ഗുജറാത്ത്: ഗാന്ധിനഗർ ലോക്‌സഭ സീറ്റില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അമിത് ഷാ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഗാന്ധിനഗർ കളക്‌ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ എം കെ ദവെയ്ക്ക് മുന്നില്‍ ഉച്ചയ്ക്ക് കൃത്യം 12.39 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 12.29 'വിജയ മുഹൂർത്ത'മായാണ് കണാക്കക്കുന്നത്.
2024-ലെ പൊതു തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം തവണയും അധികാരം നൽകുമെന്ന് അമിത് ഷാ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനായി മോദിക്ക് മൂന്നാം തവണയും അധികാരം നൽകാനാണ് ഈ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്‌ത തെറ്റുകൾ തിരുത്തുന്നതിന് വേണ്ടിയാണ് മോദിയുടെ ആദ്യ രണ്ട് ടേമുകളും ഉപയോഗപ്പെടുത്തിയതെന്നും മൂന്നാം ടേം നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷം 'വിക്‌സിത് ഭാരത്' എന്നതിന് ശക്തമായ അടിത്തറ കെട്ടാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയും എൽകെ അദ്വാനിയും പ്രതിനിധീകരിച്ച സീറ്റിൽ നിന്ന് തന്നെ പുനർനാമകരണം ചെയ്‌തതിന് ബിജെപിക്ക് അമിത് ഷാ നന്ദി പറഞ്ഞു.
"കഴിഞ്ഞ 30 വർഷമായി ഈ സീറ്റുമായി എനിക്ക് ബന്ധമുണ്ട്. എംപി ആകുന്നതിന് മുമ്പ്, ഈ സീറ്റിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങളിൽ എംഎൽഎയായിരുന്നു ഞാൻ. നിങ്ങളുടെ സ്നേഹത്തിന് നന്ദി, ഒരു എളിയ ബൂത്ത് പ്രവര്‍ത്തകനില്‍ നിന്ന് ഞാൻ പാർലമെന്‍റ് അംഗമായി ഉയർന്നു. ഞാൻ വോട്ട് തേടിയപ്പോഴെല്ലാം ഗാന്ധിനഗറിലെ ജനങ്ങൾ എന്നെ അനുഗ്രഹിച്ചു.'- ഷാ പറഞ്ഞു.
ഗാന്ധിനഗർ ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 22,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അമിത് ഷാ പറഞ്ഞു. 2019 തെരഞ്ഞെടുപ്പിൽ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് 5 ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ വിജയിച്ചത്.
ഗാന്ധിനഗറിൽ ഏകദേശം 20 കിലോമീറ്ററോളം വരുന്ന മൂന്ന് റോഡ് ഷോകളും അമിത് ഷാ നടത്തിയിരുന്നു. ഗുജറാത്തിലെ 26 ലോക്‌സഭ സീറ്റുകളിലേക്കും മെയ് 7-ന്, മൂന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.