തിരുവനന്തപുരം: പിറന്നാളാഘോഷങ്ങള്‍ എന്നത് പൊതുവേ സിപിഎമ്മിന്റെ സംഘടന രീതിയല്ല, അങ്ങനെ പതിവുമില്ല. അങ്ങനെയുള്ള പിറന്നാളാഘോഷങ്ങള്‍ സിപിഎമ്മിന്റെ ചരിത്രത്തിലുമില്ല, എന്നാല്‍ കേരളത്തിന്റെ സമര ചരിത്രങ്ങളെ മാറ്റിയെഴുതിയ വിഎസ്സിന്റെ നൂറാം പിറന്നാളിന് മുന്‍പില്‍ സിപിഎമ്മിന്റെ ആ ചരിത്രവും വഴി മാറി. പിറന്നാളാശംസകളുമായി വിവിധ രാഷ്ട്രീയ നേതാക്കന്‍മാരും പ്രവര്‍ത്തകരും രാവിലെ മുതല്‍ തന്നെ തിരുവനന്തപുരം ലോ കോളേജിന് സമീപമുള്ള വേലിക്കകത്ത് വീട്ടിലേക്ക് എത്തി.
പിന്നെ പുറത്ത് പായസവും മധുരവും വിതരണം. വേലിക്കകത്തു വീട്ടിലെ ഗേറ്റിന് പുറത്ത് ഒത്തു കൂടിയ പ്രവര്‍ത്തകര്‍ അങ്ങനെ വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷം കളറാക്കി. കണ്ണും കരളുമായ പ്രിയ നേതാവിനുള്ള പിറന്നാള്‍ സമ്മാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മുതല്‍ മന്ത്രിമാരായ സജി ചെറിയാനും ശിവന്‍കുട്ടിയും വരെ എത്തി. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ വിഎസ്സിന്റെ സന്തത സാഹചരികളായിരുന്ന മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പുലര്‍ച്ചെ തന്നെ എത്തിത്തുടങ്ങി.
ആഘോഷങ്ങള്‍ക്കിടയില്‍ വിഎസിന്റെ വിശേഷങ്ങള്‍ പറയാന്‍ മകന്‍ അരുണ്‍ കുമാറും എത്തി. നേരിൽ കാണുക സാധ്യമല്ലെന്നറിഞ്ഞിട്ടും പ്രിയ നേതാവിനെ കാണാൻ വിവിധ ജില്ലകളിൽ നിന്നും നിരവധിയാളുകളാണ് പിറന്നാൾ സമ്മാനവുമായി തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ എത്തുന്നത്. ഈ കാഴ്ചകൾ മാത്രം മതി ആരായിരുന്നു എന്തായിരുന്നു വിഎസ് എന്നറിയാൻ. നൂറാം പിറന്നാളാഘോഷിക്കുന്ന കേരളത്തിന്റെ സമരയൗവനത്തിന് പിറന്നാൾ ആശംസകൾ.
also read: VS Achuthanandan 100 birthday നിലപാട്, പോരാട്ടം, എന്നും സമര യൗവനം...വിഎസ്