തിരുവനന്തപുരം : പതിനെട്ടാം ലോക്‌സഭിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഭരണ സിരാകേന്ദ്രത്തിലെ ഐഎഎസ്, ഐപിഎസ് കസേരകള്‍ പലതും കാലിയായി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരടക്കം സംസ്ഥാനത്തെ 16 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകരായി വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്.
എഡിജിപിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായ എസ് ശ്രീജിത്ത് തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ലോക്‌സഭ മണ്ഡലത്തിന്‍റെ നിരീക്ഷനയായി തമിഴ്‌നാട്ടിലാണുള്ളത്. മറ്റൊരു എഡിജിപിയും എക്‌സൈസ് കമ്മിഷണറുമായി മഹിപാല്‍ യാദവ് ഇപ്പോള്‍ പശ്ചിമ ബംഗാളിലാണുള്ളത്. അവിടുത്തെ പൂര്‍വ ബര്‍ധമാന്‍, ബര്‍ധ്വാന്‍ ലോക്‌സഭ മണ്ഡലങ്ങളുടെ നിരീക്ഷകനാണദ്ദേഹം.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും പാര്‍ലമെന്‍ററി അഫേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. രാജു നാരായണ സ്വാമി മധ്യപ്രദേശിലെ മണ്ഡ്ല ലോക്‌സഭ മണ്ഡലം നിരീക്ഷകനാണ്. എന്‍എച്ച് എം ഡയറക്‌ടറും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയുമായ കെ ജീവന്‍ ബാബു ഉത്തര്‍പ്രദേശിലെ ബറേലി മണ്ഡലത്തിന്‍റെ നിരീക്ഷകനാണ്.
സര്‍വേ ഡയറക്‌ടര്‍ ശ്രീറാം സാംബശിവറാവു മധ്യപ്രദേശിലെ ദാമോ ലോക്‌സഭ മണ്ഡലത്തിന്‍റെ നിരീക്ഷകനാണ്. എംപ്ലോയ്‌മെന്‍റ് ആന്‍ഡ് ട്രെയിനിങ് ഡയറക്‌ടര്‍ ഡോ വീണ മാധവന്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ജാഫര്‍ മാലിക്, ഐപിഎസുകാരിയായ മെറിന്‍ ജോസഫ് എന്നിവര്‍ ഗുജറാത്തിലാണ്.
വീണ മാധവന്‍ ഭാവ് നഗര്‍ മണ്ഡലത്തിലും ജാഫര്‍ മാലിക് ബാണസ്‌കന്ദ മണ്ഡലത്തിലും മെറിന്‍ ജോസഫ് ആനന്ദ് മണ്ഡലത്തിലും ഗുജറാത്തില്‍ നിരീക്ഷകരാണ്. ധനകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി മിര്‍ മുഹമ്മദ് അലി ഒഡിഷയിലെ കൊരാപുത് മണ്ഡലത്തിലും കൊച്ചി രാജ്യാന്ത വിമാനത്താവളം എംഡി എസ് സുഹാസ് ബിഹാറിലെ ബാന്‍ക മണ്ഡലത്തിലും ഡല്‍ഹി കേരള ഹൗസ് റെസിഡന്‍റ് കമ്മിഷണര്‍ സൗരഭ് ജയിന്‍ രാജസ്ഥാനിലെ ഭരത്പൂരിലുമാണ്.
ഐപിഎസ് ഉദ്യോഗസ്ഥനായ സുജിത് ദാസ് മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ മണ്ഡലത്തിലും മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ ജയനാഥ് മധ്യപ്രദേശിലെ മൊറേന, ഭിണ്ഡ് മണ്ഡലങ്ങളുടെ നിരീക്ഷകനുമാണ്. ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഒരാശ്വാസം കൂടിയാണ് അന്യ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ ചുമതല.