തിരുവനന്തപുരം : തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് (ഡിസംബർ 29) വൈകിട്ട് 7.30ന് ഓൺലൈനായാണ് യോഗം ചേരുന്നത് (Thrissur Pooram: Chief Minister Pinarayi Vijayan meeting with Devaswom Board representatives). ഓൺലൈൻ യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്, തൃശൂരിൽ നിന്നുള്ള മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുക്കും.
തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. എക്‌സിബിഷൻ ഗ്രൗണ്ടിന്‍റെ തറവാടകയിനത്തിൽ ഒരു കോടി 82 ലക്ഷം രൂപ തറവാടകയും പതിനെട്ട് ശതമാനം ജിഎസ്‌ടിയുമടക്കം 2.2 കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ആവശ്യം.
പൂരത്തിൻ്റെ ചെലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് എക്‌സിബിഷൻ നടത്തി വരുന്നത്. 2.2 കോടി രൂപ നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന നിലപാടിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. സംസ്ഥാന സര്‍ക്കാരിനെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ചൊവ്വാഴ്‌ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം ഒരുക്കുമെന്ന് കോൺഗ്രസ് അറിയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ബുധനാഴ്‌ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ പ്രതിസന്ധി അവതരിപ്പിക്കാനായി പൂരം സംഘാടകരായ ദേവസ്വങ്ങൾ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പതിനഞ്ച് ആനകളെ നിരത്തി പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരം (Thrissur Mini Pooram) ഒരുക്കാനാണ് നീക്കം. എന്നാൽ, മിനി പൂരമൊരുക്കാനുള്ള നീക്കം സുരക്ഷ കാരണങ്ങൾ മുൻനിർത്തി തീരുമാനമാകാതെ നിൽക്കുകയാണ്.