ന്യൂഡൽഹി: കൊവിഡ് സൃഷ്‌ടിച്ച പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ ഇന്ത്യയ്‌ക്കായെന്ന്, രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ്‌മാൻ ഭാരത് പദ്ധതി അങ്കണവാടി ജീവനക്കാര്‍ക്കും ആശ വര്‍ക്കര്‍മാര്‍ക്കും കൂടി ലഭ്യമാക്കി. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകും.
ആശ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ആയുഷ്‌മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷുറൻസ് ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളജുകളാക്കി മാറ്റാന്‍ പദ്ധതിയുണ്ടെന്നാണ് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയത്. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കും.
സ്‌ത്രീകൾക്കിടയിൽ കൂടിവരുന്ന സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി വാക്‌സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തും. ഒൻപത് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കിടയിലാണ് വാക്‌സിനേഷൻ ലഭ്യമാക്കുക. കൂടാതെ മാതൃ - ശിശുപരിചരണം സംബന്ധിച്ചുള്ള വിവിധ പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
സക്ഷമ അങ്കണവാടി-പോഷൻ 2.0 പദ്ധതിക്ക് കീഴിൽ, പോഷകാഹാര വിതരണവും ശിശുപരിചരണവും വികസനവും ഉറപ്പുവരുത്താൻ അങ്കണവാടികൾ നവീകരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.