തിരുവനന്തപുരം: സംസ്ഥാന സ്പോട്‌സ് കൗണ്‍സില്‍ മുഖേന നല്‍കുന്ന അവശ കായികതാരങ്ങളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1,300 രൂപയായാണ് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത്.
പെന്‍ഷൻ അര്‍ഹതയ്ക്കുള്ള കുടുംബത്തിന്‍റെ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. നിലവില്‍ 20,000 രൂപയായിരുന്നു വരുമാന പരിധി.
വരുമാനപരിധി ഉയര്‍ത്തുന്നതോടെ കൂടുതല്‍ കായികതാരങ്ങള്‍ പെന്‍ഷന് അര്‍ഹത ലഭിക്കും. 70 വയസിനു മേല്‍ 1100 രൂപ, 60 മുതല്‍ 70 വരെ 850 രൂപ, 55 മുതല്‍ 60 വരെ 600 രൂപ എന്ന ക്രമത്തിലാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിയിരുന്നത്.
55 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നിലവിലെ നിരക്ക് തുടരും
പുതിയ പെന്‍ഷനുള്ള അര്‍ഹതാ മാനദണ്ഡത്തില്‍ അപേക്ഷകന്‍റെ പ്രായം 60 വയസില്‍ കുറയരുതെന്ന് നിശ്ചയിക്കാന്‍ തീരുമാനിച്ചു. അവശ കായിക പെന്‍ഷന്‍ വാങ്ങുന്നവര്‍ മറ്റു സാമൂഹ്യപെന്‍ഷനുകള്‍ കൈപ്പറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇതിനായി പെന്‍ഷന്‍ വിതരണം അതിവേഗം നടത്തും. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ആധാര്‍ നമ്പര്‍ കൂടി ബന്ധിപ്പിച്ചാകും പെൻഷൻ വിതരണം നടത്തുന്നത്. സ്പോട്സ് കൗണ്‍സില്‍ ഇതിനാവശ്യമായ തുടർ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ പെന്‍ഷന്‍ കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.
Also read: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും