ETV Bharat / bharat

കർഷക സമരം: കേന്ദ്രവുമായുള്ള ചർച്ച പരാജയം, കാർഷിക വിരുദ്ധ നയങ്ങൾക്കെതിരായ സമരം തുടരും

author img

By ETV Bharat Kerala Team

Published : Feb 20, 2024, 7:42 AM IST

Swaminathan Formula  Farmers Protest delhi chalo march  Farmers meeting with central govt  കർഷക സമരം  ഡൽഹി ചലോ മാർച്ച്
Farmers' Organisations Reject Centre's 5-Yr MSP Offer

പഞ്ചാബ്, ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക പ്രതിഷേധത്തിനിടെ നടന്ന കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ച പരാജയം. കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളി കർഷകർ.

അംബാല: കേന്ദ്രവുമായുള്ള കർഷകരുടെ നാലാം ഘട്ട ചർച്ച പരാജയം (Farmers Reject Centre's MSP Offer ). കാർഷിക വിരുദ്ധ നയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരും (Farmers protest). പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ എംഎസ്‌പി നിരക്കിൽ വാങ്ങാനുള്ള സർക്കാർ നിർദേശം തള്ളിക്കളയുന്നതായി ഡൽഹി ചലോ (Delhi Chalo) സമരത്തിൽ പങ്കെടുത്ത കർഷക സംഘടനകൾ അറിയിച്ചു.

2020-2021ലെ കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും വാഗ്‌ദാനം നിരസിച്ചു. ബാക്കിയുള്ള വിളകളെ എംഎസ്‌പിയുടെ പരിധിയിൽ നിന്ന് മാറ്റി നിർത്തുന്നത് ഉചിതമല്ലെന്നും കർഷകർ അറിയിച്ചു. സർക്കാർ നിർദേശം കൊണ്ട് കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്നും നേതാക്കൾ പറയുന്നു. 23 വിളകൾക്ക് സർക്കാർ എംഎസ്‌പി ഗ്യാരണ്ടി നിയമം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

ഇന്നലെ (ഫെബ്രുവരി 19) വൈകുന്നേരം ഛണ്ഡീഗഡിൽ വച്ചാണ് കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കൃഷി, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരാണ് ചർച്ച നടത്തിയത്. കർഷകരുമായി കരാറിലേർപ്പെട്ട് അഞ്ച് വർഷത്തേക്ക് പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്‌പി) വാങ്ങാമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ മൂന്ന് കേന്ദ്ര മന്ത്രിമാരുടെ പാനൽ നിർദേശിച്ചിരുന്നു.

കർഷകരുടെ ആവശ്യങ്ങൾ വഴിതിരിച്ചുവിടാനും നേർപ്പിക്കാനുമാണ് ശ്രമിക്കുന്നത്, ഗ്യാരണ്ടീഡ് സംഭരണമുള്ള എല്ലാ വിളകൾക്കും എംഎസ്‌പിയിൽ കുറഞ്ഞതൊന്നും കർഷകർക്ക് സ്വീകാര്യമല്ല. സ്വാമിനാഥൻ കമ്മീഷനിൽ ശുപാർശ ചെയ്യുന്ന എംഎസ്‌പിയുടെ 'സി-2 പ്ലസ് 50 ശതമാനം' ഫോർമുലയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്.

എംഎസ്‌പിയുടെ നിയമപരമായ ഗ്യാരണ്ടി കൂടാതെ, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ, വൈദ്യുതി നിരക്ക് വർധനവ് തടയുക, പൊലീസ് കേസുകൾ പിൻവലിക്കുക, 2021 ലെ ലഖിംപൂർ ഖേരി അക്രമത്തിൻ്റെ ഇരകൾക്ക് നീതി നടപ്പാക്കുക, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, 2020-21ലെ മുൻ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം എന്നിവയും കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.

ബിജെപിയുടെ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ മോദി സർക്കാരിന് കഴിയുന്നില്ലെങ്കിൽ, പ്രധാനമന്ത്രി സത്യസന്ധമായി അത് ജനങ്ങളോട് പറയട്ടെയെന്നും കർഷകർ കൂട്ടിച്ചേർത്തു. കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിർത്തിവച്ച ഇൻ്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കസ്റ്റഡിയിലെടുത്ത കർഷകരെ മോചിപ്പിക്കണമെന്നും എസ്കെഎം ആവശ്യപ്പെട്ടു. ഫെബ്രുവരി 21 ന് സംസ്ഥാനത്തെ ബിജെപി ഓഫിസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.

ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ പ്രതിഷേധിച്ച കർഷകർക്കെതിരായ പൊലീസ് നടപടിയെ എസ്‌കെഎം അപലപിച്ചു. അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾക്ക് നേരെ നീങ്ങിയപ്പോൾ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് വെള്ളിയാഴ്‌ച കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. സമരത്തിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിലും കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.