കേരളം

kerala

ജഗ്‌ദീപ് ധന്‍കർ: രാജസ്ഥാനില്‍ നിന്ന് ജനതാദളും കോൺഗ്രസും വഴി ബിജെപിയില്‍, ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി

By

Published : Aug 6, 2022, 10:50 PM IST

ഭരണഘടനയില്‍ അഗാധ പാണ്ഡിത്യമുള്ള ധൻകർ ഉപരാഷ്ട്രപതിയാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങൾക്കും ഗുണങ്ങൾക്കും ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്

Jagdeep Dhankhar's journey from a Rajasthan village to Vice President House  Jagdeep Dhankhar  ജഗ്‌ദീപ് ധന്‍കറിന്‍റെ രാഷ്‌ട്രീയ ജീവിതം  ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ജഗ്‌ദീപ് ധന്‍കറിന്‍റെ യാത്ര  news about Jagdeep Dhankhar  ജഗ്‌ദീപ് ധന്‍കര്‍ രാഷട്രീയ ചരിത്രം
രാജസ്ഥാനിലെ ഗ്രാമത്തില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ധന്‍കറിന്‍റെ യാത്ര

ഹൈദരാബാദ്: ജഗ്‌ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാം ഉപരാഷ്ട്രപതിയാകുമ്പോൾ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയ്ക്ക് അഭിമാനം. 1951 മെയ് 18ന് സാധാരണ കുടുംബത്തില്‍ ജനിച്ച ജഗ്‌ദീപ് ധന്‍കര്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് അഭിഭാഷകനായിരുന്നു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമ ബിരുദം നേടുന്നത്.

രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഏറെക്കാലം അഭിഭാഷകനായി ധന്‍കര്‍ പ്രവര്‍ത്തിച്ചു. പഠനകാലത്ത് സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ധൻകറിന് യോഗയും മെഡിറ്റേഷനും ദിനചര്യയാണ്. രാജസ്ഥാൻ നിയമസഭയില്‍ ചെറിയ കാലയളവില്‍ ധൻകർ അംഗമായിരുന്നു.

ബോഫോഴ്‌സ് അഴിമതി ആരോപണത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് കേന്ദ്ര ഭരണം നഷ്‌ടപ്പെട്ട 1989ലെ തെരഞ്ഞെടുപ്പില്‍ ധന്‍കര്‍ രാജസ്ഥാനിലെ ജുന്‍ജുനു മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുകയും ചന്ദ്രശേഖര്‍ സര്‍ക്കാറില്‍ പാര്‍ലമെന്‍റെറി കാര്യ സഹമന്ത്രിയായി സേവനമനുഷ്‌ടിക്കുകയും ചെയ്തു. എന്നാല്‍ പിവി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് കോണ്‍ഗ്രസിലേക്ക് മാറിയ ധൻകർ ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ മൂന്ന് തവണ അംഗമായി.

ഭരണഘടനയില്‍ അഗാധ പാണ്ഡിത്യമുള്ള ധൻകർ ഉപരാഷ്ട്രപതിയാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങൾക്കും ഗുണങ്ങൾക്കും ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്. ജനതാദളിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷം ഒരു ദശാബ്‌ദത്തോളം മുഖ്യധാര രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നിന്നിട്ടാണ് ജഗ്‌ദീപ് ധന്‍കര്‍ 2008ല്‍ ബിജെപിയില്‍ ചേരുന്നത്. രാജസ്ഥാനിലെ ജാട്ടുകള്‍ക്ക് ഒബിസി പദവി ലഭിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍ ധൻകർ എന്നുമുണ്ടായിരുന്നു. 2019ലാണ് അദ്ദേഹം പശ്ചിമബംഗാളിന്‍റെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. അതിനു മുൻപ് ദേശീയ രാഷ്ട്രീയത്തില്‍ അത്ര സുപരിചിതനല്ലാത്ത ധൻകർ പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുമായി നിരന്തരം കൊമ്പ് കോര്‍ത്തതോടെ വാർത്തകളില്‍ നിറഞ്ഞിരുന്നു.

ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ജഗ്‌ദീപ് ധന്‍കറെ ബിജെപി വിശേഷിപ്പിച്ചത് കര്‍ഷക പുത്രന്‍ എന്നാണ്. പാരമ്പരാഗതമായി കാര്‍ഷകരായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള ആളാണ് ജഗ്‌ദീപ് ധന്‍കര്‍. കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള സമരത്തില്‍ യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജാട്ടുകള്‍ ധാരളമായി പങ്കെടുത്തിരുന്നു. അതുകൊണ്ട്തന്നെ ജാട്ട് വിഭാഗത്തിന്‍റെ പിന്തുണ നേടിയെടുക്കാൻ കൂടിയാണ് ബിജെപി ധൻകറെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തല്‍.

ABOUT THE AUTHOR

...view details