ETV Bharat / state

'ഇത് റിയല്‍ കേരള സ്‌റ്റോറി'; കെഫോണ്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍

author img

By

Published : Jun 5, 2023, 5:06 PM IST

Updated : Jun 5, 2023, 6:29 PM IST

CM Pinarayi Vijayan inaugurated K Fon  Pinarayi Vijayan  K Fon  K Fon inauguration  Chief Minister  real Kerala Story  ഇത് റിയല്‍ കേരള സ്‌റ്റോറി  കെഫോണ്‍ പദ്ധതി  കെഫോണ്‍ ഉദ്‌ഘാടനം ചെയ്‌ത്  കെഫോണ്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  ഇന്‍റര്‍നെറ്റ്  എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്
'ഇത് റിയല്‍ കേരള സ്‌റ്റോറി'; കെഫോണ്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍

10 വര്‍ഷത്തിനുള്ളില്‍ 700 തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുണ്ടായ ഇന്ത്യയിലാണ് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് ഒരു സര്‍ക്കാര്‍ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് പദ്ധതിയായ കെഫോണ്‍ യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. നിയമസഭയിലെ ശങ്കരനാരായണന്‍ ലോഞ്ചിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്.

കെ.ഫോണ്‍ റിയല്‍ കേരള സ്‌റ്റോറിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെ അതും നമ്മള്‍ നേടിയെന്ന് പറഞ്ഞ് ഉദ്‌ഘാടന പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി ഇത് കേരളത്തിന്‍റെ മറ്റൊരു ജനകീയ ബദലാണെന്നാണ് പദ്ധതിയെ വിശേഷിപ്പിച്ചത്. 97 ശതമാനം പണികള്‍ പൂര്‍ത്തിയായ ശേഷമാണ് പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്. 17,412 സര്‍ക്കാര്‍ ഓഫിസുകളില്‍ കണക്ഷന്‍ ലഭ്യമാക്കി. 9000ല്‍ അധികം വീടുകളില്‍ കേബിള്‍ വലിച്ചു കഴിഞ്ഞുവെന്നും 2105 വീടുകളില്‍ കണക്ഷന്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CM Pinarayi Vijayan inaugurated K Fon  Pinarayi Vijayan  K Fon  K Fon inauguration  Chief Minister  real Kerala Story  ഇത് റിയല്‍ കേരള സ്‌റ്റോറി  കെഫോണ്‍ പദ്ധതി  കെഫോണ്‍ ഉദ്‌ഘാടനം ചെയ്‌ത്  കെഫോണ്‍ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  ഇന്‍റര്‍നെറ്റ്  എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്
കെഫോണ്‍ പദ്ധതി ഉദ്‌ഘാടനം

കേരളത്തിന്‍റെ ജനകീയ ബദല്‍: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന പ്രഖ്യാപനത്തെ സ്വപ്‌നമായാണ് ആളുകള്‍ കണക്കാക്കിയത്. അത് ഇവിടെ യാഥാര്‍ഥ്യമായി. 10 വര്‍ഷത്തിനുള്ളില്‍ 700 തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗണുണ്ടായ രാജ്യമാണ് ഇന്ത്യ. അവിടെയാണ് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് ഒരു സര്‍ക്കാര്‍ നിലപാട് എടുത്തതെന്നും ഇത് കേരളത്തിന്‍റെ മറ്റൊരു ജനകീയ ബദലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോം അടക്കം കൂടുന്നു. അവയുടെ പ്രയോജനം ചെറുപ്പക്കാര്‍ക്ക് ലഭിക്കാന്‍ ഇന്‍റര്‍നെറ്റ് വേണം. അതിനുള്ള ഉപാധിയാണ് കെ ഫോണെന്നും ഇത് വിനോദസഞ്ചാര മേഖലയിലും ഉണര്‍വ് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. ഇടമലക്കുടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കണക്‌ടിവിറ്റി ഉറപ്പാക്കിക്കൊണ്ട് ആരും പിന്തള്ളപ്പെട്ടു പോകുന്നില്ല എന്നും എല്ലാവരും ഈ റിയല്‍ കേരള സ്‌റ്റേറിയുടെ ഭാഗമാകുന്നുവെന്നും ഉറപ്പുവരുത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കാന്‍ സാര്‍വത്രികമായ ഇന്‍റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. കേരളത്തെയാകെ ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയുമായി ബന്ധിപ്പിക്കാനാണ് ശ്രമം. അതിലൂടെ ആഗോള മാനങ്ങളുള്ള നവകേരള നിര്‍മിതിക്ക് അടിത്തറയൊരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയെക്കുറിച്ച് വാചാലനായി: ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദല്‍ മാതൃകയാണ് കെ ഫോണ്‍. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. മറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക. നഗര ഗ്രാമ വ്യത്യാസമില്ലാതെ, ഉയര്‍ന്ന സ്‌പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ-ഫോണിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കും. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുള്ളപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ചോദിച്ചവര്‍ ഇവിടെയുണ്ട് എന്നത് നാം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലയില്‍ ഒന്നും വേണ്ട, എല്ലാം സ്വകാര്യ മേഖലയില്‍, കുത്തക വാദത്തിന്‍റെ മൂലധന ശൈലിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ മതിയെന്നു ചിന്തിക്കുന്നവര്‍ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളുവെന്നും അവര്‍ക്ക് എളുപ്പം മനസ്സിലാവുന്നതല്ല കേരളത്തിന്‍റെ ബദലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേ ആളുകള്‍ തന്നെയാണ് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്‌നം എന്നും ദിവാസ്വപ്‌നം എന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിക്കൊണ്ടാണ്. കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ കൂടി വൈദ്യുതി, ഐടി വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി അങ്ങേയറ്റം സഹായകമാവും. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ആശയമുയര്‍ത്തി കെ-ഫോണ്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ചിലര്‍ അപ്പോഴും ചോദിച്ചു, എന്തിനാണ് ആളുകള്‍ക്ക് ഇന്‍റര്‍നെറ്റ്? എല്ലാവരുടെയും കൈകളില്‍ ഫോണില്ലേ? ഒറ്റനോട്ടത്തില്‍ ശരിയാണെന്ന സംശയം വരും. നാം ചുറ്റുപാടും കാണുന്ന നിരവധി പേര്‍ക്കു സ്മാര്‍ട്ട് ഫോണുണ്ട്. എന്നാല്‍, ഡിജിറ്റല്‍ ഡിവൈഡിന്‍റെ ഗൗരവം മനസ്സിലാവണമെങ്കില്‍ ചില കണക്കുകള്‍ നാം ആഴത്തില്‍ പരിശോധിക്കണം. രാജ്യത്ത് 50 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇന്‍റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് അക്‌സസുള്ളത്. ഗ്രാമപ്രദേശത്താകട്ടെ അത് 25 ശതമാനം മാത്രമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതില്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

പ്രതിപക്ഷത്തിനെതിരെ: സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ ഇത്തരത്തില്‍ എതിര് പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്‍റര്‍നെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങള്‍ അങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ലോകം മുഴുവന്‍ മാറുന്നത് ഇവര്‍ കാണുന്നില്ല. കുടില്‍വ്യവസായങ്ങള്‍ അവരുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന ഈ കാലത്തും അപരിഷ്‌കൃതമായ ചിന്തകളുമായി നടക്കുന്ന ഇക്കൂട്ടര്‍ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നത് ഏതാനും വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണെന്നും വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

ഐടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുകൊണ്ട് അതിലേക്ക് ചുവടുവച്ച ആദ്യ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ഈ കേരളത്തില്‍ തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുകയെന്നതാണ് സര്‍ക്കാറിന്‍റെ രീതി. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ നിലയിലേക്ക് ഉയര്‍ത്തും. അതിനൊക്കെ ഉത്തേജനം പകരുന്നതാണ് കെ-ഫോണ്‍ പദ്ധതി. കെ-ഫോണ്‍ ഒരു പൊതുമേഖല സംരംഭമാണ്. പൊതുമേഖല സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും വിറ്റുതുലയ്ക്കുകയും ചെയ്യുന്ന നയ-നിലപാടുകള്‍ക്കുള്ള കേരളത്തിന്‍റെ ബദലാണിത്.

കേന്ദ്രം വില്‍പ്പനയ്ക്കുവച്ച ഭെല്‍ - ഇഎംഎല്‍, എച്ച്എന്‍എല്‍ എന്നിവയൊക്കെ ഏറ്റെടുത്ത് നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ബദല്‍ കാഴ്‌ചപ്പാടിന്‍റെ തുടര്‍ച്ചയാണിത്. ടെലികോം മേഖലയിലുള്ള ബിഎസ്‌എന്‍എല്ലിന്‍റെ ഇന്നത്തെ അവസ്ഥ നമുക്കറിയാവുന്നതാണ്. വിഎസ്എന്‍എല്ലിന് എന്താണ് സംഭവിച്ചത് എന്നും നമുക്കറിയാം. എല്‍ ഐ സിയോട് ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനമെന്താണെന്ന് നാം കാണുന്നുണ്ട്. ഇത്തരമൊരു പൊതു ദേശീയ സാഹചര്യത്തില്‍ ബദല്‍ ഉയര്‍ത്തിക്കൊണ്ട് കേരളം പൊതുമേഖലയ്‌ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് കെ-ഫോണ്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ നമ്മള്‍ നടത്തിയിരിക്കുന്നത്. ഇത് നവകേരള നിര്‍മിതിയെ കൂടുതല്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read: കെ ഫോണിന്‍റെ പുറം ജോലികള്‍ക്കുള്ള കരാര്‍ സ്വകാര്യ കമ്പനിയായ എസ് ആര്‍ ഐ ടിക്ക്

Last Updated :Jun 5, 2023, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.