ETV Bharat / state

രൺജിത് ശ്രീനിവാസൻ കൊലക്കേസ്‌ : 15 പ്രതികൾക്കും വധശിക്ഷ

author img

By ETV Bharat Kerala Team

Published : Jan 30, 2024, 11:25 AM IST

Updated : Jan 30, 2024, 12:13 PM IST

രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവനയില്‍ കോടതി. രണ്‍ജിത്തിന്‍റെ അമ്മയും ഭാര്യയും മക്കളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തി

Ranjith Sreenivasan Murder  രൺജിത് ശ്രീനിവാസൻ കൊലക്കേസ്‌  Ranjith Sreenivasan Case Verdict  Ranjith Sreenivasan OBC Morcha
Accuses Sentenced to Death in Ranjith Sreenivasan Murder Case

ആലപ്പുഴ : ബിജെപി നേതാവ് രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ കോടതി ജഡ്‌ജി വി ജി ശ്രീദേവിയാണ് 15 പ്രതികളെയും മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്‌താവത്തില്‍ കോടതി വ്യക്‌തമാക്കി. രണ്‍ജിത്തിന്‍റെ അമ്മയും ഭാര്യയും മക്കളും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ടശേഷമാണ് ശിക്ഷാവിധി.

അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രതികള്‍ നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം സിദ്ധിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.

പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർ‌ത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്‌മൽ, ആലപ്പുഴ വെസ്‌റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്‌ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്‌ദുൽ കലാം, ആലപ്പുഴ വെസ്‌റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്‌റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് കേസില്‍ ഒന്നുമുതല്‍ 15 വരെയുള്ള പ്രതികൾ.

ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് കോടതിയിൽ സുരക്ഷ ഒരുക്കിയത്. ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എന്‍ആര്‍ ജയരാജ് ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്‌തരിച്ചു.

ആയിരത്തോളം രേഖകളും നൂറോളം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. ഇതോടൊപ്പം വിരലടയാളം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും, ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകളും പ്രതികള്‍ക്കെതിരെ നിര്‍ണായകമായി. 2021 ഡിസംബർ 19 നാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.

Also Read: 'രൺജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് തെരഞ്ഞുപിടിച്ച് കൊന്നു'; നടപ്പാക്കിയത് താലിബാന്‍ മാതൃകയെന്ന് കെ സുരേന്ദ്രന്‍

പ്രഭാതസവാരിക്ക് ഇറങ്ങാൻ നിൽക്കവെയാണ് വെള്ളക്കിണറിലെ സ്വന്തം വീട്ടിൽവച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ചാണ് പ്രതികള്‍ രൺജിത്തിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. രൺജിത്തിന്‍റെയും അമ്മയുടെയും നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ടുതന്നെ രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് പ്രദേശവാസികൾ സംഭവത്തെപ്പറ്റി പറഞ്ഞത്. രൺജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Last Updated :Jan 30, 2024, 12:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.