കണ്ണുംനട്ട് കാത്തിരുന്ന് കിട്ടിയ പാലം ; പഴയങ്ങാടിയില്‍ പുതിയതിന്‍റെ നിര്‍മാണം ഉടന്‍
കണ്ണൂര്‍:വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയങ്ങാടിക്കാരുടെ സ്വപ്‌നം സഫലമാകുന്നു. പിലാത്തറ പാപ്പിനിശ്ശേരി കെഎസ്‌ടിപി റോഡിലുള്ള പാലത്തിന് സമാന്തരമായി പഴയങ്ങാടിയില്‍ പുതിയ പാലം നിര്‍മിക്കുന്നു. പ്രവര്‍ത്തനോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 40 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന് പകരം പുതിയ പാലം നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി 18.5 കോടി രൂപയ്ക്കാണ് പുതിയ പാലം ഒരുക്കുന്നത്. 13 മീറ്റർ വീതിയില്‍ ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാത കൂടി ഉൾപ്പെടുത്തിയാണ് രൂപകല്‍പ്പന. ഇതോടൊപ്പം പഴയങ്ങാടി ഭാഗത്ത് 98 മീറ്റര്‍ നീളത്തിലും കണ്ണപുരം ഭാഗത്തേക്ക് 108 മീറ്റര്‍ നീളത്തിലും റോഡും നിർമിക്കുന്നുണ്ട്. 2018ല്‍ പഴയ പാലം ബലപ്പെടുത്താൻ എറണാകുളത്തുള്ള പത്മ ഗ്രൂപ്പ് കരാര്‍ ഏറ്റെടുത്തിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നവീകരണത്തിനായി 2.4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തു. താത്കാലികമായി അറ്റകുറ്റപ്പണി പൂർത്തീകരിച്ചതല്ലാതെ പുതിയ പാലം എന്ന നാട്ടുകാരുടെ സ്വപ്‌നം നിറവേറിയില്ല. 118 കോടി രൂപ ചെലവിലാണ് അന്ന് പ്രവൃത്തി പൂർത്തീകരിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലം വഴി കടന്നുപോകുന്നത്. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ദേശീയപാതയ്ക്ക് പകരമുള്ള പാത കൂടിയാണിത്. ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത് കൂടിയാണ് ഈ പാലം. 1977 ലാണ് അന്ന് പഴയങ്ങാടി പാലം നിര്‍മിച്ചത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമാകും.