ശ്രീനഗര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്‌മീരിലെത്തും. ഏപ്രില്‍ 12ന് ഉധംപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. ഈ വര്‍ഷം മൂന്നാം തവണയാണ് പ്രധാനമന്ത്രി കശ്‌മീര്‍ സന്ദര്‍ശനം നടത്തുന്നത്.
ഫെബ്രുവരി 20ന് ജമ്മുവിലെ എംഎ സ്റ്റേഡിയത്തിലും മാർച്ച് 7ന് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലും നടന്ന പരിപാടിയിലുമാണ് നേരത്തെ പ്രധാനമന്ത്രി പങ്കെടുത്തത്. മുതിര്‍ന്ന ബിജെപി നേതാവും സഹമന്ത്രിയുമായ ജിതേന്ദ്ര സിങ്ങാണ് ഉധംപൂരില്‍ നിന്നും ജനവിധി തേടുന്നത്. ജിതേന്ദ്ര സിങ്ങിനെതിരെ കോണ്‍ഗ്രസിന്‍റെ ചൗധരി ലാൽ സിങ്ങാണ് മത്സരത്തിനിറങ്ങുന്നത്.
അമിത് ഷായും എത്തും: ഏപ്രിൽ 9ന് ജമ്മു-റിയാസി ലോക്‌സഭ മണ്ഡലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാലിയെ അഭിസംബോധന ചെയ്യും. ജുഗൽ കിഷോർ ശർമ്മയാണ് ജമ്മു-റിയാസി മണ്ഡലത്തിൽ നിന്ന് ബിജെപിക്കായി കളത്തിലിറങ്ങുന്നത്. കോൺഗ്രസ് പാർട്ടിയുടെ രാമൻ ഭല്ലയാണ് ശര്‍മ്മയുടെ എതിരാളി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിൽ 10ന് കത്വയിലും മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ ഏപ്രിൽ 13ന് ദോഡയിലെ റാലിയും അഭിസംബോധന ചെയ്യും. കത്വ-ഉധംപൂർ മണ്ഡലങ്ങളില്‍ ഏപ്രിൽ 19നാണ് വോട്ടെടുപ്പ് നടക്കുക. ജമ്മു-റിയാസി മണ്ഡലത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. അതേസമയം അനന്ത്നാഗ്-രാജൗരി-പൂഞ്ച് ലോക്‌സഭ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പേര് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.