ETV Bharat / bharat

ബിഹാറില്‍ തുടര്‍ക്കഥയാകുന്ന പാലം തകരല്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ തകര്‍ന്നത് പത്തോളം പാലങ്ങള്‍, കാരണമെന്ത്? - frequent Bridge Collapse in Bihar

author img

By ETV Bharat Kerala Team

Published : Mar 22, 2024, 10:48 PM IST

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായി ബിഹാറില്‍ നിർമ്മിക്കുന്ന ബക്കൂർ പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് തൊഴിലാളി മരിച്ചു. ബിഹാറില്‍ അടിക്കടി പാലങ്ങള്‍ തകർന്ന് വീഴുന്നതിന്‍റെ കാരണമെന്ത്?

BRIDGE COLLAPSE IN BIHAR  WHY BRIDGES COLLAPSE IN BIHAR  BIHAR BRIDGE COLLAPSE  BRIDGE COLLAPSE
What is the reason for frequent Bridge Collapse in Bihar

പട്‌ന : ബിഹാറിലെ സുപോൾ ജില്ലയിൽ കോസി നദിക്ക് കുറുകെ നിർമ്മിച്ച ബക്കൂർ പാലത്തിന്‍റെ ഒരു ഭാഗം തകർന്നതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ബിഹാർ സർക്കാർ. കുറ്റവാളികളെ വെറുതെ വിടില്ലെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രിയും റോഡ് നിർമാണ മന്ത്രിയുമായ വിജയ് കുമാർ സിൻഹ പറഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം ബന്ധപ്പെട്ട ഏജൻസി നൽകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, എന്തുകൊണ്ടാണ് ബിഹാറിൽ പാലങ്ങള്‍ ഒന്നിനെ പിറകെ ഒന്നായി തകര്‍ന്ന് വീഴുന്നത് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

സുപോളിലെ ബക്കൂറിനും മധുബനിയിലെ ഭേജയ്ക്കും ഇടയിലാണ് ഭാരത്‌മാല പദ്ധതിക്ക് കീഴിൽ ബക്കൂർ പാലം നിർമ്മിക്കുന്നത്. കോസി നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന് ഏകദേശം 10.2 കിലോമീറ്റര്‍ നീളമാണുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ പാലത്തിന്‍റെ നീളം 13.3 കിലോമീറ്ററാകും. 1200 കോടി രൂപയാണ് പാലം നിര്‍മാണത്തിന്‍റെ ചെലവ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായാണ് ഇത് നിർമ്മിക്കുന്നത്. നിലവില്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അസമിലെ ഭൂപേൻ ഹസാരിക സേതുവാണ്. ധോല സാദിയ സേതു എന്നും അറിയപ്പെടുന്ന ഈ പാലത്തിന്‍റെ നീളം 9.15 കിലോമീറ്ററാണ്.

ബക്കൂർ പാലം 2023 ഓടെ തുറന്ന് നല്‍കും എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ പലവിധ കാരണങ്ങളാൽ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകി. 2024 ഡിസംബറോടെ പാലത്തിന്‍റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് (22-03-2024) രാവിലെയോടെ പാലത്തിന്‍റെ മൂന്ന് തൂണുകളുടെ ഗർഡറുകൾ തകർന്നു വീഴുകയായിരുന്നു. അപകടത്തില്‍ ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

പാലം പൂര്‍ത്തിയാകുന്നതോടെ സുപോളിൽ നിന്ന് മധുബാനിയിലേക്കുള്ള 100 കിലോമീറ്റർ ദൂരം 70 കിലോമീറ്ററായി കുറയും. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവടങ്ങളിലേക്കും വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള യാത്രയും പാലം എളുപ്പമാക്കും.

  • എന്തുകൊണ്ടാണ് ബിഹാറില്‍ പാലങ്ങള്‍ തകർന്ന് വീഴുന്നത്?

ബിഹാറിൽ പാലങ്ങളുടെ ഭാഗങ്ങൾ വീണ്ടും വീണ്ടും തകര്‍ന്നു വീഴുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു മുൻപും ബിഹാറില്‍ പാലങ്ങൾ തകർന്ന് നിരവധി പേർക്ക് ജീവൻ നഷ്‌ടമായിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനുള്ളിൽ 8 മുതൽ 10 വരെ പാലങ്ങൾ ബിഹാറില്‍ തകർന്ന് വീണിട്ടുണ്ടെന്നാണ് കണക്ക്. നിരവധി മരണങ്ങളും അപകടങ്ങളില്‍ ഉണ്ടായിട്ടുണ്ട്.

  • വിദഗ്‌ധര്‍ പറയുന്നതെന്ത്?

നിര്‍മാണത്തിലെ സാങ്കേതികത മോശമായതിനാലാണ് ഈ പാലം തകർന്നതെന്ന് കോസി പ്രദേശത്തെ നദീസംരക്ഷണ പ്രവർത്തകനായ മഹേന്ദ്ര യാദവ് പറയുന്നു. സ്ലാബും സാങ്കേതിക ഭാഗങ്ങളും സ്ഥാപിക്കുന്നതിലെ അപാകതയാണ് പാലം തകരാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് നിർമ്മിച്ച പാലം കോസി മഹാ സേതു എന്നാണ് അറിയപ്പെടുന്നത്. പാലം നദിയിൽ തടസ്സമുണ്ടാക്കി. ഗൈഡ് ഡാമുകൾ നിർമിച്ച് ഇരു കരകളും താഴ്ത്തിയാണ് പാലത്തിന്‍റെ പ്രവൃത്തി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.'പാലം പണിയുമ്പോഴെല്ലാം തടയണകള്‍ സാധാരണ നിലയിലാക്കണമെന്ന് പൂനെയിലെ ഒരു ലാബ് റിപ്പോർട്ട് പറയുന്നു. നദിയുടെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടാകരുത്. കഴിഞ്ഞ തവണ ഇത് സംഭവിച്ചെങ്കിലും ഇത്തവണ തൂണിന്‍റെ അകലം പ്രശ്‌നമായി. നിർമാണ പ്രവർത്തനങ്ങളിലെ അനാസ്ഥയാണ് പാലം തകരാൻ കാരണം.' - മഹേന്ദ്ര യാദവ് പറഞ്ഞു.

  • കഴിഞ്ഞ 2 വര്‍ഷത്തിനിടെ തകര്‍ന്നു വീണ പാലങ്ങളുടെ കഥ:
  1. 22 മാർച്ച് 2023 സുപോൾ: ബിഹാറിലെ സുപോൾ ജില്ലയിലെ ബക്കോറിൽ കോസി നദിക്ക് കുറുകെ പണിത പാലത്തിന്‍റെ സ്ലാബ് തകർന്ന് വീണ് ഒരു തൊഴിലാളി മരിച്ചു. ഏകദേശം 1200 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 10.2 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം.
  2. 24 ജൂൺ 2023, കിഷൻഗഞ്ച്: ബിഹാറിലെ കിഷൻഗഞ്ചിൽ മേച്ചി നദിയില്‍ പണിതിരുന്ന പാലം തകർന്നു വീണു. താക്കൂർഗഞ്ചിനും ബഹാദുർഗഞ്ചിനും ഇടയിൽ പാലം നിര്‍മിച്ചുകൊണ്ടിരിക്കെ കനത്ത മഴയില്‍ തൂണ് ഇളകി വീഴുകയായിരുന്നു.
  3. 4 ജൂൺ 2023, ഖഗാരിയ: ഖഗാരിയ ജില്ലയിൽ ഖഗാരിയ-അഗുവാനി സുൽത്താൻഗഞ്ചിന് ഇടയിൽ ഗംഗാ നദിയിൽ 1717 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണു. 2022-ലും പാലത്തിന്‍റെ ഒരു ഭാഗം തകർന്നിരുന്നു.
  4. 16 മെയ് 2023, പൂർണിയ: പൂർണിയ ജില്ലയിൽ പാലം നിർമിച്ച് മണിക്കൂറുകൾക്ക് ശേഷം തകര്‍ന്നു. പാലം നിർമാണത്തിന് കരാറുകാരൻ ഗുണനിലവാരമില്ലാത്ത വസ്‌തുക്കൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
  5. മാർച്ച് 19, 2023, സരൺ: മഹാനന്ദ നദിയിൽ ബ്രിട്ടീഷ് കാലത്ത് പണിത ഒരു പാലം തകർന്നു. പ്രളയകാലത്ത് ഇത് ജീർണാവസ്ഥയിലായി എങ്കിലും അറ്റകുറ്റ പണി നടത്തിയിരുന്നില്ല.
  6. 19 ഫെബ്രുവരി 2023, പട്‌ന: പട്‌ന ജില്ലയിലെ ബിഹ്ത സർമേര നാലുവരിപ്പാതയ്ക്ക് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നു. പട്‌നയെ നളന്ദയുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം.
  7. 16 ജനുവരി 2023, ദർഭംഗ: ബിഹാറിലെ ദർഭംഗയിൽ കമല നദിയിൽ നിർമ്മിച്ച ഇരുമ്പ് പാലം തകർന്ന് വീണു. ദർഭംഗ, മധുബനി, സമസ്‌തിപൂർ, സഹർസ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പാലം. റീബാർ കയറ്റിയ ട്രക്കിന്‍റെ ഭാരം താങ്ങാനാവാതെ പാലം തകരുകയായിരുന്നു. അപകടത്തിൽ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
  8. 18 ഡിസംബർ 2022, ബെഗുസാരായി: ബിഹാറിലെ ബെഗുസാരായി ജില്ലയിൽ ഗണ്ഡക് നദിയിൽ 14 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്ന് വീണു. മുഖ്യമന്ത്രിയുടെ നബാർഡ് പദ്ധതിയില്‍ 206 മീറ്റർ നീളത്തില്‍ പണിത ഈ പാലം തകരുന്നതിന് മുമ്പ് വിള്ളല്‍ കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പാലത്തിന്‍റെ മുഴുവൻ സ്ലാബും തകർന്ന് ഗന്ദർ നദിയിലേക്ക് പതിക്കുകയായിരുന്നു.
  9. 18 നവംബർ 2022, നളന്ദ: ബിഹാറിലെ നളന്ദയിലെ വേന ബ്ലോക്കിൽ നാലുവരിപ്പാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരു തൊഴിലാളി മരിച്ചു. നിർമാണ സാമഗ്രികളുടെ അപാകത കാരണം ഇതിന് മുൻപും പാലം തകർന്നിരുന്നു.
  10. 9 ജൂൺ 2022, സഹർസ: ബിഹാറിലെ സഹർസ ജില്ലയിൽ കോസി അണക്കെട്ടിന്‍റെ കിഴക്ക് ഭാഗത്ത് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. 147 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്‍റെ കരാറുകാരനോട് പാലത്തിന്‍റെ ക്രമീകരണം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ചെവികൊണ്ടില്ലെന്നാണ് ആരോപണം.
  11. 20 മെയ് 2022, പട്‌ന: പട്‌നയിൽ നിന്ന് 25 കിലോമീറ്റർ അകലെ ഫതുഹയിൽ 136 വർഷം പഴക്കമുള്ള പാലം കനത്ത മഴയില്‍ തകർന്ന് വീണു. 1984ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പാലം നിർമിച്ചത്. നിർമാണ സാമഗ്രികൾ കയറ്റി വന്ന ട്രക്ക് പാലത്തിലൂടെ കടക്കുന്നതിനിടെ പാലം തകർന്ന് വീഴുകയായിരുന്നു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.