ETV Bharat / state

താര പ്രഭയില്‍ കേരളം, ഇരട്ടവോട്ടും നുണബോംബും ജോയ്‌സ്‌ ജോർജും

author img

By

Published : Mar 30, 2021, 7:48 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. ഇരട്ടവോട്ട് കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

Modi Priyanka Gandhi in Kerala double vote Pinarayi fake bomb and Joyce George on Rahul Gandhi
താര പ്രഭയില്‍ കേരളം, ഇരട്ടവോട്ടും നുണബോംബും ജോയ്‌സ്‌ ജോർജും

നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവർ കേരളത്തില്‍. ഉത്തരേന്ത്യയില്‍ വളരെ സജീവമായ റോഡ് ഷോയും വലിയ റാലികളുമായാണ് മോദിയും പ്രിയങ്കയും ഇന്ന് കേരളത്തില്‍ കളം നിറഞ്ഞത്. ഇരുവരും എല്‍ഡിഎഫ് സർക്കാരിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. പാലക്കാട്ടെ പൊതുറാലിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്.

കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കള്‍ ഗുണ്ടകളെ പോലെയാണെന്ന് പറഞ്ഞ മോദി ജനാധിപത്യത്തില്‍ രാഷ്‌ട്രീയപരമായ വ്യത്യാസങ്ങളുണ്ടാവാമെന്നും എന്നാല്‍ ആക്രമണം സ്വീകാര്യമല്ലെന്നും പറഞ്ഞു. സമാധാനവും അഭിവൃദ്ധിയും ഉറപ്പ് നല്‍കാന്‍ കഴിയുന്ന ബിജെപി സര്‍ക്കാറിനായി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. കായംകുളത്ത് റോഡ് ഷോ നടത്തിയ പ്രിയങ്കഗാന്ധി കൊല്ലത്ത് നടന്ന പൊതു സമ്മേളനത്തിലും പങ്കെടുത്തു. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സി.പി.എമ്മിന് ബി.ജെപിയുടെ അതേ ശബ്ദമെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. യഥാർഥ സ്വർണമായി കോണ്‍ഗ്രസ് ജനങ്ങളെ കാണുമ്പോൾ മുഖ്യമന്ത്രിക്ക് വിദേശ സ്വർണത്തോടാണ് പ്രിയമെന്ന് പ്രിയങ്ക പരിഹസിച്ചു. ഇം.എം.സി.സി കരാർ സംബന്ധിച്ച ആരോപണങ്ങളും പ്രിയങ്ക ചൂണ്ടിക്കാട്ടി. യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ അക്കമിട്ട് നിരത്തിയ പ്രിയങ്ക സ്ത്രീ സുരക്ഷയെക്കുറിച്ചും വാചാലയായി. കേരളത്തിലും ന്യായ് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പ് യു.ഡി.എഫ് നൽകുന്നതായും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

അതേസമയം, ഇരട്ട വോട്ട് മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ കള്ള വോട്ട് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫിസർ കോടതിയെ അറിയിച്ചു. 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്ന ചെന്നിത്തലയുടെ വാദം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇരട്ട വോട്ടർമാർ 40,000ൽ താഴെ മാത്രമാണ് ഉള്ളതെന്നും ഇരട്ട വോട്ടുള്ള 38,586 വോട്ടർമാരെ കണ്ടെത്താനായി ബൂത്ത് ലെവൽ ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. അതോടൊപ്പം പോസ്റ്റൽ ബാലറ്റുകൾ സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. അവശ്യ സർവീസ് വിഭാഗത്തിൽപ്പെടുന്നവർക്കും മുതിർന്ന പൗരന്മാർക്കും അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സാധാരണ ബാലറ്റ് സൂക്ഷിക്കുന്ന മാതൃകയിൽ സംരക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിലവിൽ റിട്ടേണിങ് ഓഫീസർമാരാണ് പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിക്കുന്നത്. ഇത്തരത്തിൽ വയ്ക്കുന്നത് ബാലറ്റുകളില്‍ ക്രമക്കേട് നടത്തുന്നതിന് കാരണമാകുമെന്നാണ് ഹർജിയിലെ വാദം.

സർക്കാരിനെതിരെ ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ വലിയ നുണ ബോംബുകൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ വിഷയം. ജനങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷവും ബിജെപിയും നുണപ്രചരണങ്ങള്‍ നടത്തുകയാണ്. നാട് ഏത് തരം നുണകളെയും നേരിടാന്‍ തയ്യാറാണ്. കേരളത്തില്‍ ഇടതുമുന്നണി ഒഴികെയുള്ള കക്ഷികള്‍ സംസ്ഥാന തലത്തിൽ യോജിച്ച അന്തരീക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എറണാകുളം സെന്‍റ് തെരാസസ് കോളജിലെ പെൺകുട്ടികളുമായി നടത്തിയ സംവാദത്തെ കുറിച്ച് ഇടുക്കി മുൻ എംപിയും എല്‍ഡിഎഫ് നേതാവുമായ ജോയ്‌സ്‌ ജോർജ് നടത്തിയ പരാമർശത്തില്‍ പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധി പെൺകുട്ടികൾ മാത്രമുള്ള കോളജിലെ പോവുകയുള്ളൂ. അവിടെ ചെന്ന് വളഞ്ഞു നില്‍ക്കാനും നിവർന്നു നില്‍ക്കാനും പഠിപ്പിക്കും. പക്ഷേ അങ്ങനെയൊന്നും ചെയ്യരുത്. കാരണം രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ലെന്നാണ് ജോയ്‌സ്‌ ജോർജ് പറഞ്ഞത്. ജോയ്‌സ്‌ ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോയ്‌സ് പരസ്യമായി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.