ETV Bharat / state

രണ്ടും കൽപിച്ച് ഗവർണർ; രണ്ട് വിസിമാരെ പുറത്താക്കി

author img

By ETV Bharat Kerala Team

Published : Mar 7, 2024, 6:01 PM IST

Updated : Mar 7, 2024, 9:52 PM IST

ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ  Arif Mohammed Khan  Governor Expelled Vice Chancellors  Kerala Universities
Governor Expelled Two Vice Chancellors

കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി ഗവർണർ. നടപടി യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവർക്ക് യുജിസി യോഗ്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

ചട്ടവിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി പിരിച്ചു വിടാതിരിക്കാൻ ഗവർണർ ഹിയറിങ്ങ് നടത്തിയ വിസിമാരിൽ ഉൾപ്പെട്ടവരാണിവർ. ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ട് വിസിമാരെയും പുറത്താക്കിയത്. അതേസമയം ഉത്തരവ് പുറത്തു വന്നാലും വിസിമാർക്ക് ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും, 10 ദിവസം കഴിഞ്ഞ് മാത്രമേ പുറത്താക്കൽ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂവെന്നുമുള്ള ഹൈക്കോടതി വിധി നിലവിലുണ്ട്.

കാലിക്കറ്റ് വിസി യുടെ നിയമനത്തിനുള്ള കമ്മിറ്റിയിൽ ഗവൺമെന്‍റ് ചീഫ് സെക്രട്ടറി പങ്കെടുത്തതും, സംസ്‌കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം നൽകിയതുമാണ് നിയമനം അസാധു ആകുന്നതിന് കാരണമായത്.

Also Read: പോരിനിടയിലും ഗവര്‍ണറുടെ ചെലവുകള്‍ക്കായി കോടികള്‍ അനുവദിച്ച് സര്‍ക്കാര്‍

സമാന രീതിയിൽ നിയമിക്കപ്പെട്ട ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിലും ഗവർണർ യുജിസിയോട് അഭിപ്രായം തേടിയിട്ടുണ്ട്. ഈ വിസിമാരെ സർവ്വകലാശാലയിൽ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതു കൊണ്ട് അവർക്ക് നിയമപരമായ സംരക്ഷണം ഉണ്ടെന്നാണ് വാദം.

എന്നാൽ യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരം കിട്ടിക്കഴിഞ്ഞാൽ വിസിമാർ യുജിസി ചട്ട പ്രകാരം നിയമിക്കപ്പെടേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യുജിസിയുടെ മറുപടി ലഭ്യമായ ശേഷം മാത്രമേ ഈ രണ്ടു വിസിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ. ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

തുടക്കം കെടിയുവിൽ: കെടിയു വിസി രാജശ്രീയെ സുപ്രിം കോടതി ചട്ട വിരുദ്ധ നിയമനമെന്ന് ചൂണ്ടി കാട്ടി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണർ സംസ്ഥാനത്തെ 11 വിസിമാർക്ക് ചട്ട വിരുദ്ധ നിയമനം ചൂണ്ടിക്കാട്ടി പുറത്താക്കാതിരിക്കാൻ നോട്ടീസ് നൽകിയത്.

Also Read: രാഷ്ട്രപതി ഗവര്‍ണര്‍ക്കെതിരല്ലെന്ന് രാജ്ഭവന്‍; അംഗീകരിച്ചത് ഒരു ബില്ല്, തടഞ്ഞത് മൂന്നെണ്ണമെന്ന് വാര്‍ത്താക്കുറിപ്പ്

ഗവർണറുടെ നോട്ടീസ് ചോദ്യം ചെയ്‌ത്‌ വിസിമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് വിസി മാരുടെ വിശദീകരണം വീണ്ടും കേട്ട ശേഷമേ തീർപ്പ് കൽപ്പിക്കാൻ പാടുള്ളുവെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. യുജിസി ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നുള്ളതും, കാരണം കാണിക്കലിന്‍റെ നിയമസാധുതയും ഗവർണർ വിശദമായി പരിശോധിക്കണമെന്നും കോടതി ഗവർണറോട് നിർദേശിച്ചിരുന്നു.

കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 24-ാം തീയതി കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരെ ഗവർണർ നേരിട്ടുള്ള ഹിയറിങ്ങിന് ക്ഷണിച്ചിരുന്നു. കാലിക്കറ്റ് വിസിക്ക് വേണ്ടി അഭിഭാഷകൻ നേരിട്ട് ഹാജരായപ്പോൾ, സംസ്‌കൃത വിസിക്ക് വേണ്ടി അഭിഭാഷകൻ ഓൺലൈനായി ഹാജരായി.

ഡിജിറ്റൽ സർവകലാശാല വിസി നേരിട്ട് ഹാജരായെങ്കിലും ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ മുബാറക് പാഷ രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. രാജിക്കത്ത് ഗവർണർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഗവർണർ നോട്ടീസ് നൽകിയ 11 പേരിൽ നിലവിൽ വിസി മാരായി തുടരുന്നത് 4 പേർ മാത്രമാണ്

Also Read: നിയമം അനുസരിക്കാൻ താനടക്കം എല്ലാവരും ബാധ്യസ്ഥരാണ് ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

യുജിസി പ്രതിനിധിയെ ഒഴിവാക്കി നടത്തിയ വെറ്റിനറി വിസി നിയമനം ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഗവർണർ മറ്റ് വിസിമാരോടൊപ്പം അദ്ദേഹത്തിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നില്ല. അദ്ദേഹത്തെയാണ് വിദ്യാർത്ഥിയുടെ അസ്വാഭാവിക മരണത്തെ തുടർന്ന് ഇപ്പോൾ സസ്പെൻഡ് ചെയ്‌തിട്ടുള്ളത്.

നോട്ടീസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം, വിസിമാർ വിരമിച്ചു. കണ്ണൂർ, ഫിഷറീസ്, വിസിമാർ കോടതി വിധിയിലൂടെ പുറത്തായി. കാർഷിക വിസി കാലാവധി പൂർത്തിയാക്കി. കെടിയു വിസി സുപ്രീം കോടതി വിധി പ്രകാരം ആദ്യം തന്നെ പുറത്തായിരുന്നു. നിയമ സർവ്വകലാശാല വിസി വിരമിച്ചിട്ട് ഒരു വർഷത്തിലേറെ ആയിട്ടും പകരം സ്ഥിരം വിസിയെ നിയമിച്ചിട്ടില്ല. ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റീസ് ആണ് നിയമ സർവകലാശാലയുടെ ചാൻസലർ.

Last Updated :Mar 7, 2024, 9:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.