ETV Bharat / sports

ജുറെലിന് എന്നല്ല, ആര്‍ക്കും ധോണിയാകാന്‍ കഴിയില്ല; വിശദീകരണവുമായി ഗവാസ്‌കര്‍

author img

By ETV Bharat Kerala Team

Published : Mar 3, 2024, 2:02 PM IST

തന്‍റെ കരിയറിൽ എംഎ ധോണി ചെയ്‌ത കാര്യങ്ങളുടെ ഒരു ചെറിയ ഭാഗമെങ്കിലും ധ്രുവ് ജുറെലിന് ചെയ്യാനാവുമെങ്കില്‍ ഇന്ത്യന്‍ ടീമിന് അതു ഗുണം ചെയ്യുമെന്ന് സുനില്‍ ഗവാസ്‌കര്‍.

Dhruv Jurel  Sunil Gavaskar  MS Dhoni  ധ്രുവ് ജുറെല്‍  എംഎസ്‌ ധോണി
Sunil Gavaskar clarifies Dhruv Jurel- Ms Dhoni comparison

മുംബൈ : ഇംഗ്ലണ്ടിനെതിരായ (India vs England) റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനിയാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ (Dhruv Jurel). ആദ്യ ഇന്നിങ്‌സില്‍ കൂട്ടത്തര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ സെഞ്ചുറിയേക്കാള്‍ വിലയുള്ള 90 റണ്‍സ് നേടിക്കൊണ്ടാണ് താരം ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു 23-കാരന്‍റെ വീരോചിത പോരാട്ടം.

ഇതിന് പിന്നാലെ ജുറെലിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും (Sunil Gavaskar ) ഉണ്ടായിരുന്നു. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണിയുമായി (MS Dhoni) അദ്ദേഹം ജുറെലിനെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. മനസാന്നിധ്യം കാണുമ്പോൾ ധ്രുവ് ജുറെല്‍ അടുത്ത എംഎസ് ധോണിയാണെന്ന് തനിക്ക് തോന്നുന്നതായാണ് കമന്‍ററിക്കിടെ ഗവാസ്‌കര്‍ പറഞ്ഞത്.

ഇപ്പോഴിതാ തന്‍റെ വാക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് 74-കാരന്‍. ജുറെലിന് ധോണിയാവന്‍ കഴിയില്ല. ധോണിയ്‌ക്ക് സമം ധോണി മാത്രമാണ്. മറ്റൊരു ധോണി ഇനി ഉണ്ടാകില്ലെന്നും, ധോണി തന്‍റെ കരിയറിൽ ചെയ്‌ത കാര്യങ്ങളുടെ ഒരു ചെറിയ ഭാഗം ജുറലിന് ചെയ്യാൻ കഴിയുമെങ്കിൽ ഇന്ത്യന്‍ ടീമിന് അതു ഏറെ ഗുണം ചെയ്യുമെന്നുമാണ് ഗവാസ്‌കർ പറയുന്നത്.

ALSO READ: ന്യൂസിലന്‍ഡ് വീണു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്

"അവൻ മത്സരത്തെക്കുറിച്ച് ചിന്തിക്കുന്നതും സാഹചര്യം വിലയിരുത്തുന്നതും ഏറെ മികച്ച രീതിയിലാണ്. അതു കാണുമ്പോള്‍ എംഎസ്‌ ധോണിയെ ഓര്‍ത്തു. ഇടയ്ക്ക് ഒരു സിക്‌സ് അടിക്കും, പിന്നെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ സിംഗിളും ഡബിളുമെടുക്കും. വിക്കറ്റിന് പിന്നിലെയും അവന്‍റെ പ്രകടനം മികച്ചതായിരുന്നു. ബെന്‍ ഡക്കറ്റിനെ റണ്ണൗട്ടാക്കിയതും റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ജെയിംസ് ആന്‍ഡേഴ്‌സണെ ഓടി പിടിച്ചതും അതിന് തെളിവാണ്. ജുറെലിന്‍റെ ഇതേ പ്രായത്തില്‍ ധോണിയും ഇതേ പക്വതയാണ് കാട്ടിയിരുന്നത്.

അതുകൊണ്ടാണ് ജുറെല്‍ ധോണിയെപ്പോലെയെന്ന് ഞാന്‍ പറഞ്ഞത്. പക്ഷെ, ആര്‍ക്കും ധോണിയാവാന്‍ കഴിയില്ല. ധോണി ഒന്നേ ഉള്ളൂ. ധോണി ചെയ്‌ത കാര്യങ്ങളുടെ ഒരു ഭാഗമെങ്കിലും ജുറെലിന് ചെയ്യാൻ കഴിയുമെങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റിന് മികച്ചതായിരിക്കും" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: മലയാളി പേസറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; രഞ്‌ജിയിലും രക്ഷയില്ലാതെ ശ്രേയസ് അയ്യര്‍

ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് എംഎസ്‌ ധോണി. 2007-ലെ ടി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് 2013-ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് എംഎസ്‌ ധോണിയ്‌ക്ക് കീഴില്‍ ഇന്ത്യ നേടിയത്. ഇതിന് ശേഷമെത്തിയ മറ്റാര്‍ക്കും ടീമിനെ മറ്റൊരു ഐസിസി കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവ കളിച്ചിട്ടും പരാജയപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.