ETV Bharat / state

പാണ്ഡവന്‍മാര്‍ നിരന്നു, പൈങ്കുനി ഉത്സവത്തിനൊരുങ്ങി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

author img

By

Published : Mar 27, 2023, 8:33 PM IST

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പൈങ്കുനി  പഞ്ചപാണ്ഡവന്‍  പഞ്ചപാണ്ഡവന്മാരുടെ കൂറ്റന്‍ ശില്‌പങ്ങൾ  തിരുവനന്തപുരം വാർത്തകൾ  Sree Padmanabhaswamy Temple  Pinkuni festival  Padmanabhaswamy Temple Pinkuni festival  trivandrum news  malayalam news  sculptures of the Panchapandavas
പൈങ്കുനി ഉത്സവം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നിർമിച്ചിട്ടുള്ള പഞ്ചപാണ്ഡവന്മാരുടെ ശില്‌പങ്ങളും ചടങ്ങിന് പിന്നിലെ ഐതീഹ്യവും

ഉത്സവത്തിനൊരുങ്ങി പാണ്ഡവന്മാരുടെ ശിൽപങ്ങൾ

തിരുവനന്തപുരം: നിധി നിക്ഷേപം കൊണ്ട് ലോകത്തെ വിസ്‌മയിപ്പിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം വ്യത്യസ്‌തമായ ആചാരാനുഷ്‌ടാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ്. വര്‍ഷത്തില്‍ പൈങ്കുനിയെന്നും അല്‌പശിയെന്നും പേരില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്. അതിൽ വര്‍ഷത്തിലെ ആദ്യത്തെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകുന്നത്. പൈങ്കുനി ഉത്സവത്തിലെ കൗതുക കാഴ്‌ച ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പഞ്ചപാണ്ഡവന്മാരുടെ കൂറ്റന്‍ ശില്‌പങ്ങളാണ്. ഉത്സവത്തിന് ദിവസങ്ങള്‍ക്ക് മുൻപേ തന്നെ യുധിഷ്‌ഠിരനും ഭീമനും അര്‍ജുനനും നകുലനും സഹദേവനും ക്ഷേത്രമുറ്റത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു.

കാഴ്‌ചയുടേയും ആചാര അനുഷ്‌ഠാനങ്ങളുടേയും വ്യത്യസ്‌തമായ കാഴ്‌ചയാണ് ഇത് സമ്മാനിക്കുന്നത്. പാണ്ഡവന്‍മാരില്‍ മുതിര്‍ന്ന ആളായതിനാല്‍ യുധിഷ്‌ഠിരന്‍ ഇരിക്കുന്ന രീതിയിലും മറ്റ് ശില്‌പങ്ങള്‍ നില്‍ക്കുന്ന രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. ഫൈബര്‍ ഗ്ലാസിലാണ് ഇപ്പോഴത്തെ ശില്‌പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. മുഖത്തെഴുത്തുകള്‍ ഇനാമല്‍ പെയിന്‍റിലാണ് തീര്‍ത്തിരിക്കുന്നത്. ചുവപ്പ് വസ്‌ത്രങ്ങളാണ് ശില്‌പങ്ങള്‍ക്കെല്ലാം നല്‍കിയിട്ടുള്ളത്.

ചടങ്ങിനു പിന്നിലെ വിശ്വാസം: മറ്റൊരു ക്ഷേത്രത്തിലും കാണാത്ത ഇത്തരമൊരു ആചാരത്തിനു പിന്നിലെ വിശ്വാസം വരള്‍ച്ചയുമായി ബന്ധപ്പെട്ടാണ്. തലമുറകള്‍ക്ക് മുന്‍പ് തിരുവിതാംകൂറില്‍ വലിയ വരള്‍ച്ച ബാധിക്കുകയും അതിന്റെ ഭാഗമായി കൃഷി നശിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് തൃപ്പടിദാനം നടത്തി രാജ്യം തന്നെ ശ്രീപത്മനാഭന് സമര്‍പ്പിച്ച് പത്മനാഭ ദാസനായി രാജ്യം ഭരിച്ചിരുന്ന തിരുവിതാകൂര്‍ രാജാവ് ക്ഷേത്രത്തില്‍ ദേവപ്രശ്‌നം നടത്തി.

ഇതില്‍ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചപാണ്ഡവരുടെ ശില്‌പങ്ങല്‍ ക്ഷത്രത്തിന് മുന്നില്‍ തന്നെ സ്ഥാപിച്ചത്. ഇതിലൂടെ മഴയുടെ ദൈവമായ ഇന്ദ്രന്‍ പ്രസാദിച്ചെന്നും ആവശ്യത്തിന് മഴ ലഭിച്ചെന്നുമാണ് വിശ്വാസം. കര്‍ണാടകത്തില്‍ നിന്നും പ്രത്യേകം ശില്‌പികളെ ഇവിടെയെത്തിച്ച് തടിയിലായിരുന്നു ശില്‌പങ്ങള്‍ നിര്‍മിച്ചത്. ഓരോ ഉത്സവത്തിനും പ്രത്യേകമായി ശില്‌പങ്ങള്‍ നിര്‍മിക്കാറില്ല.

അറ്റകുറ്റപണി നടത്തി പുനരുപയോഗിക്കാറാണ് പതിവ്. കാലപ്പഴക്കത്തില്‍ നശിച്ചു പോവുകയാണെങ്കില്‍ മാത്രം പുതിയത് നിര്‍മിക്കും. 1990ൽ നിർമിച്ച ഫൈബർ ഗ്ലാസിലുള്ള ശിൽപങ്ങളാണ് ഇപ്പോൾ ക്ഷേത്രത്തിലുള്ളത്. അന്തരിച്ച ക്ഷേത്ര സ്ഥാനീയനും തിരുവിതാകൂര്‍ കൊട്ടാരാംഗവുമായ മാര്‍ത്താണ്ഡവര്‍മയാണ് ശില്‌പങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്. തടിയില്‍ നിര്‍മിക്കുന്നവ വേഗത്തില്‍ കേടുവരുന്നതിനാലാണ് നിര്‍മാണത്തിന് മറ്റൊരു മാര്‍ഗമെന്ന നിലയില്‍ ഫൈബര്‍ ഗ്ലാസില്‍ നിര്‍മാണം നടത്തിയത്.

ശിൽപിയും ശിൽപവും: തിരുമല സ്വദേശി അനില്‍കുമാറും സംഘവുമാണ് ശില്‌പങ്ങള്‍ നിര്‍മിച്ചത്. പഴയ തടി ശില്‌പത്തില്‍ നിന്നും അളവുകളും ചിത്രത്തിന്റെ രീതികളും അതു പോലെ പകര്‍ത്തിയാണ് പുതിയ ശില്‌പങ്ങളും നിര്‍മിച്ചിരിക്കുന്നത്. നട്ടും ബോൾട്ടും ഉപയോഗിച്ച് ഉറപ്പിക്കാവുന്ന തരത്തിലാണ് ശില്‌പങ്ങള്‍. ഓരോ ഭാഗത്തിനും പ്രത്യേകം നമ്പറുകള്‍ നല്‍കിയിട്ടുളളതിനാല്‍ ശില്‌പിയുടെ സഹായം കൂടാതെ തന്നെ ശില്‌പങ്ങള്‍ ഉയര്‍ത്താനും കഴിയും.

ക്ഷേത്രത്തിന്‍റെ മുന്നില്‍ നിന്ന് നോക്കിയാല്‍ അഞ്ച് ശില്‌പങ്ങളും വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തിലാണ് സ്ഥാപിക്കുക. ഇതിനായി ഒരു സ്ഥിരം സംവിധാവും ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്ര ജീവനക്കാര്‍ തന്നെയാണ് ശില്‌പങ്ങള്‍ സ്ഥാപിക്കുന്നത്.

ഉത്സവ കൊടിയേറ്റം: മാര്‍ച്ച് 27 തിങ്കാളാഴ്‌ചയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് തുടക്കമാവുക. എല്ലാ ദിവസവും നടക്കുന്ന പ്രത്യേക പൂജകളാണ് പൈങ്കുനി ഉത്സവത്തിന്‍റെ പ്രത്യേകത. തിങ്കളാഴ്‌ച ശ്രീപത്മനാഭ നടയിലേയും തിരുവമ്പാടി ശ്രീകൃഷ്‌ണ നടയിലേയും കൊടിമരങ്ങളില്‍ കൊടിയേറുന്നതോടെ ഉത്സവത്തിന് തുടക്കമാകും. മണ്ണുനീരുകോരല്‍, മുളപൂജ, കലശം തുടങ്ങിയ വിശേഷ പൂജകൾ വരും ദിവസങ്ങളില്‍ നടക്കും.

എട്ടാം ദിവസത്തെ ശിവേലിയാണ് മറ്റൊരു പ്രത്യേക ചടങ്ങ്. ഈ സമയത്ത് വലിയ കാണിക്ക ചടങ്ങും നടക്കും. ഒന്‍പതാം ഉത്സവ ദിവസമാണ് പളളിവേട്ട നടക്കുക. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്‍റെ സമീപത്താണ് പ്രതീകാത്മക പള്ളിവേട്ട നടക്കുക. പത്താം ദിവസമായ ഏപ്രില്‍ അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത് നടക്കും.

ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിന്ധി ഉടവാലുമായി ആറാട്ട്‌ ഘോഷയാത്രയ്‌ക്ക് അകമ്പടി സ്വീകരിക്കും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷത്രത്തിലെ അറാട്ട് ഘോഷയാത്ര കടന്നു പോവുക. ഇതിനായി വിമാനത്താവള ഏപ്രില്‍ അഞ്ചിന് ഉച്ചയ്‌ക്ക് ശേഷം പൂര്‍ണമായും അടച്ചിടും.

വര്‍ഷത്തില്‍ രണ്ട് തവണയുള്ള ഘോഷയാത്രയ്‌ക്ക് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കും. ഇത്തരത്തില്‍ ക്ഷേത്ര ചടങ്ങിനായി വിമാനത്താവളം അടച്ചിടുന്നത് ഇന്ത്യയിൽ തന്നെ ഇവിടെ മാത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.