തിരുവനന്തപുരം : ജില്ലയിൽ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) ക്ഷാമം രൂക്ഷമായതോടെ ഓട്ടോറിക്ഷാത്തൊഴിലാളികൾ വൻ പ്രതിസന്ധിയിൽ. അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വിലവർദ്ധന കാരണം നിരവധി പേർ സിഎൻജിയിലേക്ക് മാറിയിരുന്നു. എന്നാൽ ഒരു മാസത്തോളമായി ജില്ലയിലെ സിഎൻജി പമ്പുകളിൽ ഇന്ധന ക്ഷാമം രൂക്ഷമാണ്.
ജില്ലയിൽ വഴയില, കാഞ്ഞിരംപാറ, ഈഞ്ചയ്ക്കൽ, ആനയറ എന്നിവിടങ്ങളിലായി നാല് സിഎൻജി പമ്പുകളാണുള്ളത്. ആനയറയിൽ മാത്രമാണ് നിലവിൽ ഇന്ധനമുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ മണിക്കൂറുകളോളം കാത്തുനിന്ന് ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയാണ്. സവാരി മുടങ്ങാതിരിക്കാൻ പലരും കിലോമീറ്ററുകൾക്കകലെ നിന്ന് എത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്. വാഹനങ്ങളില്‍ സിഎൻജി അല്ലാതെ മറ്റൊരു ഇന്ധനവും നിറയ്ക്കാനാകില്ല എന്നതും ഓട്ടോത്തൊഴിലാളികളെ സംബന്ധിച്ച് വെല്ലുവിളിയാണ്.
സിഎൻജി കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ചെറു വാഹനങ്ങളും നിരത്തിലുണ്ട്. കൊച്ചിയിലെ ഫില്ലിങ്ങ് സ്‌റ്റേഷനിൽ നിന്നാണ് നിലവിൽ തിരുവനന്തപുരത്തേക്ക് സിഎൻജി ഇന്ധനം എത്തിക്കുന്നത്. എന്നാൽ ഇവിടെ നിന്ന് സിഎൻജി ശേഖരിക്കുന്ന ഔട്ട് ലെറ്റുകളുടെ എണ്ണം കൂടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, കൊച്ചുവേളിയിൽ നിർമാണം പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പ്ലാന്‍റ് നിർമാണം പൂർത്തിയായാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും അധികൃതർ പറയുന്നു.