ETV Bharat / state

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി: 'കണക്കുകൾ വിശദീകരിക്കണം', കേന്ദ്രത്തിന് കത്തയച്ച് കേരളം

author img

By

Published : May 31, 2023, 3:28 PM IST

Loan limit cut Kerala send letter to center  Kerala send letter to center  Loan limit cut  സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി  കണക്കുകൾ വിശദീകരിക്കണം  കേന്ദ്രത്തിന് കത്തയച്ച് കേരളം  കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വായ്‌പ  വായ്‌പ പരിധി  ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി  കേന്ദ്രമന്ത്രി വി മുരളീധരൻ  കിഫ്‌ബി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കേന്ദ്രത്തിന് കത്തയച്ച് കേരളം

കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വായ്‌പ പരാമര്‍ശത്തിന് പിന്നാലെ കണക്കുകള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയച്ച് കേരളം. നിലവിലെ വായ്‌പ പരിധി അടക്കമുള്ളവയിലാണ് കേരളം വിശദീകരണം തേടിയത്.

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി സംബന്ധിച്ച് കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് കത്തയച്ച് കേരളം. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തിന് കത്തയച്ചത്. സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി, നിലവിൽ വായ്‌പയെടുക്കാൻ അനുമതി നൽകിയ തുക എന്നിവ സംബന്ധിച്ച് വിശദമായ കണക്കുകളാണ് സംസ്ഥാനം കത്തിലൂടെ ആവശ്യപ്പെട്ടത്.

വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നിരുന്നു. വായ്‌പ പരിധി സംബന്ധിച്ച് വിശദമായ കണക്കുകൾ ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രത്തിന് കത്ത് നൽകിയത്.

സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി സംബന്ധിച്ചുള്ള കണക്ക് കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടു. എന്നാൽ ഇത്തരത്തിൽ ഒരു കണക്ക് സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകി.

സംസ്ഥാന സർക്കാരിന്‍റെ വായ്‌പ പരിധി കേന്ദ്രം വലിയ രീതിയിൽ വെട്ടി ചുരുക്കിയിരുന്നു. സാമ്പത്തിക വർഷത്തിന്‍റെ ആദ്യം കേരളത്തിന് ലഭിച്ച കത്തിൽ 32,440 കോടിയായിരുന്നു സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി. എന്നാൽ പിന്നീട് അത് 15,390 കോടിയായി വെട്ടിച്ചുരുക്കി.

കിഫ്‌ബിയുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്‌പകൾ സംസ്ഥാന സർക്കാരിന്‍റെ വായ്‌പയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ പരിധി വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 8000 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള രാഷ്ട്രീയ നീക്കമെന്നാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്.

വായ്‌പ പരിധി വെട്ടിക്കുറച്ചത് കാരണം ക്ഷേമ പെൻഷൻ വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 10,000ത്തോളം സർക്കാർ ജീവനക്കാരും ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നുണ്ട്. ഇവർക്ക് ആനുകൂല്യം നൽകാനായി 2000 കോടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ധൂർത്തിന് പണം നൽകാനാകില്ലെന്നായിരുന്നു വായ്‌പ പരിധി വെട്ടിക്കുറച്ചതിന് കേന്ദ്രമന്ത്രി വി മുരളീധരൻ നൽകിയ വിശദീകരണം.

കേന്ദ്ര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി: കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ വായ്‌പ പരിധിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാറിന്‍റെ നടപടി സംബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞ കണക്കുകള്‍ ബിജെപി ഓഫിസില്‍ നിന്ന് എഴുതി വാങ്ങിയതാണെന്ന് ധനമന്ത്രി പറഞ്ഞു.

പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വാർത്ത സമ്മേളനം നടത്തി പറഞ്ഞതുപോലെ ഒരു കണക്കും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയും അനുമതിയും സംബന്ധിച്ച് രണ്ട് കത്തുകളാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. അതിൽ വി. മുരളീധരൻ പറയുന്നത് പോലെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ബിജെപി ഓഫിസിലെ ആഭ്യന്തര കത്തിടപാടല്ല സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ. ഇത് മനസിലാക്കി മുരളീധരൻ സംസാരിക്കണം. പൊതുയോഗങ്ങളിൽ രാഷ്ട്രീയമായി സംസാരിക്കുന്നത് പോലെ അഡ്‌മിനിസ്ട്രേറ്റിവ് കാര്യങ്ങൾ പറയരുതെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.

കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടത്തുന്ന കത്തിടപാടുകൾക്ക് രഹസ്യ സ്വഭാവമുണ്ട്. അത് കേന്ദ്രമന്ത്രി തന്നെ പുറത്തുവിടുന്നത് ഭരണഘടനാപരമല്ല. കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇവിടത്തെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ വി. മുരളീധരന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അത് പാലിക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.