'ഭാരത് മാതാ കീ ജയ് വിളിച്ചില്ല' ;സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
Published : Feb 3, 2024, 3:45 PM IST
കോഴിക്കോട്: സദസിലുള്ളവർ ഭാരത് മാതാ കീ ജയ് വിളിക്കാത്തതിൽ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി (Union minister Meenakshi lekhi angry with the audience). കോഴിക്കോട് നടന്ന യൂത്ത് കോൺക്ലേവിലാണ് മന്ത്രി സദസിനോട് ക്ഷോഭിച്ചത്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വീട് വിട്ട് പോകണമെന്നും മന്ത്രി നീരസത്തോടെ പറഞ്ഞു. നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം ഡിസംബറിൽ പലസ്‌തീൻ സംഘടനയായ ഹമാസിനെ ഇന്ത്യയിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പുവച്ചിരുന്നുവെന്ന പ്രചരണം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നിഷേധിച്ചിരുന്നു. ലോക്‌സഭ വെബ്‌സൈറ്റിൽ ലഭ്യമായ പാർലമെന്‍റ് ചോദ്യത്തിനുള്ള മറുപടിയെക്കുറിച്ചുള്ള പേപ്പർ സാമൂഹിക മാധ്യമ ഉപയോക്താക്കളും മാധ്യമ പ്രവർത്തകരും പങ്കുവച്ചതിന് പിന്നാലെയായിരുന്നു എക്‌സിലൂടെ കേന്ദ്രമന്ത്രിയുടെ പ്രതികരണമുണ്ടായത്. ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പേപ്പറിലും താൻ ഒപ്പിട്ടിട്ടില്ലെന്നും വിഷയത്തിൽ ഔദ്യോഗിക അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.