ETV Bharat / state

'മഴയിങ്ങെത്താറായി'; പക്ഷേ തലസ്ഥാന നഗരത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണം പാതി വഴിയിൽ തന്നെ

author img

By

Published : May 28, 2023, 5:11 PM IST

മഴക്കാല പൂര്‍വ്വ ശുചീകരണം  മഴക്കാല ശുചീകരണം  Rainy season Kerala  Pre monsoon cleaning in Trivandrum  ഇടവപ്പാതി  മഴ  തിരുവനന്തപുരം നഗരസഭ  ഹരിത കര്‍മ്മ സേന
മഴക്കാല പൂര്‍വ്വ ശുചീകരണം പാതി വഴിയിൽ

വാര്‍ഡ് സഭകള്‍ നല്‍കിയ കണക്ക് പ്രകാരം നഗരത്തില്‍ 1325 കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുള്ളത്. എന്നാൽ ഇതിൽ 464 കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ട് പോലുമില്ല.

തിരുവനന്തപുരം : ഇടവപ്പാതി ജൂണ്‍ നാലിന് എത്തുമെന്ന കാലാവസ്ഥ പ്രവചനത്തിനിടയിലും തലസ്ഥാന നഗരത്തിലെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് വേഗമേറുന്നില്ല. വാര്‍ഡ് സഭകള്‍ നല്‍കിയ കണക്ക് പ്രകാരം നഗരത്തില്‍ 1325 കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശുചീകരണത്തിനായുള്ള 464 കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇതു വരെ ആരംഭിച്ചിട്ട് പോലുമില്ല.

ഇടവപ്പാതിക്കു മുന്‍പ് നഗരസഭയുടെ നേതൃത്വത്തില്‍ 100 വാര്‍ഡുകളിലെയും ഓടകളും കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പതിവുപോലെ ഇത്തവണയും നഗരസഭ രൂപം നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലായിരുന്നു മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്.

ഇതിനായി അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും ചെയര്‍മാനും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും ചേർന്ന വാര്‍ഡ് തല സഭ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 713 കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇത് വരെ പൂര്‍ത്തിയായിട്ടുള്ളത്. 148 കേന്ദ്രങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങൾ പുരോഗതിയിലാണ്.

ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയും, നഗരസഭയുടെ ശുചീകരണ തൊഴിലാളികളെയും മറ്റു സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു തീരുമാനം. ഓടകളുടെ ശുചീകരണം, തകര്‍ന്ന് കിടക്കുന്ന ഓടകളുടെ നവീകരണം, മഴക്കാലമായാല്‍ വെള്ളക്കെട്ട് ഉണ്ടാക്കുന്ന തരത്തില്‍ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളുടെ ശുചീകരണവും ആവശ്യമായ സ്ഥലങ്ങളില്‍ നവീകരണവും ഉള്‍പ്പെടുത്തിയായിരുന്നു ആക്ഷന്‍ പ്ലാൻ തയ്യാറാക്കിയത്.

പിഡബ്യൂഡിയുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്താൻ തീരുമാനിച്ചത്. തുടക്കത്തില്‍ വാര്‍ഡുകളിലെ മലിനമായ കുളങ്ങളും തോടുകളും കൂടി മഴക്കാലപൂര്‍വ്വ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മഴയെത്തും മുന്‍പ് ഓട വൃത്തിയാക്കല്‍ പോലും മന്ദഗതിയില്‍ തുടരുന്നതോടെ ആരോഗ്യ വിഭാഗം ഇത് ഒഴിവാക്കുകയായിരുന്നു.

ഏകോപനമില്ലായ്‌മ പ്രധാന പ്രശ്‌നം: അതേസമയം കൃത്യമായ ഏകോപനമില്ലായ്‌മയാണ് പല വാര്‍ഡുകളിലും പണികള്‍ ഇഴയാന്‍ കാരണമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍ക്ക് നഗരത്തിലെ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി ഇതിനൊപ്പം പൂര്‍ത്തിയാക്കേണ്ടതും ഒരു കടമ്പയാണ്.

മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി നഗരസഭ ഏപ്രിലില്‍ തന്നെ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയായിരുന്നു. ഇതില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്‍റെ അനുബന്ധ പ്രവര്‍ത്തനമായി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ പ്ലാനും തയ്യാറാക്കിയിരുന്നു.

നിലവില്‍ നഗരസഭ പരിധിയിലെ 56% വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന പരിധിയിലുള്ളത്. ഇതു മേയ് 30 ന് 70 ശതമാനമായി ഉയര്‍ത്താനായിരുന്നു ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍ പലയിടത്തും പൊതുജനങ്ങളുടെ സഹകരണമില്ലായ്‌മ ഇതിന് തടസമാവുകയാണ്.

ഇത് പരിഹരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ പ്രതിദിന അജൈവ മാലിന്യ സംസ്‌കരണത്തിന്‍റെ അളവ് കൂട്ടാനുള്ള നടപടിയും യൂസര്‍ ഫീ വര്‍ധനവിനുള്ള നടപടികളും നിശ്ചലാവസ്ഥയിലാണ്.

ശക്‌തമായ മഴയ്‌ക്ക് സാധ്യത: അതേസമയം സംസ്ഥാനത്ത് ഈ മാസം 30 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ്‌ 30 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.