ETV Bharat / state

'വികസനങ്ങളെയല്ല സർക്കാരിന്‍റെ കൊള്ളയേയും അഴിമതിയേയുമാണ് എതിർക്കുന്നത്'; വിഡി സതീശൻ

author img

By

Published : Jun 6, 2023, 2:35 PM IST

വി ഡി സതീശൻ  കെ ഫോണ്‍ പദ്ധതി  എ ഐ കാമറ  പിണറായി വിജയൻ  V D Satheesan  K Fon  Pinarayi Vijayan  എം ശിവശങ്കരൻ  എം ശിവശങ്കരൻ  M Sivasankaran  സിപിഎം  CPM
വിഡി സതീശൻ

എം ശിവശങ്കരൻ നൽകിയ കത്തിന്‍റെ പേരിൽ ടെൻഡർ തുക 50 ശതമാനം വർധിപ്പിച്ചുവെന്നും എല്ലാ പദ്ധതികളും കറക്ക് കമ്പനികൾക്ക് നൽകുന്ന രീതിയിലാണ് സർക്കാർ വ്യവസ്ഥകൾ ഉണ്ടാക്കുന്നതെന്നും വിഡി സതീശൻ

സർക്കാരിന്‍റെ അഴിമതിയെയാണ് എതിർക്കുന്നതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികളെ അല്ല അതിലെ അഴിമതിയെയാണ് എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഐ കാമറ പദ്ധതിയും കെ ഫോൺ പദ്ധതിയും വേണ്ട എന്ന അഭിപ്രായം പ്രതിപക്ഷത്തിനില്ല. അതിന്‍റെ പേരിൽ നടക്കുന്ന കൊള്ളയെയാണ് എതിർത്തതെന്ന് പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളെ വെല്ലുവിളിച്ച് പരസ്യമായി തട്ടിപ്പ് നടത്തുകയാണ്. കെ ഫോൺ പദ്ധതിയിൽ സർക്കാർ പ്രഖ്യാപിച്ചത് പോലെ കണക്ഷനുകൾ നൽകാൻ കഴിഞ്ഞിട്ടില്ല. കരാർ വ്യവസ്ഥകൾ പാലിക്കാതെയാണ് പദ്ധതികൾ യാഥാർഥ്യമായിരിക്കുന്നത്. പദ്ധതി കരാർ പൊതുമേഖല സ്ഥാപനമായ ഭെല്ലിന് നൽകി എന്നാണ് പറയുന്നത്.

എന്നാൽ, ഭെൽ ഈ കരാർ എസ്ആർഐടിക്കും, എസ്ആർഐടി മുഖ്യമന്ത്രിയുമായി ബന്ധമുള്ള പ്രസാഡിയോ എന്ന കമ്പനിക്കും നൽകി. എല്ലാ പദ്ധതികളും കറക്ക് കമ്പനികൾക്ക് നൽകുന്ന രീതിയിലാണ് വ്യവസ്ഥകൾ ഉണ്ടാക്കുന്നത്. മറ്റൊരു കമ്പനിക്ക് ടെൻഡർ ലഭിച്ചപ്പോൾ അത് റദ്ദാക്കിയെന്നും വിഡി സതീശൻ പറഞ്ഞു.

കെ ഫോൺ പദ്ധതിയുടെ ഭാഗമായി വലിക്കുന്ന ഒപ്റ്റിക്കൽ കേബിളുകൾ ഇന്ത്യൻ നിർമിത കമ്പനിയായിരിക്കണമെന്നായിരുന്നു പദ്ധതിയുടെ വ്യവസ്ഥ. എന്നാൽ ഇത് പാടെ അവഗണിച്ചാണ് ചൈനീസ് കമ്പനിയിൽ നിന്ന് കേബിളുകൾ വാങ്ങിയത്. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമർശിക്കുകയാണ്. ഈ വാങ്ങിയ ചൈനീസ് കേബിളുകൾ നല്ലതാണ് എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശിവശങ്കരന്‍റെ കത്തിൽ ടെൻഡർ തുക വർധിപ്പിച്ചു : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ നൽകിയ ഒറ്റക്കത്തിന്‍റെ പേരിലാണ് ടെൻഡർ തുകയിൽ 50 ശതമാനം വർധനവ് വരുത്തിയത്. ഒരു എക്സ്പെർട്ട് കമ്മറ്റിയും ഇക്കാര്യം പഠിച്ചിട്ടില്ല. കത്ത് നൽകിയ ശിവശങ്കരൻ ഇപ്പോൾ സ്വർണക്കടത്ത് കേസിലും ലൈഫ് തട്ടിപ്പ് കേസിലുമായി ജയിലിലാണ്.

ഇയാൾ നൽകിയ കത്തിന്‍റെ പേരിൽ 50 ശതമാനം കരാർ തുക വർധിപ്പിച്ചതിന് പിന്നിലെ കഥ എന്താകുമെന്ന് കേരളത്തെ ജനങ്ങൾക്കറിയാം. കേരളത്തിൽ എന്ത് വൃത്തികേടും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. ഇത് കണ്ട് പ്രതിപക്ഷത്തിന് മിണ്ടാതിരിക്കാൻ കഴിയില്ല. സിപിഎമ്മിലും സർക്കാരിന്‍റെ ഭാഗമായവരിലും മുഖ്യമന്ത്രിയെ പേടിച്ച് മിണ്ടാതിരിക്കുന്നവർ ഉണ്ടാകും. എന്നാൽ പ്രതിപക്ഷം അങ്ങനെ മിണ്ടാതിരിക്കുമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

4.5 കോടി രൂപ ചെലവിട്ടാണ് കെ ഫോണിന്‍റെ ഉദ്ഘാടന മഹാമഹം നടത്തിയത്. ഇത് ധൂർത്തല്ലാതെ പിന്നെ എന്താണ്. റേഷൻ വിതരണത്തിന്‍റെ സർവർ പോലും ശരിയാക്കാൻ കഴിയാത്തവരാണ് ഐടി മേഖലയിലെ കുതിച്ചുചാട്ടം എന്നെല്ലാം പറയുന്നത്. മാസങ്ങളായി ജനങ്ങൾ ഭക്ഷണം കഴിക്കാൻ റേഷൻ കിട്ടാതെ വിഷമിക്കുമ്പോഴാണ് മുഖ്യമന്ത്രി അമേരിക്കയിൽ കോടികൾ മുടക്കി പോകുന്നത്. ഇതെല്ലാം ധൂർത്താണെന്നും ഇതിനെ പ്രതിപക്ഷം എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.

എഐ കാമറ പദ്ധതിയിൽ ഖജനാവിൽ നിന്നും ഒരു പൈസ പോലും ചെലവായിട്ടില്ലെന്നാണ് സർക്കാരും സിപിഎം സംസ്ഥാന സെക്രട്ടറിയും പറയുന്നത്. എന്നാൽ ഇന്നലെ മുതൽ ജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കുന്ന തുക ഈ കറക്ക് കമ്പനികൾക്കാണ് നൽകുന്നത്. ഇത് അനുവദിക്കാൻ കഴിയില്ല. ഇത്തരം അഴിമതികൾക്കെതിരെ പ്രതിപക്ഷം നിയമ പോരാട്ടം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും അഴിമതി ആരോപണങ്ങളിൽ മറ്റ് മന്ത്രിമാർ മൗനം പാലിക്കുന്നതിനാലാണ് ഭീഷണിയുമായി മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്. ഈ കോടികളുടെ അഴിമതി ന്യായീകരിക്കാനുള്ള ബാധ്യത മന്ത്രിമാർക്കില്ല. അതിനാൽ അവർ മൗനം പാലിക്കുന്നു. പ്രതിച്ഛായ ഭയത്തിൽ മൗനം പാലിക്കരുതെന്ന ഭീഷണിയാണ് റിയാസ് നടത്തുന്നത്.

ഒരു കാലത്തും മുഖ്യമന്ത്രിയെ രക്ഷിക്കണേ എന്ന് ഒരു മന്ത്രിയും വിളിച്ചുപറഞ്ഞിട്ടില്ല. അതാണ് റിയാസ് ചെയ്‌തത്. പ്രതിപക്ഷം വികസനത്തിന് തടസം നിൽക്കുന്നു എന്ന് പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കുകയാണ്. സർക്കാർ കൊള്ളയെ ചൂണ്ടിക്കാണിക്കാതെ ഉദ്ഘാടന വേദിയിൽ വന്ന് മഹത്തായ പദ്ധതി എന്ന ആശംസിക്കാൻ പ്രതിപക്ഷം തയ്യാറാകില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.