തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപികരിക്കാൻ മന്ത്രിസഭ യോഗത്തിന്‍റെ അനുമതി. കിഫ്ബി വായ്‌പയിൽ പുതിയ ബസുകൾ നിരത്തിലിറക്കാനും ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനുമാണ് കമ്പനി. നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാവുമെങ്കിലും കെഎസ് ആർടിസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ചായിരിക്കും അത് പ്രവർത്തിക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹൈക്കോടതി വിധി പ്രകാരം പിരിച്ചുവിടപ്പെട്ട എംപാനൽഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാൻ കൂടിയാണ് ഇങ്ങനെയൊരു കമ്പനി രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്റ്റേജ് ക്യാരേജ്, കോൺട്രാക്ട് ക്യാരേജ് ബസുകളുടെ ജനുവരി മുതലുള്ള ത്രൈമാസ വാഹന നികുതി പൂർണമായും ഒഴിവാക്കി. സർക്കാർ ഐടി പാർക്കുകളിലെ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്‍റെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടക ഒഴിവാക്കി. ലൈഫ് മിഷനിൽ നിർമിച്ച വീടുകൾക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറന്‍സ് പരിരക്ഷ നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.