കോഴിക്കോട് : 'അങ്കണവാടിയിലെ ടീച്ചറേ'... എന്ന് തുടങ്ങുന്ന ഗാനമാണ് പെട്ടെന്ന് ഓർമ വന്നത്. അതിന്‍റെ കാരണം ചോദിച്ചാൽ, ആയഞ്ചേരി പഞ്ചായത്തിലെ കടമേരി മാക്കംമുക്കിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് ഒന്നു പോയതാണ്. ഒഴിവ് സമയത്തൊക്കെ ഇവിടെ പാട്ടാണ്. നല്ല നാടൻ പാട്ട്.
അങ്കണവാടി ടീച്ചര്‍ ഷൈനിയാണ് പാട്ടിന് നേതൃത്വം നല്‍കുന്നത്. ഏറ്റുപാടുന്നത് നാല് വയസ് തികയാത്ത കുഞ്ഞുങ്ങളും. ഒപ്പം സഹായിയായ ശൈലജയുമുണ്ട്. സംഗതി ചെറിയ കളിയൊന്നുമല്ല. ജില്ലാതല അങ്കണവാടി കലോത്സവത്തിൽ വേദികയറിയ കുഞ്ഞുകുട്ടികളുടെ പാട്ടാണ് അങ്കണവാടിയില്‍ നിന്നുയര്‍ന്ന് കേള്‍ക്കുന്നത്.
ടീച്ചർക്ക് നാടൻ പാട്ട് തലക്ക് പിടിച്ചതോടെയാണ് കുട്ടികളും പാട്ടുകാരായത്. ആദ്യമൊക്കെ സിനിമ ഗാനങ്ങൾ പാടി നടന്ന ഷൈനിക്ക് നാടൻ പാട്ട് ഒരു ഉപജീവന മാർഗം കൂടിയാണ്. കലാഭവൻ മണിയുടെ പാട്ടുകളാണ് റൂട്ട് മാറ്റിയത്. പാട്ടുകൾ വൈറലായതോടെ വേദികളിൽ നിന്നും വേദികളിലേക്കുള്ള ഓട്ടമാണ്.
പാടുന്നതിന് പുറമെ പാട്ടെഴുത്തും സംഗീതം നൽകലുമൊക്കെയുണ്ട്. അതുകൊണ്ടെല്ലാം തന്നെ ഈ അങ്കണവാടി മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാവുകയാണ്. ടീച്ചര്‍ക്കൊപ്പമുള്ള മക്കളുടെ പ്രകടനത്തില്‍ രക്ഷിതാക്കള്‍ക്കും വലിയ സംതൃപ്‌തിയിലാണ്. ടീച്ചർക്കും സഹായിക്കും മുഴുവന്‍ പിന്തുണയും നൽകുന്നതും രക്ഷിതാക്കളാണ്.