങ്ങളും ഇതോടൊപ്പം പലരും എക്‌സിൽ റീട്വീറ്റ് ചെയ്‌തു.
അതേസമയം സംഭവം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ഇന്‍ഡിഗോ എയർലൈൻസ് ഖേദപ്രകടനം നടത്തി. ''ഇത് തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ചില സമയത്ത് സീറ്റിലെ വെൽക്രോയിൽ നിന്ന് കുഷ്യന്‍ വേർപെടാറുണ്ട്. ഞങ്ങളുടെ ജോലിക്കാരുടെ സംഘത്തിന് ഇത് പഴയപടിയാക്കാൻ സാധിക്കും. ഇതുകൂടാതെ നിങ്ങള്‍ ചൂണ്ടികാണിച്ച പ്രശ്‌നം ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. താങ്കള്‍ക്ക് ഭാവിയില്‍ മികച്ചസേവനം ഉറപ്പാക്കാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.'' - ഇന്‍ഡിഗോ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിൽ കുറിച്ചു.
മോശം പെരുമാറ്റം: കഴിഞ്ഞയാഴ്‌ച ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍ ജീവനക്കാരോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നിരുന്നു. രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് കർണാടകയിലെ ബെംഗളുരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ മദ്യലഹരിയിലായിരുന്നെന്നും, ജീവനക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പരാതി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യാത്രക്കാരൻ മോശമായി പെരുമാറുകായായിരുന്നു.
Also Read:ഇപി ജയരാജന്‍റെ വിലക്കിന് പിന്നാലെ ഇൻഡിഗോയുടെ എയര്‍ലൈന്‍സിന്‍റെ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
വിമാനകമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷമാണ് 32 കാരനായ യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇൻഡിഗോയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയും യാത്രക്കാരനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.