ETV Bharat / bharat

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്';നടപ്പാക്കരുതെന്ന് തമിഴ്‌നാട് നിയമസഭ

author img

By ETV Bharat Kerala Team

Published : Feb 14, 2024, 3:43 PM IST

One Nation One Election  TN Assembly adopts resolution  ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്  തമിഴ്‌നാട് നിയമസഭ പ്രമേയം
TN Assembly adopts resolution against Centre's 'One Nation, One Election' policy

ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പിനെതിരെ പ്രമേയവുമായി തമിഴ്‌നാട് നിയമസഭ. ജനസംഖ്യ കണക്കെടുപ്പിന് ശേഷം മണ്ഡലപുനര്‍നിര്‍ണയം നടത്തരുതെന്നും ആവശ്യം.

ചെന്നൈ: കേന്ദ്രസര്‍ക്കാരിന്‍റെ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നയം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. 2026ലെ ജനസംഖ്യ കണക്കെടുപ്പിന് ശേഷം മണ്ഡലപുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും കേന്ദ്രസര്‍ക്കാരിനോട് തമിഴ്‌നാട് നിയമസഭ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്(TN Assembly adopts resolution).ഡിഎംകെ സഖ്യകക്ഷികളും കോണ്‍ഗ്രസും വിസികെയും എംഡിഎംകെയും ഇടതുപാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചു(One Nation, One Election).

പ്രമേയം വോട്ടിനിട്ടപ്പോള്‍ പിഎംകെ സമാജികര്‍ സഭയില്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് രണ്ട് പ്രമേയങ്ങളും അവതരിപ്പിച്ചത്. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തികച്ചും അപ്രായോഗികവും ഭരണഘടനാ വിരുദ്ധവും ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങളിലേക്കും സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കും ജനകീയ വിഷയങ്ങളിലൂന്നി വ്യത്യസ്‌ത ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യ പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്ത് ജനാധിപത്യ വികേന്ദ്രീകരണമെന്ന മഹത്തായ ആശയത്തിന് കടകവിരുദ്ധമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തങ്ങള്‍ ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നുവെന്ന് എഐഎഡിഎംകെ എംഎല്‍എ എന്‍ തലൈവി സുന്ദരം പറഞ്ഞു. ഇതിലെ പത്ത് വര്‍ഷത്തിനുള്ളില്‍ പത്ത് ആവശ്യങ്ങള്‍ എന്ന ആശയത്തെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ഒറ്റയടിക്ക് നടപ്പാക്കാനല്ല ശ്രമം. പത്ത് വര്‍ഷമെങ്കിലും എടുത്തേ ഇത് നടപ്പാക്കാനാകൂ. ഇതിനായി വോട്ടിംഗ് മെഷീനുകളടക്കം സജ്ജമാക്കേണ്ടതുണ്ട്. മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ പാര്‍ലമെന്‍റിലെയോ സംസ്ഥാന നിയമസഭകളിലെയോ അംഗസംഖ്യ കുറയില്ലെന്നും മുന്‍ നിയമമന്ത്രി കൂടിയായ തലൈവി സുന്ദരം പറഞ്ഞു.

ജനങ്ങള്‍ക്കായി കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ നിരവധി സാമൂഹ്യ സാമ്പത്തിക വികസന പ്രവൃത്തികള്‍ തമിഴ്‌നാട് നടപ്പാക്കിയതിന്‍റെ പേരില്‍ ഈ സംസ്ഥാനത്തെ ക്രൂശിക്കരുതെന്ന് രണ്ടാമത്തെ പ്രമേയത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒഴിവാക്കാനാകാത്തെ കാരണങ്ങളാല്‍ ജനസംഖ്യാനുപാതികമായി സംസ്ഥാനനിയമസഭകളിലേക്കും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലേക്കുമുള്ള സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ഇപ്പോഴത്തെ അനുപാതത്തില്‍ തന്നെയാകണം അതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1971ലെ ജനസംഖ്യാനുപാതികമായാണ് ഈ സഭകളിലേക്കുള്ള സീറ്റുകള്‍ നിലവില്‍ നിര്‍ണയിച്ചിട്ടുള്ളത്.

ഈ പ്രമേയത്തെ എഐഎഡിഎംകെ പിന്തുണയ്ക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനനനിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കി വരുന്നുണ്ട്. എന്നാല്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ലെന്നും എഐഎഡിഎംകെ ചൂണ്ടിക്കാട്ടി. അതേസമയം പ്രമേയത്തിലെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപി സമാജികന്‍ വനാതി ശ്രീനിവാസന്‍ പ്രതികരിച്ചത്. ഈപ്രമേയങ്ങള്‍ അനാവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇതിനെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഡിഎംകെ രക്ഷാധികാരിയും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി തന്‍റെ ആത്മകഥയായ നെഞ്ചുക്കു നീതിയില്‍ പങ്കുവച്ചിട്ടുള്ള ആശയങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ നീതി പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Also Read: തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭരണഘടന വിരുദ്ധം; കടുത്ത എതിർപ്പുമായി സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.