കോഴിക്കോട് : ലഹരിമരുന്ന് വാങ്ങാന്‍ പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്ത പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍. ഏകരൂൽ സ്വദേശി അക്ഷയ് ദേവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അച്ഛന്‍ ദേവദാസാണ് മരിച്ചത്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (മെയ് 6) മര്‍ദനത്തില്‍ പരിക്കേറ്റ പിതാവിനെ അക്ഷയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റതാണെന്നാണ് അക്ഷയ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ചികിത്സയില്‍ കഴിയവേ ഇന്നാണ് (മെയ് 9) ദേവദാസ് മരിച്ചത്.
ദേഹത്ത് മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മര്‍ദന വിവരങ്ങള്‍ പുറത്തറിഞ്ഞത്. മര്‍ദനത്തിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
പിതാവിന് നിരന്തരം മകനില്‍ നിന്നും മര്‍ദനം എല്‍ക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടായിരുന്നു അക്ഷയ് ദേവ് പിതാവിനെ മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.