ചെന്നൈ : തമിഴ്‌നാട്ടിലെ രണ്ട് ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. മധുരൈ ലോക്‌സഭ മണ്ഡലത്തിൽ സിറ്റിങ് എംപി സു. വെങ്കിടേശൻ വീണ്ടും മത്സരിക്കും. ദിണ്ടിഗൽ ലോക്‌സഭ മണ്ഡലത്തിൽ ആർ സച്ചിദാനന്ദത്തെയുമാണ് പാർട്ടി മത്സരിപ്പിക്കുന്നത്.
സിപിഎം സംസ്ഥാന നിർവാഹക സമിതി അംഗവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് സു.വെങ്കടേശൻ. മധുരൈ എയിംസ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ ബി.ജെ.പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച വ്യക്തിയാണ് അദ്ദേഹം. പാർട്ടിയുടെ ദിണ്ടിഗൽ ജില്ല സെക്രട്ടറി കൂടിയായ സച്ചിദാനന്ദം മൂന്ന് പതിറ്റാണ്ടിലേറെയായി പാർട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും കർഷകരുടെ ആവശ്യത്തിനായി നിരന്തരം പോരാടുന്ന നേതാവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന്(15-03-2024) ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഇരുവരെയും മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത്. തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചർച്ചയിൽ സഖ്യകക്ഷിയായ ഡിഎംകെയാണ് പാർട്ടിക്ക് രണ്ട് സീറ്റുകള്‍ അനുവദിച്ചത്.
Also Read : 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്';നടപ്പാക്കരുതെന്ന് തമിഴ്‌നാട് നിയമസഭ
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മധുരൈയിലും കോയമ്പത്തൂരിലും സിപിഎം മത്സരിച്ച് വിജയിച്ചിരുന്നു. ദിണ്ടിഗൽ സീറ്റിൽ ഡിഎംകെയുടെ പി വേലുസാമിയാണ് വിജയിച്ചിരുന്നത്. പാർട്ടി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെന്നും ഇന്ത്യാസഖ്യത്തിലെ സ്ഥാനാർത്ഥികൾക്കായി പാർട്ടിയുടെ ദേശീയ നേതാക്കൾ ഉടൻ പ്രചാരണത്തിനെത്തുമെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.