ETV Bharat / bharat

പൗരത്വ ഭേദഗതി ബിൽ; കേന്ദ്രത്തിന് താക്കീതുമായി മമത ബാനർജി

author img

By ETV Bharat Kerala Team

Published : Jan 29, 2024, 7:14 PM IST

Updated : Jan 29, 2024, 7:34 PM IST

Mamata Banerjee Warns Centre CAA  CAA Implementation  പൗരത്വ ഭേദഗതി ബിൽ  മമത ബാനർജി
Mamata Banerjee

അതിർത്തിയിൽ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകാൻ ബിഎസ്എഫ് ശ്രമിക്കുന്നതായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൂച്ച് ബെഹാർ (പശ്ചിമ ബംഗാൾ): ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വീണ്ടും വാർത്തകളിൽ നിറയുകയാണ് കേന്ദ്രത്തിന്‍റെ പൗരത്വ ഭേദഗതി നിയമവും (സിഎഎ). ഒരാഴ്‌ചയ്‌ക്കുള്ളിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ പ്രഖ്യാപിച്ചതോടെയാണ് സിഎഎ (Citizenship Amendment Act) വീണ്ടും ചർച്ചയായത്. എന്നാൽ കേന്ദ്രമന്ത്രിയുടെ മറഞ്ഞിരിക്കുന്ന ഭീഷണിയെല്ലാം രാഷ്‌ട്രീയത്തിന് വേണ്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തിങ്കളാഴ്‌ച കൂച്ച് ബെഹാറിലെ തൻ്റെ പ്രസംഗത്തിനിടെയാണ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവി കൂടിയായ മമത ബാനർജിയുടെ പ്രതികരണം (West Bengal CM Mamata Banerjee Warns Centre About CAA Implementation).

സിഎഎയെക്കുറിച്ചുള്ള ബിജെപിയുടെ പ്രചാരണം യഥാർഥത്തിൽ വോട്ടിന് വേണ്ടിയുള്ള രാഷ്‌ട്രീയമാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. "പശ്ചിമ ബംഗാളിൽ എൻആർസി (National Register of Citizens) നടപ്പിലാക്കില്ലെന്ന മൂവ്‌മെന്‍റ് ആരംഭിച്ചത് ആരാണ്? നിങ്ങളെല്ലാവരും പൗരന്മാരാണെന്ന് എല്ലാ 'രാജ്ബൻഷികളോടും' ഞാൻ പറയുന്നു. ഇതൊക്കെ പറയുന്നവർ വോട്ട് രാഷ്‌ട്രീയമാണ് നടത്തുന്നത്'- മമത പറഞ്ഞു.

ലോവർ ആസാം, വടക്കൻ ബംഗാൾ, കിഴക്കൻ ബീഹാർ, കിഴക്കൻ നേപ്പാളിലെ തെരായ് മേഖല, വടക്കൻ ബംഗ്ലാദേശിലെ രംഗ്‌പൂർ ഡിവിഷൻ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള ജനങ്ങളെയാണ് 'രാജ്ബൻഷി' (Rajbanshis) എന്ന് വിശേഷിപ്പിക്കുന്നത്. രാജ്ബോങ്ഷി, കോച്ച്-രാജ്ബോംഗ്ഷി എന്നും ഇവർ അറിയപ്പെടുന്നു. മുൻകാലങ്ങളിൽ കൊച്ച് രാജവംശവുമായി (Koch dynasty) ഇവർക്ക് ബന്ധമുണ്ടായിരുന്നു.

അതേസമയം 'രാജ്ബൻഷികൾ'ക്കായി തയ്യാറാക്കിയ പദ്ധതികളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. "റേഷൻ, സ്കോളർഷിപ്പുകൾ, കിഷൻ ബന്ധു ശിക്ഷശ്രീ...എന്നിങ്ങനെ പല പദ്ധതികളാണ് ഇവർക്കായി നടപ്പിലാക്കുന്നത്. പൗരത്വമില്ലാതെ ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമോ എന്നും പരിഹാസ സ്വരത്തിൽ ബംഗാൾ മുഖ്യമന്ത്രി ചോദിച്ചു.

ഒപ്പം അതിർത്തി രക്ഷാ സേനയ്‌ക്കെതിരെയും മുഖ്യമന്ത്രി മമത ബാനർജി ഗുരുതര ആരോപണം ഉന്നയിച്ചു. അതിർത്തിയിൽ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകാൻ ബിഎസ്എഫ് ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം."അതിർത്തി പ്രദേശത്തിനുള്ളിൽ പ്രവേശിക്കുന്നവർക്ക് ബിഎസ്എഫ് പ്രത്യേകമായി തിരിച്ചറിയൽ കാർഡ് നൽകുന്നു.

നിങ്ങളാരും ഈ കാർഡ് എടുക്കരുതെന്നാണ് ഞാൻ പറയുന്നത്. പകരം ഞങ്ങൾക്ക് റേഷൻ കാർഡുകൾ ഉണ്ട്, ആധാർ ഉണ്ടെന്നും നിങ്ങളുടെ രണ്ട് നമ്പർ കാർഡ് ഞങ്ങൾ എടുക്കില്ലെന്നും അവരോട് പറയുക'- പശ്ചിമ ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ കാർഡ് എടുത്താൽ എൻആർസിയുടെ പരിധിയിൽ വരുമെന്നും മമത ബാനർജി മുന്നറിയിപ്പ് നൽകി.

ആളുകൾ അപകടത്തിൽ പെട്ടാൽ ഒരു കടുവക്കുട്ടിയെ പോലെ താൻ അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻആർസിയും സിഎഎയുമായും ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മമത ബാനർജി ആവർത്തിച്ചു. "എല്ലാ പൗര സേവനങ്ങളും സ്വീകരിക്കുന്നവർക്ക് പ്രത്യേക പൗരത്വം ആവശ്യമില്ല. അവരെല്ലാം പൗരന്മാരാണ്," മമത ബാനർജി വ്യക്തമാക്കി.

പൗരത്വം നൽകുന്നതിൻ്റെ പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ പശ്ചിമ ബംഗാളിൽ ഒരുകാരണവശാലും സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്നും മമത ബനർജി നേരത്തെ പറഞ്ഞിരുന്നു.

അതേസയം ജനുവരി 28ന് വൈകുന്നേരം, സൗത്ത് 24 പർഗാനാസിൽ നടന്ന യോഗത്തിൽ വച്ചാണ് ബിജെപി നേതാവും തുറമുഖ സഹമന്ത്രിയുമായ ശന്തനു താക്കൂർ ഇന്ത്യയിൽ ഉടൻ സിഎഎ പ്രാബല്യത്തിൽ വരുമെന്ന് പറഞ്ഞത്. "രാമക്ഷേത്രം ഇതിനകം ഉദ്ഘാടനം ചെയ്‌തു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സിഎഎ പ്രാബല്യത്തിൽ വരും''- എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.

Last Updated :Jan 29, 2024, 7:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.