കാടോത്തിക്കുന്നിൽ വളർത്തു നായയെ കടുവ പിടിച്ചു; സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ച് വനം വകുപ്പ്
Published : Nov 10, 2023, 11:20 AM IST
കോഴിക്കോട് : കടുവയിറങ്ങി വളർത്തു നായയെ കൊന്ന പൊന്നാങ്കയം കാടോത്തിക്കുന്നിൽ വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. തിരുവമ്പാടി ഫോറസ്റ്ററുടെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത് (Installed surveillance camera due to tiger attack). പ്രദേശത്ത് ജനപ്രതിനിധികളും എത്തി. പുല്ലൂരാംപാറ പൊന്നാങ്കയത്തിനടുത്ത് കാടോത്തിക്കുന്നിൽ കടുവയിറങ്ങി സജി എന്ന കർഷകൻ്റെ നായയെ ആണ് കടിച്ച് കൊന്നത്. വൈകിട്ട് നായയെ കൂട് തുറന്ന് വിട്ടപ്പോഴാണ് കടുവ പിടിച്ചത്. തൻ്റെ കൺമുമ്പിൽ പത്ത് മീറ്റർ അകലെ വച്ചാണ് കടുവ നായയെ പിടികൂടിയതെന്ന് അയൽവാസിയായ മണിക്കൊമ്പയിൽ ജോസ്‌കുട്ടി ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. ജനവാസ മേഖലയായ ഈ പ്രദേശത്തിൻ്റെ മുകൾ ഭാഗത്ത് വനപ്രദേശമാണ്. കടുവ ഇറങ്ങിയതോടെ പ്രദേശ വാസികൾ ഭീതിയിലാണ്. ഫോറസ്റ്റ് റേഞ്ച് ഓഫിസർ, ഡിഎഫ്ഒ, ജില്ല കലക്‌ടർ എന്നിവരെ വിവരം അറിയിച്ചിട്ടും ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാരും പരാതിപ്പെട്ടിരുന്നു. കുട്ടികളെ സ്‌കൂളിൽ അയക്കാൻ വരെ ഭയമാണെന്നു വളർത്തു മൃഗങ്ങളുള്ള കർഷകരും ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കാട്ടാന ശല്യം നിരന്തരമുണ്ടാകുന്ന പ്രദേശം കൂടിയാണിത്.