കടുവയെ വെടിവയ്‌ക്കാൻ ഉത്തരവ്; വയനാട്ടില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ, പ്രജീഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങി
Published : Dec 10, 2023, 5:13 PM IST
വയനാട് : വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ വെടിവയ്‌ക്കാൻ ഉത്തരവ് (Order to shoot the tiger). കടുവയെ മയക്കു വെടിവച്ച് കൂട്ടിലേക്ക് മാറ്റാനും, ദൗത്യം പരാജയപ്പെട്ടാൽ ആവശ്യമെങ്കിൽ വെടിവച്ചു കൊല്ലാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം കടുത്തതോടെയാണ് നടപടി. പിന്നാലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രജീഷിന്‍റെ ബന്ധുക്കളും നാട്ടുകാരും (wayanad tiger attack). ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്. സ്ഥലത്ത് ഡിഎഫ്ഒ സജ്‌ന കരീമിനെ നാട്ടുകാർ തടഞ്ഞുവച്ചു. അതേസമയം, പ്രദേശത്ത് കടുവയ്ക്കായുള്ള തെരച്ചിൽ വനം വകുപ്പ് ഊർജിതമാക്കി. മരിച്ച പ്രജീഷിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം രൂപ നൽകും. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകുമെന്നും ഡിഫ്ഒ പറഞ്ഞു.