ബെയ്‌ജിങ്: തെക്കൻ ചൈനയിലെ ഗ്വാങ്‌ഷൗവിലുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച് പേർ മരിച്ചു. 33 ലധികം പേർക്ക് പരിക്കേറ്റു. 19 ദശലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശത്തെ 141 ഫാക്‌ടറി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു. അതേസമയം വീടുകൾ തകർന്നതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
സെക്കൻഡിൽ 20.6 മീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. ഇന്നലെ, പ്രാദേശിക സമയം രാത്രി 10 മണിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ തെക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിപേരാണ് കുടുങ്ങിയത്.
ഈ ആഴചയുടെ തുടക്കത്തിൽ ഗുവാങ്‌ഡോങ്ങിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഏപ്രിൽ 16 മുതൽ ചൈനയുടെ ഉൽപ്പാദന കേന്ദ്രവും രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ പേൾ റിവർ ഡെൽറ്റയിൽ റെക്കോർഡ് മഴ രേഖപ്പെടുത്തിയതായും ഗ്വാങ്‌ഡോങ്ങിലെ നാല് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു.
രാജ്യത്ത് കനത്ത മഴയും ശക്തമായ കൊടുങ്കാറ്റും ഈ മാസം അവസാനം വരെ തുടരുമെന്ന് ചൈന കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം, ചെെനയിൽ പ്രതിവർഷം 100 ചുഴലിക്കാറ്റുകളാണ് വീശുന്നത്. രാജ്യത്ത് 1961 മുതൽ 50 വർഷത്തിനുള്ളിൽ ചുഴലിക്കാറ്റ് മൂലം 1,772 പേരാണ് മരിച്ചത്.
Also Read: പശ്ചിമ ബംഗാള്‍ ചുഴലിക്കാറ്റ്; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി