കേരളം

kerala

'റോഡുപണി, അഴുക്കുചാല്‍ നിര്‍മാണം എന്നിവയിലല്ല, ശ്രദ്ധ വേണ്ടത് ലൗ ജിഹാദില്‍' ; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

By

Published : Jan 4, 2023, 8:55 PM IST

രാജ്യത്ത് ലൗ ജിഹാജ് ഇല്ലെന്ന് സുപ്രീം കോടതി ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് ബിജെപി നേതാവിന്‍റെ വിദ്വേഷ പരാമര്‍ശം

Focus on Love Jihad not road sewage problems  വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്  ലൗ ജിഹാജ്  നളിൻ കുമാർ കട്ടീല്‍
വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്

മംഗളൂരു : റോഡുപണി, അഴുക്കുചാല്‍ നിര്‍മാണം എന്നിവയിലല്ല, ലൗ ജിഹാദിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന വിദ്വേഷ പ്രസ്‌താവനയുമായി ബിജെപി നേതാവ്. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻ കുമാർ കട്ടീലിന്‍റേതാണ് വിവാദ പ്രസംഗം. തിങ്കളാഴ്‌ച (ജനുവരി രണ്ട്) മംഗളൂരുവില്‍ നടന്ന 'ബൂത്ത് വിജയ് അഭിയാന്‍' പരിപാടിയില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'റോഡുപണി, അഴുക്കുചാല്‍ നിര്‍മാണം തുടങ്ങിയ ചെറിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കരുത്. നിങ്ങളുടെ കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന ലൗ ജിഹാദ് അവസാനിപ്പിക്കാൻ ബിജെപി സർക്കാർ അധികാരത്തിലുണ്ടാവണം. പിഎഫ്ഐയെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിച്ചിരുന്നില്ലെങ്കിൽ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടേനെ. ആ സംഘടനയെ നിരോധിച്ചത് ദേശീയവാദികൾക്ക് അനുകൂലമാണ്. അമിത് ഷായുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് അത് ചെയ്‌തത്. ഇങ്ങനെ ചെയ്‌തില്ലായിരുന്നെങ്കില്‍ ഹിന്ദുക്കളുടെ തുടർച്ചയായ കൊലപാതകങ്ങൾക്ക് കാരണമായേനെ' - അദ്ദേഹം അവകാശവാദമുയര്‍ത്തി.

'നാളെകൾ ബിജെപിയുടെ കൈകളില്‍':'2014ന് ശേഷം രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ല. രാജ്യത്ത് അമിത് ഷായുടെ സർക്കാരും കർണാടകയില്‍ ബസവരാജ് ബൊമ്മൈയുടെ സർക്കാരും മാത്രമാണ് ഇതിന് കാരണം. ഗോവധം നിരോധിച്ച ബിജെപി സർക്കാർ ലൗ ജിഹാദിനെതിരെയും നിയമം കൊണ്ടുവരും. നമ്മുടെ നാളെകൾ ബിജെപിയുടെ കൈകളിലാണ്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായാൽ തീവ്രവാദികൾ തെരുവിലിറങ്ങും. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കുക്കർ ബോംബ് സ്‌ഫോടനം നടത്തിയവരെ വിട്ടയക്കുന്ന സ്ഥിതിയുണ്ടാവും. അവര്‍ പിഎഫ്ഐ നിരോധനം പിൻവലിക്കുകയും ചെയ്യും.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് വർധിക്കും. മതപരിവർത്തനത്തിനെതിരായ നിയമങ്ങളും അവർ പിൻവലിക്കും. ഗോവധം തുടരും. പുതിയ കർണാടക വേണോ അതോ 'ഭീകരഭൂമി' വേണോ എന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കണം'. അതേസമയം, നളിൻ കുമാറിന്‍റെ വിദ്വേഷ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ട്വീറ്റ് ചെയ്‌തു.

'അദ്ദേഹത്തിന്‍റെ പ്രസ്‌താവനയില്‍ ആശ്ചര്യപ്പെടാനില്ല. ബിജെപി എപ്പോഴെങ്കിലും വികസനത്തിനും തൊഴിലിനും മുന്‍ഗണന നല്‍കിയിട്ടുണ്ടോ. വിഷമിക്കേണ്ട, ആരെയാണ് തെരഞ്ഞെടുക്കാൻ പോകുന്നതെന്ന കാര്യത്തില്‍ ബിജെപിയ്‌ക്കുള്ള മറുപടി കർണാടകയിലെ ജനങ്ങള്‍ ഉടൻ നല്‍കും' - വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സൂചിപ്പിച്ചുകൊണ്ട് ഡികെ ശിവകുമാർ പ്രതികരിച്ചു.

ABOUT THE AUTHOR

...view details