ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌; മാധ്യമങ്ങളെ വിമർശിച്ച് വനിതാകമ്മിഷൻ അധ്യക്ഷ - DOMESTIC VIOLENCE CASE

author img

By ETV Bharat Kerala Team

Published : May 18, 2024, 3:28 PM IST

അതിജീവിതയ്ക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ ചാനലുകളിൽ വാർത്ത വരുന്നത് ഖേദകരമാണെന്ന്‌ അഡ്വ. പി സതീദേവി

PANTHEERAMKAVU DOMESTIC VIOLENCE  CHAIRPERSON OF WOMENS COMMISSION  WOMENS COMMISSION DOMESTIC VIOLENCE  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌
Chairperson of Women's Commission (Source: Etv Bharat Reporter)

വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി (Source: Etv Bharat Reporter)

എറണാകുളം : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ഗാർഹിക പീധനക്കേസിൽ പ്രതിസ്ഥാനത്തുള്ളവർ പറയുന്ന കാര്യങ്ങൾ പർവതീകരിച്ച് ചിത്രീകരിച്ച്, അതിജീവിതയ്ക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ ചാനലുകളിൽ വാർത്ത വരുന്നത് ഖേദകരമാണ് പി സതീദേവി പറഞ്ഞു.

പറവൂരിൽ അതിജീവിതയായ യുവതിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വിവാഹ ശേഷം ഒരോ വീടുകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ വാർത്തയാക്കേണ്ടത് തന്നെയാണ്. എന്നാൽ ഗാർഹിക പീഡന കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും അതിജീവിതകളെ കുറിച്ച് വാർത്ത ചെയ്യേണ്ടത് എങ്ങിനെയാണെന്ന് മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും വനിത കമ്മിഷ അധ്യക്ഷ ചൂണ്ടികാണിച്ചു.

പ്രതിയും ആരോപണ വിധേയയായ അമ്മയും പറയുന്ന കാര്യങ്ങൾ പർവതീകരിച്ച് കാണിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതിജീവിതകൾക്ക് എങ്ങിനെയാണ് സംരക്ഷണം നൽകേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന ശക്തമായ നിയമമുള്ള നാടാണിത്. നിയമം അനുശാസിക്കുന്ന പരിരക്ഷ അവർക്ക് നൽകുന്നതിന് പകരം മാനസികമായി തകർക്കാൻ ഇടവരുത്തുന്ന പരാമർശങ്ങൾ ഒരു കാരണവശാലും ഉണ്ടാകരുത്.

ഇത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം പൊതു സമൂഹത്തിൽ തെറ്റായ ധാരണകൾ ഉണ്ടാക്കുന്നതിന് ഇടവരുത്തുമെന്നും അഡ്വ. പി സതീദേവി അഭിപ്രായപ്പെട്ടു. അതിജീവിതകളെ അപമാനിക്കുന്ന പരാമർശം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത് ഒരിക്കലും കേരളീയ സമൂഹത്തിന് ഭൂഷണമല്ല. ഇത് മാധ്യമങ്ങൾ തിരിച്ചറിയണമെന്നും വനിതാ കമ്മിഷൻ അഭ്യർഥിച്ചു.

ഒരു പെൺകുട്ടിക്ക് ഇത്തരം അനുഭവമുണ്ടായാൽ ജീവിതം തന്നെ തകർന്ന് പോകുന്ന അവസ്ഥയുണ്ടാകരുത്. പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടി രക്ഷപ്പെട്ടത് രക്ഷിതാക്കളുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ്. വിദ്യാസമ്പന്നരായ യുവതികൾ ഗാർഹിക പീഡനത്തിന് ഇരയായ നിരവധി സംഭവങ്ങളാണ് ഈയടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പെൺകുട്ടികളുടെ രക്ഷിതാക്കൾ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിനരയായ അതിജീവിത വനിത കമ്മിഷന് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. പന്തീരാങ്കാവ് എസ്എച്ച്ഒയെ ആസമയത്ത് തന്നെ വിളിച്ച് കേസ് ഏത് രീതിയിലാണ് കൈകാര്യം ചെയ്‌തതെന്ന് അന്വേഷിച്ചിരുന്നു.

വളരെ ഗുരുതരമായ വീഴ്‌ചയും അനാസ്ഥയുമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നു ഉണ്ടായതെന്നാണ് മനസിലാക്കിയത്. കേസ് അന്വേഷിച്ച എസ്‌എച്ച്ഒയെ സസ്പെൻഷനിലായിട്ടുണ്ട്. പുതിയ അന്വേഷണ സംഘം കേസ് അന്വേഷണം നല്ല നിലയിൽ നടത്തുന്നുണ്ട്. വിദ്യാസമ്പന്നയായ യുവതിക്കെതിരെ ഭർതൃഗൃഹത്തിൽ വച്ച് നീചമായ പെരുമാറ്റം വിവാഹം കഴിഞ്ഞ് ഒരു ആഴ്‌ചക്കിടയിൽ ഉണ്ടായി എന്നത് വളരെ ഗൗരവത്തോടെ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും പി സതീദേവി പറഞ്ഞു.

ALSO READ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു, നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.