തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവ് പുറത്ത്. ഉത്തരവിന്‍റെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു. ഉന്നത ഉദ്യോഗസ്ഥരെല്ലാം അറിഞ്ഞാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് രേഖകളില്‍ വ്യക്തമാണ്.
മുല്ലപ്പെരിയാര്‍ ബൈബി ഡാം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ പാട്ടഭൂമിയില്‍ നിന്ന് 23 മരങ്ങള്‍ മുറിക്കാനാണ് തമിഴ്‌നാട് കേരളത്തോട് അനുമതി തേടിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും സംയുക്ത പരിശോധന പ്രദേശത്ത് നടന്നുവെന്ന വിവരവും ഇന്ന് പുറത്തു വന്നു.
ഉത്തരവിറക്കിയത് കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്
തമിഴ്‌നാട് ജലവിഭവ വകുപ്പ് കമ്പം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് മരം മുറിക്കാന്‍ അനുമതി നല്‍കി കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിന്‍റെ പദ്ധതി പ്രദേശത്തെ 40 സെന്‍റിലെ 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്.
3 ഉന്നം, 2 കാട്ട് റബര്‍, 3 പൊരിവെട്ടി, 2 മുളക് നാറി, 2 വഴന, ഓരോ താന്നി പൂമരം, ഞാവല്‍, നയ്‌കുമ്പിള്‍ എന്നീ മരങ്ങളാണ് മുറിക്കാൻ അനുമതി നല്‍കിയത്. മരങ്ങളുടെ പട്ടികയും ഉയരവും വലിപ്പവും പ്രത്യേകം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മരം മുറിക്കാന്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും പരാമര്‍ശം
മുറിക്കുന്ന മരങ്ങളുടെ തടി പെരിയാര്‍ ടൈഗര്‍ റിസര്‍വിന് പുറത്തേക്ക് കൊണ്ടു പോകരുതെന്ന വ്യവസ്ഥയോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ പാട്ടകരാറില്‍ ഇത്തരത്തില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും ഉത്തരവില്‍ പരമാര്‍ശിക്കുന്നുണ്ട്. ക്ലോസ് 5 അനുസരിച്ചാണ് ഡാമിന്‍റെ അറ്റകുറ്റ പണിക്കായി പാട്ടഭൂമിയിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കണമെന്ന വ്യവസ്ഥയുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി സര്‍ക്കാര്‍
ഉത്തരവിറങ്ങിയ നവംബര്‍ അഞ്ചിന് തന്നെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനും ഉത്തരവ് കൈമാറിയെന്ന് രേഖകളില്‍ വ്യക്തം. ഇത്രയും അതീവ ഗുരുതരമായ ഒരുത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ആലോചന നടന്നിട്ടും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിമാരോ അറിയാത്തത് എന്തുകൊണ്ടെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണ്.
Also Read: കണ്ണൂര്‍ കോളജ് റാഗിങ്; ആറ് വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍